ഓസ്‌ട്രേലിയയിലെ അഞ്ചു മാസം നീളുന്ന പര്യടനത്തിന് പുറപ്പെടുമ്പോള്‍ രവി ശാസ്ത്രി, വിരാട് കോഹ്‌ലിയെയും സംഘത്തെയും ഉപദേശിച്ചതെന്താണെന്നോ? ഇടയ്‌ക്കൊക്കെ ക്രിക്കറ്റൊന്നു മാറ്റിവെക്കണമെന്ന്!
ശാസ്ത്രി വിഢിത്തം പുലമ്പിയതോ തമാശ പറഞ്ഞതോ അല്ല. 1991-92ല്‍ 5 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കു തൊട്ട് പിന്നാലെ ലോകകപ്പും കളിച്ച ടീമിലെ പ്രധാന കളിക്കാരനായിരുന്ന ശാസ്ത്രിക്ക് ഒരു പെട്ടിയുമായി പല നഗരങ്ങളില്‍, പല ഹോട്ടലുകളിലായി അഞ്ചു മാസം യാത്ര ചെയ്യുക എന്നുവെച്ചാല്‍ എന്താണെന്ന് നന്നായറിയാം.
നല്ലതും മോശവുമായ പ്രകടനങ്ങളുടെ ഒരു മിശ്രിതമായിരുന്നു ശാസ്ത്രിക്ക് ആ പര്യടനം. സിഡ്‌നി ടെസ്റ്റില്‍ ഇരട്ട ശതകം. പക്ഷേ, കാല്‍മുട്ടിന് പരിക്ക്. ലോകകപ്പില്‍ പങ്കെടുക്കാനുവുമോ എന്നുവരെ സംശയമായി. അടിയന്തിര ചികിത്സക്കായി നാട്ടിലേക്ക്. ലോകകപ്പിലെ ആദ്യകളിക്കായി തിരിച്ചെത്തി. എന്നാല്‍ നിര്‍ഭാഗ്യം ശാസ്ത്രിയെ വെറുടെ വിട്ടില്ല. കാല്‍മുട്ട് പച്ചക്കൊടി കാണിച്ചില്ല. അയാളുടെ കളിജീവിതത്തിന്റെ അവസാനമായി എന്ന സൂചനകളാണ് അവിടെ ഉയര്‍ന്നത്. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.
‘അതൊരു കളിത്തീവണ്ടിയുടെ യാത്ര പോലെയായിരുന്നു’, ശാസ്ത്രി ഓര്‍ക്കുന്നു. ‘വലിയ ഉയരങ്ങളും പേടിപ്പിക്കുന്ന താഴ്ചകളും. ഇതിനൊക്കെയിടയിലും എനിക്കു ശാന്തനായിരിക്കാന്‍ കഴിഞ്ഞത്, എപ്പോഴും ഹോട്ടല്‍ മുറിയില്‍ ചടഞ്ഞിരിക്കാതെ പുറത്തിറങ്ങി ഓസ്‌ട്രേലിയന്‍ ജീവിതം ആസ്വദിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.’
ഇതിന്റെ ഗുണഫലത്തെക്കുറിച്ച് അന്നത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായിരുന്ന എനിക്ക് ഉറപ്പുപറയാന്‍ കഴിയും. കുറച്ചു സമയം കഴിഞ്ഞാല്‍ അസ്വാസ്ഥ്യം നിറഞ്ഞ പണിയും മടുപ്പുമായി മാറും.
കളിക്കാരെ സംബന്ധിച്ചു കാര്യങ്ങള്‍ ഇതിലും കഷ്ടമാണ്. ചിലര്‍ മറ്റെല്ലാം ഉപേക്ഷിച്ചു കളിയില്‍ മാത്രം മുഴുകുന്നവരാണ്. പരാജയങ്ങളില്‍ മുനിഞ്ഞിരിക്കുകയും, വ്യക്തിഗതനേട്ടങ്ങളില്‍ മതിമറക്കുകയും ചെയ്യുന്നവര്‍. രണ്ടും ഒരുതരം അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടാകുന്നതാണ്. രണ്ടും ചതിക്കുഴികള്‍.
കളിക്കാര്‍ പലപ്പോഴും അവഗണിക്കുന്നത് ഈ ‘സ്വന്തം സമയത്തെയാണ്’. ഇത് പലപ്പോഴും ആകാംക്ഷയിലേക്കും, നിരാശയിലേക്കും പലപ്പോഴും മടുപ്പിലേക്കും നയിക്കുന്നു. ഈ നിഷേധാത്മകത സംഘത്തിലാകെ പടരാന്‍ കഴിയുന്ന ഒന്നാണ്. പ്രത്യേകിച്ചും കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെങ്കില്‍.
