രണ്ട് കുറ്റങ്ങളാണ് ഗോഗോയിക്കെതിരെ പ്രധാനമായും ചാർത്തപ്പെടുക.
ശ്രീനഗറിലെ ഒരു ഹോട്ടലിൽ ഒരു കശ്മീരി സ്ത്രീയുമൊത്ത് മേജർ ലീതുൽ ഗോഗോയ് തങ്ങിയെന്ന ആരോപണത്തിൽ പട്ടാളകോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം പൂർത്തിയായെന്ന് റിപ്പോർട്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഗോഗോയിക്കെതിരെ കുറ്റം ചാർത്തുമെന്നും അച്ചടക്കനടപടിയെ നേരിടേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടെന്നും പട്ടാളനിയമമനുസരിച്ചുള്ള നടപടികളിലേക്ക് അധികം താമസിക്കാതെ കടക്കുമെന്നുമാണ് റിപ്പോർട്ട്.
രണ്ട് കുറ്റങ്ങളാണ് ഗോഗോയിക്കെതിരെ പ്രധാനമായും ചാർത്തപ്പെടുക. സൈനികപ്രവർത്തനങ്ങൾ സജീവമായി നടന്നു കൊണ്ടിരിക്കുന്ന ഒരു സ്ഥലത്തെ ഡ്യൂട്ടിയിൽ നിന്നും മാറി നിന്നതാണ് ഒരു കുറ്റം. മറ്റൊന്ന്, പട്ടാളനിയമങ്ങൾ ലംഘിച്ച് പ്രദേശത്തുള്ള സ്ത്രീയുമായി അടുത്ത ബന്ധം സ്ഥാപിച്ചു എന്നതാണ്.
മെയ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ഗ്രാൻഡ് മമ്തയിൽ വെച്ച് ജീവനക്കാരുമായി ഗോഗോയ് വാദപ്രതിവാദത്തിലേർപ്പെട്ടതോടെ പൊലീസ് ഇടപെടൽ ഉണ്ടാവുകയായിരുന്നു. ഗോഗോയ്ക്കൊപ്പമുള്ള സ്ത്രീയെ അകത്തു കയറ്റാൻ ഹോട്ടലധികൃതർ അനുവദിക്കാതിരുന്നതായിരുന്നു കാരണം.