ഹാൻസ് രാജിന്റെ മൂന്നാമത്തെ പാർട്ടിയാണ് ബിജെപി. 2009ൽ ഇദ്ദേഹം ആദ്യം ചേര്‍ന്നത് ശിരോമണി അകാലിദളിലാണ്.
ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ പേര് എംഎൻയു എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി ഹാൻസ് രാജ് ഹാൻസ് രംഗത്ത്. കാശ്മീരില്‍ ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നോർത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള പാർലമെന്റംഗമാണ് ഇദ്ദേഹം.
ജെഎൻയു സർവ്വകലാശാല സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഈ നിർദ്ദേശം വെച്ചത്. ഈ സർവ്വകലാശാലയെ നശിപ്പിക്കുന്നത് ലക്ഷ്യം വെച്ച് കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടരുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ബിജെപി എംപിയുടെ സന്ദർശനം. സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങൾക്കും മറ്റുമുള്ള ഫണ്ട് കുത്തനെ വെട്ടിക്കുറച്ചിരുന്നു കേന്ദ്രം. സംഘപരിവാർ അനുകൂലികളെ സർവ്വകലാശാലയുടെ നേതൃസ്ഥാനങ്ങളിൽ എത്തിച്ചുവെന്നും ആരോപണമുണ്ട്.
“പൂർവ്വികർ ചെയ്ത തെറ്റുകളുടെ വില നൽകിക്കൊണ്ടിരിക്കുകയാണ് നമ്മൾ. ജെഎൻയുവിനെ എംഎൻയു എന്ന് പുനർനാമകരണം ചെയ്യണം. മോദിജിയുടെ പേരിൽ എന്തെങ്കിലും വേണം,” ഹാൻസ് രാജ് പറഞ്ഞു.
1969ലാണ് ജെഎൻയു സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പേരാണ് സർവ്വകലാശാലയ്ക്ക് നൽകിയത്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായി ഈ സ്ഥാപനം വളർന്നിരുന്നു.
ഹാൻസ് രാജിന്റെ മൂന്നാമത്തെ പാർട്ടിയാണ് ബിജെപി. 2009ൽ ഇദ്ദേഹം ആദ്യം ചേര്‍ന്നത് ശിരോമണി അകാലിദളിലാണ്. പിന്നീട് 2016ൽ കോൺഗ്രസ്സിൽ ചേർന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. 11 മാസം പിന്നിട്ടപ്പോൾ, ഡിസംബറിൽ ഇദ്ദേഹം ബിജെപിയിലേക്ക് പോയി. ബിജെപി വിട്ട് കോൺഗ്രസ്സിലേക്ക് പോയ ഉദിത് രാജിനു പകരമായി നോർത്ത് വെസ്റ്റ് ഡൽഹിയിൽ ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി പാർട്ടി. ഹാൻസ് രാജ് ഒരു ഗായകൻ കൂടിയാണ്. പത്മശ്രീ അവാർഡും നേടിയിട്ടുണ്ട്. പഞ്ചാബിലാണ് ജനിച്ചത്.