വൃക്ക പരിശോധനയ്ക്കായി ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലി അമേരിക്കയിലേക്ക് പോയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ജയ്റ്റിലി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് 9 മാസത്തിനു ശേഷമാണ് പരിശോധനയ്ക്കായുള്ള ജയ്റ്റിലിയുടെ യാത്ര. ഞായറാഴ്ച രാത്രിയാണ് യാത്ര തിരിച്ചത്. ഫെബ്രുവരി 1ന് നിലവിലെ ബിജെപി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ജയ്റ്റിലിയുടെ യാത്ര.
മന്ത്രിയുടെ അസാന്നിധ്യത്തിൽ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനാണ് മന്ത്രാലയത്തിന്റെ ചുമതല.
ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസം മുതൽ ഓഫീസിൽ വരുന്നത് ജയ്റ്റിലി നിർത്തുകയുണ്ടായി. പിന്നീട് ഓഗസ്റ്റ് മാസത്തിലാണ് അദ്ദേഹം ഓഫീസില്‍ തിരിച്ചെത്തിയത്. ഇതിനു ശേഷം ഭാരക്കൂടുതലിനുള്ള ശസ്ത്രക്രിയയ്ക്കും ജയ്റ്റിലി വിധേയനായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു ഇദ്ദേഹം.