ഉത്തർപ്രദേശിൽ നിരവധി ‘ആശ്രമ’ങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് സംസ്ഥാനത്തെ ശക്തരായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്.
നിയമ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി തുടർച്ചയായി ബലാൽസംഗം ചെയ്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ഈ പെൺകുട്ടി കോടതിയിൽ തനിക്ക് നേരിട്ട ദുരിതം നേരിട്ടെത്തി ബോധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതെസമയം ഇയാൾക്കെതിരെ ബലാൽസംഗക്കുറ്റം ചുമത്താൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ടുണ്ട്. തന്റെ അധികാരത്തെ ലൈംഗികാവശ്യം നിറവേറ്റുന്നതിനായി ഉപയോഗിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിട്ടുള്ളതെന്നും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
തന്റെ ആശ്രമമായ മുമുക്ഷ ആശ്രമത്തിൽ നിന്നാണ് 73കാരനായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. തനിക്ക് ‘ക്ഷീണം’ അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തർപ്രദേശിൽ നിരവധി ‘ആശ്രമ’ങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന ചിന്മയാനന്ദ് സംസ്ഥാനത്തെ ശക്തരായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്.
ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചെന്നാണ് 23കാരിയായ നിയമവിദ്യാര്‍ത്ഥി പറയുന്നത്. വീഡിയോകളെടുത്ത് അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്യുകയും ചെയ്തിരുന്നു ഇയാളെന്നും ആരോപിക്കപ്പെടുന്നു. കോളജില്‍ അഡ്മിഷന്‍ ശരിയാക്കാനാണ് താന്‍ ചിന്മയാനന്ദിനെ കാണാന്‍ ചെന്നത്. അഡ്മിഷന്‍ ശരിയാക്കിയതിനൊപ്പം ലൈബ്രറിയില്‍ ഒരു ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്തു ചിന്മയാനന്ദ്. ഹോസ്റ്റലില്‍ മുറിയും ശരിയാക്കി നല്‍കി. പിന്നീടൊരിക്കല്‍ ചിന്മയാനന്ദ് തന്നെ വിളിക്കുകയും താന്‍ കുളിക്കുന്ന ഒരു ദൃശ്യം കാണിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. ഈ വീഡിയോ ഉപയോഗിച്ചാണ് ചിന്മയാനന്ദ് ബ്ലാക്ക്മെയിലിങ് നടത്തിയത്.