ജൂൺ 7നാണ് കാലയുടെ റിലീസ് നടക്കുക. തമിൾ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
രജിനികാന്തിന്റെ പുതിയ ചിത്രം ‘കാല’യുടെ റിലീസ് നിരോധിച്ച കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നടപടിയെ ചോദ്യം ചെയ്ത് ചിത്രത്തിന്റെ നിർമാതാക്കൾ ഹൈക്കോടതിയിൽ. ഭരണഘടനയുടെ വകുപ്പ് 19(1)(g) ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഫിലിം ചേംബർ ചോദ്യം ചെയ്യുന്നതെന്ന് ഹരജിക്കാർ ആരോപിച്ചു.
കേസ് ഇന്ന് വാദം കേൾക്കാനായി മാറ്റിയിട്ടുണ്ട്. വുണ്ടര്‍ബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്ററാണ് ഹരജി നൽകിയത്. രജിനിയും മകൾ ഐശ്വര്യയും മരുമകൻ ധനുഷുമാണ് ഈ കമ്പനിയുടെ ഡയറക്ടർമാർ.
ജൂൺ 7നാണ് കാലയുടെ റിലീസ് നടക്കുക. തമിൾ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ഹരജിക്കാർ പറയുന്നതു പ്രകാരം കർണാടകയിൽ നിന്നു മാത്രം 15 മുതൽ 20 വരെ കോടി വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ആകെ 140 കോടി രൂപ ചെലവിലാണ് ചിത്രത്തിന്റെ നിർമാണം. കാവേരി പ്രശ്നത്തിൽ സാധാരണമായി അഭിപ്രായപ്രകടനം നടത്താറില്ലാത്ത രജിനിക്ക് ഇത്തവണ മാറിനിൽക്കാൻ പറ്റിയിരുന്നില്ല. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അഭിപ്രായം പറയേണ്ടി വന്നു. ഇത് കർണാടകയിൽ വലിയ എതിർവികാരം സൃഷ്ടിച്ചിട്ടുണ്ട്.
ചെന്നൈയിൽ രജിനി ചിത്രത്തിന് ഇപ്പോഴും ടിക്കറ്റുകൾ കിട്ടാനുണ്ട്!
കബാലി പുറത്തിറങ്ങിയപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്ന് റിപ്പോർട്ട് ചെയ്യുന്നത് ഡെക്കാൻ ഹെറാൾഡ് ആണ്. മുൻകാലങ്ങളിൽ രജിനിക്ക് ലഭിച്ചിരുന്ന ആരവങ്ങളൊന്നും കാല റിലീസ് തൊട്ടടുത്തെത്തിയപ്പോഴും കിട്ടുന്നില്ല. ചെന്നൈയിലെ തിയറ്ററുകളിൽ കാലയ്ക്ക് ഇപ്പോഴും ടിക്കറ്റുകൾ ലഭ്യമാണ്. രജിനിയുടെ ഒരു ചിത്രത്തിന് ഇത് സംഭവിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ആരും കരുതിയിരുന്നതല്ല.
ഹോർഡിങ്ങുകളുയർത്താനും പാലഭിഷേകം നടത്താനും പഴയപോലെ ആൾക്കൂട്ടമില്ല. ഇത്തവണ ചിത്രം വിജയിക്കുകയാണെങ്കിൽ അതിന്റെ ക്രെഡിറ്റ് പൂർണമായും പാ രഞ്ജിത്തിനായിരിക്കും എന്നാണ് കേൾവി. ഫാൻസിന്റെ സഹായം കൊണ്ട് ചിത്രം വിജയിക്കുമെന്ന പ്രതീക്ഷ നിലവിലില്ല.
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്തവർ സാമൂഹ്യ വിരുദ്ധരാണെന്ന് രജിനി പ്രസ്താവനയിറക്കിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങിയ രജിനി നടത്തിയ ഏറ്റവും വലിയ മണ്ടത്തരമായാണ് ഈ പ്രസ്താവന പരിഗണിക്കപ്പെടുന്നത്. തമിഴകം മൊത്തം സ്റ്റെർലൈറ്റ് കമ്പനി പരിസരത്ത് ഭരണകൂടം നടത്തിയ നായാട്ടിനെതിരെ ഒരുമിച്ച ഘട്ടത്തിലാണ് സമരക്കാരെ അധിക്ഷേപിച്ച് രജിനി രംഗത്തെത്തിയത്.