“വിനോദങ്ങള്‍ വളരെ പ്രധാനമാണ്”, ശാസ്ത്രി പറയുന്നു. “അത് ഗോള്‍ഫ് കളിക്കുന്നതോ, ചുറ്റിയടിക്കലോ, വിവിധ ഭക്ഷണസാധനങ്ങള്‍ രുചിക്കലോ, നിശാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കലോ, നിങ്ങളുടെ കൗതുകത്തെ രസിപ്പിക്കുന്ന എന്തും ആകാം.”
ഇതൊക്കെ ശ്രദ്ധ തിരിക്കില്ലേ? “തീര്‍ച്ചയായും, സന്തുലനം വളരെ പ്രധാനമാണ്. ആസ്വദിച്ചു നടന്നു കടമ മറക്കരുത്. അങ്ങനെവന്നാല്‍ നിങ്ങളുടെ ക്രിക്കറ്റ് ജീവിതത്തിന്റെ അന്ത്യത്തിലേക്കുള്ള കുറുക്കുവഴിയായിരിക്കും അത്.”
“ഈ വാദത്തെ ഒന്നുകൂടി മുന്നിലേക്ക് കൊണ്ടുപോകാന്‍ ഞാന്‍ മുന്‍ഗണനയെക്കുറിച്ച് പറയാം. ഉദാഹരണത്തിന് 1991-92ല്‍ ലോകകപ്പിലായിരുന്നു ചില കളിക്കാരുടെ മുഴുവന്‍ ശ്രദ്ധയും. തൊട്ടുമുമ്പ് നടന്ന ടെസ്റ്റ് പരമ്പര ആര്‍ക്കാനും വേണ്ടിയൊരു വഴിപാടു കളിയായി.”
ഇതിനെതിരെയാണ് കോഹ്‌ലിയും (ആദ്യമായി ടെസ്റ്റില്‍ നായകനാകുന്ന) ധോണിയും ജാഗ്രത പുലര്‍ത്തേണ്ടത്. ലോകകപ്പ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും, അത് ടെസ്റ്റ് പരമ്പരയെ അവഗണിക്കുന്നതിന് ഒരു ന്യായമായി മാറരുത്.
1991-92 ഇരട്ട പ്രഹരത്തിന്റെ ഓര്‍മ്മകൂടിയാണ്. ടെസ്റ്റ് പരമ്പര 0-4നു പൊട്ടിപ്പാളീസായി. ലോകകപ്പിലും അധികം കളിക്കേണ്ടിവന്നില്ല. ആ പര്യടനം ദുരന്തസമാനമായി.
ലോകകപ്പിനെക്കുറിച്ചുള്ള ചര്‍ച്ച മാറ്റിവെച്ചാല്‍, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. ആസ്‌ട്രേലിയയില്‍ ഇന്ത്യ ഇന്നുവരെ ഒരു പരമ്പര വിജയം നേടിയിട്ടില്ല എന്നത് അത്ര സുഖമുള്ള വസ്തുതയല്ല. കഴിഞ്ഞ തവണ (2011-12) ഇന്ത്യ ഒലിച്ചുപോയിരുന്നു. ഇത്തവണ അങ്ങനെയല്ല എന്നു തെളിയിക്കേണ്ടിവരും.
നാട്ടില്‍ കേമന്‍മാര്‍ പുറംനാട്ടില്‍ നട്ടംതിരിയുന്നു എന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൊതുവേ സ്ഥിതി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ചരിത്രം ഒട്ടും ആശാവഹമല്ല താനും. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ഏകവിജയമാണ് അപവാദം.
കടലാസില്‍ രണ്ട് കൂട്ടരും തുല്യരാണ്. ആദ്യമായി, ഓസീസ് ബാറ്റ്‌സ്മാന്മാരെ പ്രതിരോധത്തിലാക്കുന്ന പേസ് ബൗളിംഗ് കരുത്ത് ഇന്ത്യക്കുണ്ട്. പക്ഷേ അതുമാത്രം പോര.
“ഓസീസുകാരുടെ നേര്‍ക്ക് തുല്യരെപ്പോലെ നോക്കണം നമ്മള്‍. നമ്മുടെ കഴിവുകള്‍ ശക്തമാക്കണം”, ടീം പുറപ്പെടുംമുമ്പ് കോഹ്‌ലി പറഞ്ഞു. ധീരമായ വാക്കുകള്‍, പക്ഷേ ധീരമായ പ്രവര്‍ത്തികള്‍കൂടി വേണം അതിനു താങ്ങായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ശേഷി ഉയര്‍ത്തണമെങ്കില്‍ അത് കൂടിയേ തീരൂ.