കോടതി നോട്ടീസ് കുറ്റാരോപിതരുടെയെല്ലാം വീട്ടുവാതിൽക്കലും ബുലന്ദ്ഷഹറിലെ പൊതുസ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിൽ പൊലീസ് ഇൻസ്പെക്ടറെ ആൾക്കൂട്ടം ആക്രമിച്ച് കൊന്ന കേസിൽ പ്രധാന കുറ്റാരോപിതനായ ബജ്റംഗ്ദൾ നേതാവടക്കം 23 പേർക്ക് കോടതി നോട്ടീസ്. ബജ്റംഗ്ദൾ ജില്ലാ കൺവീനർ യോഗേഷ് രാജാണ് കൊലയാളികളെ നയിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇയാൾ പ്രദേശത്തെ ബിജെപി നേതാവു കൂടിയാണ്. ഒരു മാസത്തിനകം കീഴടങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കിൽ ആസ്തികൾ പിടിച്ചെടുക്കുമെന്നും നോട്ടീസിലുണ്ട്.
കോടതി നോട്ടീസ് കുറ്റാരോപിതരുടെയെല്ലാം വീട്ടുവാതിൽക്കലും ബുലന്ദ്ഷഹറിലെ പൊതുസ്ഥലങ്ങളിലും പതിച്ചിട്ടുണ്ട്.
സിയാന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന സുബോധ് കുമാർ സിങ്ങിനെയാണ് ആൾക്കൂട്ടം ആക്രമിച്ചു കൊന്നത്. ഇദ്ദേഹത്തിന് വെടിയേൽക്കുകയും ചെയ്തിരുന്നു. കേസ് ഒരു പ്രത്യേകാന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. 17 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഒളിവിലുള്ള 23 പേരും ബുലന്ദ്ഷഹർ നിവാസികളാണ്. എല്ലാവർക്കുമെതിരെ ജാമ്യമില്ലാ വാറന്റാണ് നിലവിലുള്ളത്.
യുവമോർച്ചാ നേതാവ് ശിക്കാർ അഗർവാൾ, സിയാനയിലെ ബിജെപി ഐടി സെൽ കൺവീനർ വിക്രാന്ത് ത്യാഗി എന്നിവരും ഈ 23 പേരിലുൾപ്പെടുന്നു.