അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ച വിവരം കഴിഞ്ഞദിവസമാണ് ഇന്ത്യൻ എയര്‍ഫോഴ്സ് സ്ഥിരീകരിച്ചത്.
തകർന്ന ഇന്ത്യൻ എയർ ഫോഴ്സ് എഎൻ-32 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ലഭിച്ചതായി വിവരം. അതെസമയം വിമാനം തകർന്ന് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം ഇതുവരെ കിട്ടിയിട്ടില്ല. ഇതിനുള്ള ദൗത്യം തുടരുകയാണ്.
മോശം കാലാവസ്ഥയാണ് തിരച്ചിലിന് വിഘാതം സൃഷ്ടിക്കുന്നത്. മലയിൽ തിരച്ചില്‍ നടത്താനായി ഒരു സംഘത്തെ ഇതിനകം തന്നെ നിയോഗിച്ചിട്ടുണ്ട്. ഇതിലേക്ക് മൂന്ന് വിദഗ്ധ പർവ്വതാരോഹകർ കൂടി ചേർന്നതായാണ് വിവരം.
വിങ് കമാൻഡർ ജിഎം ചാൾസ്, സ്ക്വാഡ്രൺ ലീഡർ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആർ ഥാപ്പ, വാറന്റെ ഓഫീസർ കെകെ മിശ്ര, സെൻജന്റ് അനൂപ് കുമാർ, കോർപറൽ ഷെറിൻ, ലീഡിങ് എയർക്രാഫ്റ്റ്മാൻ എസ്‌കെ സിങ്, ലിഡിങ് എയർക്രാഫ്റ്റ്മാൻ പങ്കജ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ച വിവരം കഴിഞ്ഞദിവസമാണ് ഇന്ത്യൻ എയര്‍ഫോഴ്സ് സ്ഥിരീകരിച്ചത്. ക്രൂ അംഗങ്ങളടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്ന് മലയാളികള്‍ വിമാനത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട് എന്ന് വ്യോമസേന വ്യക്തമാക്കി. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിനോദ് കുമാര്‍, കൊല്ലം അഞ്ചല്‍ സ്വദേശിയായ സര്‍ജന്റ് അനൂപ് കുമാര്‍, കണ്ണൂര്‍ സ്വദേശിയായ കോര്‍പറല്‍ എന്‍കെ ഷരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹാത്തില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചൂക ലാന്‍ഡിംഗ് സ്റ്റേഷനിലേയ്ക്ക് പുറപ്പെട്ട വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മലനിരകളില്‍ 12,000 അടി ഉയരത്തില്‍ കണ്ടെത്തിയത്. എന്‍ 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ചൈന അതിര്‍ത്തിക്ക് സമീപമാണ് കാണാതായത്. ചൈന അതിര്‍ത്തിയായ മക്‌മോഹന്‍ രേഖയ്ക്ക് ഏറ്റവുമടുത്തുള്ള, ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലാന്‍ഡിംഗ് ഗ്രൗണ്ടാണ് അരുണാചല്‍പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിലുള്ള മെചൂക്ക വാലിയിലെ, മെചൂക്ക ലാന്‍ഡിംഗ് ഗ്രൗണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യാത്രാവിമാനമാണ് എഎന്‍ 32. 1984 മുതല്‍ ഇത് ഉപയോഗിക്കുന്നുണ്ട്.