ഭീമ കൊറെഗാവ് സംഭവങ്ങളിൽ തന്റെ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായി ഇടപെട്ട സാമൂഹ്യപ്രവർത്തകൻ ആനന്ദ് തെൽതുംദെയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് പൂനെ പൊലീസിന്റെ ഈ നടപടി. ഇന്ന് കാലത്ത് മൂന്നരയോടെയാണ് അറസ്റ്റ് നടന്നത്. മുംബൈ എയർപോർട്ടിൽ വെച്ചായിരുന്നു നടപടി.
തെൽതുംദെയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പൂനെ വിചാരണക്കോടതി തള്ളിയിരുന്നു. നേരത്തെ ജാമ്യാപേക്ഷ നൽകുന്നതിനായി നാലാഴ്ചത്തെ സമയം നൽകിയിരുന്നു സുപ്രീംകോടതി. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഫെബ്രുവരി 11 വരെ തെൽതുംദെയെ അറസ്റ്റ് ചെയ്യരുതെന്നുമാണ് പൊലീസ് നടപടിയെ എതിർക്കുന്നവർ വാദിക്കുന്നത്.
തെൽതുംദെക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൂനെ പൊലീസ് ആരോപിക്കുന്നത്. ഭീമ കൊറെഗാവിൽ ദളിതരും ഉയർന്ന ജാതിക്കാരും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നേരത്തെ ഇതേ സംബവവുമായി ബന്ധപ്പെട്ട് നിരവധി മനുഷ്യാവകാശ-സാമൂഹ്യപ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.