വിവരാവകാശ നിയമം നടപ്പിലാക്കിയതിന് ശേഷം മാത്രം 50-ലേറെ വിവരാവകാശ പ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടത്
ഇതു നമ്മള്‍ നേരിടേണ്ടി വരും. എപ്പോഴും ഒഴുക്കിനെതിരെ നീന്തുന്നത് ആശാസ്യമായിരിക്കില്ല. ജനാധിപത്യത്തിന്റെ വേരുകള്‍ ആഴത്തിലേക്കിറങ്ങുമ്പോള്‍, പൊതുസ്ഥാപനങ്ങളെ കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുമായി സമൂഹം മുന്നോട്ട് പോകും എന്നാണ് പ്രതീക്ഷിക്കേണ്ടത്. ഈ പ്രവണത ലോകമെങ്ങും ദൃശ്യമാണ്. തുറന്ന സമീപനങ്ങളുടെ ഒരു സംസ്‌കാരം വികസിപ്പിച്ചുകൊണ്ട് യൂറോപ്പും ഏഷ്യയും അമേരിക്കയുമൊക്കെ ഏകോപനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മറുവശത്തേക്ക് സഞ്ചരിക്കുന്ന വിഡ്ഢിത്തമാണ് പ്രദര്‍ശിപ്പിക്കുന്നത്.
കറയറ്റ ഒരു ഭരണത്തിന് അക്ഷരാര്‍ത്ഥത്തിലും വൈകാരികമായും പ്രതിജ്ഞാബദ്ധം എന്ന് പറയുന്ന ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം തികച്ചും അനുയോജ്യമല്ലാത്ത നിയമങ്ങളാണ് സമീപകാലത്ത് പാസാക്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവന നല്‍കുന്നത് രഹസ്യമാക്കി വെക്കുന്ന നിയമങ്ങളായിരുന്നു അതിലൊന്ന്. പൊതുവിശ്വാസ്യതയുടെ ഘടനയില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്ന, സമാനമായി കുടില നീക്കങ്ങളാണ് ഇതിന് പിന്നാലെ വരുന്നത്. വിവരാവകാശ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാസായാല്‍, പരാതിക്കാര്‍ക്ക് അപേക്ഷകള്‍ പിന്‍വലിക്കാനും അപ്പീല്‍ നല്‍കുന്ന ആള്‍ മരിച്ചാല്‍ അപ്പീലുകള്‍ സ്വാഭാവികമായി തള്ളിപ്പോകാനും അത് ഇടയാക്കും. സുതാര്യതയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന വിധത്തിലാവും ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ ഭയക്കുന്നു.
അഴിമതിക്കെതിരായി പ്രവര്‍ത്തിക്കുന്നവരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും കച്ചവടക്കാരും ഉള്‍പ്പെടുയുള്ള അഴിമതിക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക അത്ര എളുപ്പമല്ല. വിവരാവകാശ നിയമം നടപ്പിലാക്കിയതിന് ശേഷം മാത്രം 50-ലേറെ വിവരാവകാശ പ്രവര്‍ത്തകരുടെ ജീവനാണ് നഷ്ടപ്പെട്ടത്. പരാതിക്കാരന്‍ മരിക്കുന്നതോടെ അപ്പീലുകള്‍ സ്വാഭാവികമായി ഇല്ലാതാകും എന്ന വ്യവസ്ഥ വരുന്നതോടെ സാക്ഷികളെ കൂടുതല്‍ ഭീഷണിപ്പെടുത്താന്‍ നിയമലംഘകര്‍ക്ക് ധൈര്യം ലഭിക്കും.
പൊതുസ്ഥാപനങ്ങളെ ദുര്‍ഗ്രഹമാക്കി വെക്കാന്‍ ഭാരതീയ ജനതപാര്‍ട്ടി കാണിക്കുന്ന ഉത്സാഹം മറ്റ് കക്ഷികളും പങ്കിടുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്ന, ‘പരാതികള്‍ പിന്‍വലിക്കാനോ ഇല്ലാതാക്കാനോ ഉള്ള അധികാരം’ എന്ന ആശയം കോണ്‍ഗ്രസില്‍ നിന്നാണ് ബിജെപി കടമെടുത്തത്. എന്നാല്‍ ഇക്കാര്യത്തിലുള്ള ബിജെപിയുടെ വഞ്ചന ഞെട്ടിപ്പിക്കുന്നതാണ്. നിര്‍ണായക കൈമാറ്റങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ പ്രാപ്യമാകുന്നതിനും ആധാര്‍കാര്‍ഡ് നിര്‍ബന്ധിതമാക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുകയാണ്. ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കോടതി വിധി പറയാനിരിക്കുകയാണ്. സുതാര്യതയില്‍ വെള്ളം ചേര്‍ക്കാനുള്ള പാര്‍ട്ടിയുടെ ആഗ്രഹത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
അതേസമയം, ഭരിക്കുന്നവര്‍ക്കും പ്രജകള്‍ക്കും ഒരേ നിയമങ്ങളല്ല ബാധകമാവുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അഴിമതിക്ക് അടിസ്ഥാന കാരണമാകുന്ന രാഷ്ട്രീയ സംഭാവനകള്‍ അജ്ഞാതമായി തുടരും. അഴിമതിക്കെതിരെ പോരാടുന്നവരെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനം സൂത്രപ്പണികളെയാണ് ആശ്രയിക്കുന്നത്. നോട്ട് നിരോധനമാണ് ഇതിന്റെ നല്ലൊരു ഉദാഹരണം. ആ തന്ത്രത്തിലൂടെ അതിഗംഭീരമായ തിരഞ്ഞെടുപ്പ് വിജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചു. പക്ഷെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുതാര്യമായ രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുക എന്നത് മറ്റൊരു കഥയാണ്.