കഴിഞ്ഞദിവസം അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പു റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ആർഎസ്എസ്, ബിജെപി നേതാക്കൾ സംസ്ഥാനത്തു വന്ന് പ്രവർത്തനം നടത്തുന്നതായി ആരോപിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തിങ്കളാഴ്ച തന്റെ മരുമകന്‍ അഭിഷേക് ബാനർജിയുടെ മണ്ഡലമായ ഡയമണ്ട് ഹാർബറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മമത ഈ ആരോപണം ഉന്നയിച്ചത്. പുറത്തു നിന്നുള്ള ഈ നേതാക്കളെല്ലാം കൊൽക്കത്തയിലെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മമത ആരോപിച്ചു.
ഈ നേതാക്കൾ വോട്ടുകച്ചവടം നടത്തുന്നതിന് വൻതോതിൽ പണം സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് നേതൃത്വം നൽകുന്നതായും മമത ആരോപണമുന്നയിച്ചു. ‘പരിവർത്തന ദൗത്യം’ എന്നാണ് ഈ നിഗൂഢ പദ്ധതിക്ക് പേരിട്ടിരിക്കുന്നതെന്നും മമത പറയുന്നു.
കഴിഞ്ഞദിവസം അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പു റാലിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ബിജെപിക്ക് വെറും 7% വോട്ടുവിഹിതമുള്ള സംസ്ഥാനമാണ് ബംഗാൾ. ഇവിടെ ബിജെപി വൻ വളർച്ച കൈവരിച്ചതിന്റെ പ്രതിഫലനമാണ് റാലിയിൽ കണ്ടതെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. എന്നാൽ ഇതിനു പിന്നിൽ വൻതോതിൽ ഫണ്ടിറക്കിയുള്ള ബിജെപിയുടെ കളിയാണെന്നാണ് തൃണമൂൽ കോൺഗ്രസ്സിന്റെ വാദം.
അസം, ഒഡിഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപി-ആര്‍എസ്എസ് ഉന്നത നേതാക്കൾ ബംഗാളിലെത്തിയിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഈ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ വോട്ടെടുപ്പ് അവസാനിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നേതാക്കൾക്ക് ചുമതലകൾ നൽകി ബംഗാളിലെ വിജയത്തിനായി പ്രവർത്തിക്കാൻ പാർട്ടി വിട്ടിരിക്കുകയാണ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്, അസം ധനകാര്യമന്ത്രി ഹേമന്ത ബിശ്വ ശർമ, ബിജെപി ദേശീയ സെക്രട്ടറി, സുനിൽ ദിയോധർ, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ഒഡിഷ സംഘടനാ ജനറൽ സെക്രട്ടറി അമിതാവ ചക്രബർത്തി എന്നിവര്‍ ഇപ്പോൾ ബംഗാളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഇവരെക്കൂടാതെ ഇനിയും പ്രമുഖരായ നേതാക്കൾ സംസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. വിവിധ ഭാഗങ്ങളിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഖരഗ്പൂർ മേഖലയിലെ തെലെഗു വോട്ടർമാർക്കിടയിലാണ് രാംമാധവ് പ്രവർത്തിക്കുന്നത്. ദിയോധർ എല്ലാ സ്ഥാനാർത്ഥികളുമായും കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. ചക്രബർത്തിക്ക് ആദിവാസി വോട്ടുകൾ സമാഹരിക്കലാണ് ചുമതല.