ഗോവയില്‍ ഈ മാസം 23 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജനവിധി തേടുകയാണ്
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നാസി ജര്‍മനിയിലേതിനു സമാനമായ ഭരണമാണ് നടത്തുന്നതെന്ന ആക്ഷേപവുമായി ഗോവ അതിരൂപതയുടെ കീഴിലുള്ള മാസിക. രാജ്യത്ത് ഭരഘടന കൂട്ടക്കൊലയാണ് നടക്കുന്നതെന്നാണു മാസികയില്‍ പറയുന്നത്.
ഗോവ-ദാമന്‍ അതിരൂപതയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന റെനോവാകൗ എന്ന മാസികയില്‍ അഭിഭാഷകനായ എഫ് ഇ നോറോന എഴുതിയ ലേഖനത്തിലാണ് ബിജെപി സര്‍ക്കാരിനെതിരേ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത്. ഗോവയിലെ സമ്മതിദായകര്‍ വര്‍ഗീയശക്തികള്‍ക്കെതിരെ വോട്ട് ചെയ്യണമെന്നും ദേശവ്യാപകമായി നടക്കുന്ന ഫാസിസത്തിനെതതിരേ രംഗത്തിറങ്ങിണമെന്നും ലേഖനത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെയും പരോക്ഷമായ രീതിയിലെങ്കിലും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഗോവയിലെ ജനങ്ങള്‍ വോട്ട് ചെയ്തത് നട്ടെല്ലും വ്യക്തിത്വവും ഇല്ലാത്തതും ഫാസിസത്തിനോട് ഒത്തുചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ആവരുതെന്നാണ് പറയുന്നത്.
2012 ല്‍ എല്ലാവരും വിചാരിച്ചു അഴിമതി മുക്ത ഗോവ ഉണ്ടാകുമെന്ന്. ഈ വിചാരം 2014 വരെ നീണ്ടു. എന്നാല്‍ ദിവസേന അഴിമതി ഇന്ത്യയാകമാനം വര്‍ദ്ധിച്ചുവരുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഭരണഘടന കൂട്ടക്കൊലകള്‍ നടക്കുന്നതല്ലാതെ മറ്റൊന്നും നമ്മള്‍ കാണുന്നില്ല. അഴിമതി മോശമാണ്, വര്‍ഗീയതയും. എന്നാല്‍ നാസിസം ഇവരണ്ടിനേക്കാളും ഏറെ മോശമായ കാര്യമാണ്; ലേഖനത്തില്‍ പറയുന്നു.
ആരെങ്കിലും വില്യം ഷിറെറിന്റെ ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ദി തേര്‍ഡ് റിച്ച്, അലന്‍ ബുള്ളോക്കിന്റെ എ സ്റ്റഡി ഓഫ് ടിറനി, ഹിറ്റലറിന്റെ മെയ്ന്‍ കാംഫ് എന്നിവ വായിച്ചുണ്ടോ, ഉണ്ടെങ്കില്‍ 1933 ല്‍ ജര്‍മനിയില്‍ വളരുകയും ഉഗ്രതയിലേക്ക് എത്തുകയും ചെയ്ത നാസിസം തന്നെയാണ് 2014 മുതല്‍ ഇന്ത്യയില്‍ കണ്ടുതുടങ്ങിയിരിക്കുന്നതെന്നു മനസിലാകും; ലേഖനം പറയുന്നു.
ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം അഴിമതിയോ മതേതരത്വമോ അല്ല, ഫാസിസത്തോട് സന്ധി ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വോട്ട് നിഷേധിക്കാനുള്ള സ്വാതന്ത്ര്യമാണെന്നും ഫാദര്‍ അലക്‌സിയോ മെനസെസ് എഡിറ്റ് ചെയ്ത് പനാജിയിലെ ബിഷപ്പ് ഹൗസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയിലെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഒന്നോ രണ്ടോ പേരാല്‍ മാത്രം ഭരിക്കപ്പെടുന്ന ഒരു രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. ബാക്കിയയുള്ളവരെല്ലാം അവരുടെ കയ്യാളുകളും ദാസ്യവൃത്തിക്കാരുമാണ്. ഏതെങ്കിലുമൊരു വ്യക്തിയുടെ കീഴാളനായി നിന്നുകൊണ്ട് നിങ്ങളുടെ മുന്നില്‍ വരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാതിരിക്കാനും ലേഖനം ആവശ്യപ്പെടുന്നു. അതുപോലെ നട്ടെല്ലും വ്യക്തിത്വും കാണിക്കാത്തവര്‍ക്കും ഫാസിസത്തോട് ഐക്യപ്പെടുന്നവര്‍ക്കും.
അഴിമതിയെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും. അഴിമതിയായിരുന്നു ഇതിനെക്കാള്‍ ഭേദമെന്ന് ഇപ്പോള്‍ തോന്നുന്നു. അഴിമതി ഭരണാധികാരികള്‍ മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിച്ചിരുന്നു, ഇഷ്ടമുള്ളത് കഴിക്കാനും. രാഷ്ട്രീയസ്വാതന്ത്ര്യവും നല്‍കിയിരുന്നു.
ഗോവയിലെ ജനസംഖ്യയുടെ കാല്‍ഭാഗവും കത്തോലിക്കവിശ്വാസികളാണ്. പനാജിയിലെ മുഖ്യമായ വോട്ട് ബാങ്കും അവരാണ്. ഓഗസ്റ്റ് 23 നാണ് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ജനവിധി തേടുകയാണ്. ഗോവയില്‍ ബിജെപി ഭരണം പിടിച്ചപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനത്തു നിന്നും മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചുവരികയായിരുന്നു പരീക്കര്‍. സഭയുടെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള ഈ ലേഖനം പരീക്കറിനെതിരേയുള്ള ആഹ്വാനമായാണ് കണക്കാക്കുന്നത്.
ഈ ലേഖനത്തോട് കൂടുതലായി പ്രതികരിക്കാന്‍ വിസമതിച്ചെങ്കിലും മനോഹര്‍ പരീക്കര്‍ പറയുന്നത് ഇതാണ്; ജര്‍മനിയിലെ ചരിത്രം ആരെങ്കിലും പഠിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ പറയുന്നതിലെ വൈരുദ്ധ്യം ബോധ്യപ്പെടും.