സുപ്രധാനമായ ചില കേസുകളാണ് ഇനി തുടർച്ചയായി കോടതിയുടെ പരിഗണനയ്ക്ക് വരാനുള്ളത്.
ഒന്നര മാസത്തെ അവധിക്കാലത്തിനു ശേഷം സുപ്രീംകോടതി ഇന്നാണ് സുപ്രീംകോടതി പ്രവർത്തനം പുനരാരംഭിക്കുന്നത്. സുപ്രധാനമായ ചില കേസുകളാണ് ഇനി തുടർച്ചയായി കോടതിയുടെ പരിഗണനയ്ക്ക് വരാനുള്ളത്. ഇവയിൽ ആധാര്‍ കാർഡിന്റെ ഭരണഘടനാപരമായ നിലനിൽപ്പ് സംബന്ധിച്ച് ഗൗരവപ്പെട്ട ഹരജിയും ഉൾപ്പെടുന്നുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 38 ദിവസത്തോളം നീണ്ടു നിന്ന വാദങ്ങൾ കേട്ടത്. ദൈർഘ്യത്തിന്റെ കാര്യത്തിൽ കോടതിയുടെ ചരിത്രത്തിലെ തന്ന രണ്ടാമത്തെ വലിയ കേസാണിത്. പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച ഗൗരവമേറിയ പ്രശ്നങ്ങളാണ് കേസിൽ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനെന്ന പേരിൽ പൗരന്മാരുടെ സ്വകാര്യത തകർക്കുകയും അതുവഴി കടുത്ത ഭരണകൂട നിരീക്ഷണ സംവിധാനം ഒരുക്കുകയും ചെയ്യുകയാണ് ആധാറെന്നാണ് വിമർശനം. ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാൻ ഇതുവഴി അധികാരികൾക്ക് സാധിക്കുമെന്നും വിമർശകർ പറയുന്നു. നിരവധി മൗലികാവകാശങ്ങളുടെ ലംഘനമാണ് ആരോപിക്കപ്പെടുന്നത്.
അയോധ്യ കേസിലെ വാദം കേൾക്കലാണ് മറ്റൊന്ന്. ഭരണഘടനാപരമായ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ടോയെന്നതും വലിയ ബഞ്ചിലേക്ക് വാദം കേൾക്കൽ മാറ്റേണ്ടതുണ്ടോയെന്നതുമാണ് വിഷയം. ഫെബ്രുവരിയിൽ നടന്ന വാദം കേൾക്കലിനിടെ അയോധ്യ കേസ് ഭൂമി തർക്കമായി പരിഗണിക്കപ്പെടേണ്ടതാണെന്ന പ്രസ്താവം ചീഫ് ജസ്റ്റിസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
ഹൈക്കോടതി നിർദ്ദേശങ്ങൾ അനുസരിക്കുന്നതിൽ നിയമസഭാ സ്പീക്കർമാർക്ക് പരിരക്ഷയുണ്ടോ എന്ന ഭരണഘടനാപരമായ വിഷയമാണ് കോടതി പരിഗണിക്കുന്ന മറ്റൊരു കേസ്.
ഡൽഹി മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാളും സംസ്ഥാന ഗവർണറും തമ്മിലുണ്ടായ ഉരസലുകൾ കോടതിയിലെത്തിയിട്ടുണ്ട്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ പണി ചെയ്യാതിരിക്കുന്നതിന് ഗവർണറുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്ന ആരോപണമാണ് കെജ്രിവാളിന്റേത്. ഗവർണറുടെ പ്രവർത്തനം സംബന്ധിച്ച നിരവധി ഹരജികൾ കോടതിയിലെത്തിയിട്ടുണ്ട്. ഇതും പരിഗണിക്കപ്പെടാനുള്ള കേസുകളിലൊന്നാണ്.