വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരെ ഒഴിവാക്കുകയും ചെയ്തു
ഗുജറാത്ത് കൊലപാതക കേസുകള്‍ അന്വേഷണത്തില്‍ നിന്നും 2014 ഏപ്രിലില്‍ മാറ്റിയ നാഗാലാന്‍ഡ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സന്ദീപ് ടാംഗദ്ജെയെ, കുരുക്കിലാക്കുന്നത് സത്യം കൂടുതല്‍ അറിഞ്ഞതിന്റെ പേരിലാണോ? ഇക്കാര്യം പരിശോധിക്കുകയാണ് the wire.inല്‍ എഴുതിയ ലേഖനത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കൂടിയായ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതാന്‍.
സൊഹ്റാബുദ്ദീന്‍-കൌസര്‍ ബീ, തുള്‍സീറാം പ്രജാപതി കൊലപാതകക്കേസുകളിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അയാളുടെ സ്വന്തം സ്ഥാപനം സിബിഐ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി, വിവിധ അന്വേഷണങ്ങള്‍ നടത്തുകയാണ്. എന്നാല്‍ തങ്ങളുടെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സി ബി ഐ വ്യാജ തെളിവുകള്‍ ഉണ്ടാകുകയാണ് എന്നു സൂചിപ്പിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നാഗാലാന്‍ഡ് കേഡറിലെ 2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സന്ദീപ് ടാംഗദ്ജെയാണ് സി ബി ഐ കുരുക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്‍. പട്ടികജാതിക്കാരനായ ടാംഗദ്ജെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളയാളാണ്. ഒക്ടോബര്‍ 2011 മുതല്‍ ഒക്ടോബര്‍ 2015 വരെ സിബിഐയില്‍ ഡെപ്യൂട്ടേഷനിലായിരുന്നു. ടാംഗദ്ജെയെ അഴിമതിക്കേസില്‍ കുരുക്കാന്‍, വ്യാജ മൊഴികള്‍ നല്കാന്‍ സി ബി ഐ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് രണ്ടു സാക്ഷികള്‍ നാഗ്പൂര്‍ കോടതിയിലും മഹാരാഷ്ട്ര പൊലീസിലും മൊഴിനല്‍കിയിരുന്നു.
2011 -15 കാലഘട്ടത്തില്‍ ടാംഗദ്ജെ സിബിഐയില്‍ പല ചുമതലകളും നിര്‍വ്വഹിച്ചിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് സിബിഐയുടെ സ്പെഷല്‍ ക്രൈം ബ്രാഞ്ച്, മുംബൈ എസ് പി ആയിട്ടായിരുന്നു. നവംബര്‍ 2011-നും ഏപ്രില്‍ 2014-നും ഇടയ്ക്ക് അയാള്‍ സൊഹ്റാബുദ്ദീന്റെയും ഭാര്യ കൌസര്‍ ബീയുടെയും ഒരു നിര്‍ണായക ദൃക്സാക്ഷിയായ തുളസീറാം പ്രജാപതിയുടെയും കൊലപാതകങ്ങള്‍ അടക്കമുള്ള രണ്ട് കേസുകള്‍ അന്വേഷിച്ചു. കൌസര്‍ ബീയെ ബലാത്സംഗം ചെയ്തു കൊന്നശേഷം അവരുടെ മൃതദേഹം നശിപ്പിച്ചു എന്നായിരുന്നു സിബിഐയുടെ കേസ്.
ഇശ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകക്കേസ് ടാംഗദ്ജെയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കുകയും മുതിര്‍ന്ന ഗുജറാത്ത് പോലീസ് മേധാവികള്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര സഹമന്ത്രി അമിത് ഷായ്ക്കും ഏറെ വേണ്ടപ്പെട്ടവരായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നു കരുതുന്നു. മോദിയിപ്പോള്‍ പ്രധാനമന്ത്രിയാണ്, ഷാ ബിജെപി അധ്യക്ഷനും രാജ്യത്ത് മോദി കഴിഞ്ഞാല്‍ ഏറ്റവും അധികാരമുള്ളയാളും.
കൊലപാതകങ്ങളിലെ പങ്കിനെക്കുറിച്ച് ടാംഗദ്ജെ, ഷായെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. 2012 ജനുവരിയില്‍ പ്രജാപതി കൊലപാതക കേസിലും 2013 ഒക്ടോബറില്‍ ഇശ്രത് ജഹാന്‍ കൊലപാതക കേസിലും. പ്രജാപതി കേസില്‍ കുറ്റപത്രം തയ്യാറാക്കിയതും, ഷായെ മുഖ്യപ്രതിയും, പ്രജാപതിയെ ‘ഇല്ലാതാക്കാന്‍’ പദ്ധതിയിട്ടതിലെ മുഖ്യ ആസൂത്രകനുമായി കാണിച്ചതും ടാംഗദ്ജെ ആയിരുന്നു. സൊഹ്റാബുദ്ദീന്‍/കൌസര്‍ ബീ കൊലപാതകക്കേസില്‍ അനുബന്ധകുറ്റപത്രം തയ്യാറാക്കി, രണ്ടു കൊലപാതകങ്ങളിലും ഷായുടെ പങ്ക് എന്താണെന്ന് കൂടുതല്‍ വിശദമാക്കുകയും ചെയ്തു അയാള്‍. ഇശ്രത് ജഹാന്‍ കൊലപാതകക്കേസില്‍ വിചാരണ ചെയ്യാന്‍ വേണ്ട തെളിവുകള്‍ ലഭിക്കാത്തതുകൊണ്ട് ഷായെ പ്രതിയാക്കിയില്ല, എന്നാല്‍ അയാള്‍ക്ക് വേണ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക കേസുകളില്‍ പ്രതികളായി.
ഷായടക്കമുള്ള പ്രധാന പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ടതുകൂടാതെ, ടാംഗദ്ജെ സുപ്രീം കോടതി മുമ്പാകെ അന്വേഷണത്തിന്റെ നിരവധി തത്സ്ഥിതി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഒരു ന്യായാധിപനും ടാംഗദ്ജെയുടെ ജോലിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചിട്ടില്ല.
എന്നിട്ടും സി ബി ഐ 2014 ഏപ്രിലില്‍ ഗുജറാത്ത് കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ നിന്നും ടാംഗദ്ജെയെ മാറ്റി. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ്. അപ്പോഴേക്കും ബിജെപി വന്‍വിജയം നേടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. നിര്‍ണായകമായ സിബിഐ അന്വേഷണങ്ങളില്‍ തിരിമറി കാട്ടിയതിന് ഇപ്പോള്‍ അന്വേഷണം നേരിടുന്ന രഞ്ജിത് സിന്‍ഹയായിരുന്നു അന്ന് സിബിഐ ഡയറക്ടര്‍. ടാംഗദ്ജെയെ മാറ്റി 6 മാസങ്ങള്‍ക്ക് ശേഷം, 2014 ഡിസംബര്‍ 30-ന് പ്രത്യേക സിബിഐ കോടതി ജഡ്ജി എം.ബി ഗോശാവി, അമിത് ഷായെ കുറ്റവിമുക്തനാക്കി. ജൂലായ് 2015-ല്‍ ടാംഗദ്ജെയുടെ സുരക്ഷ പിന്‍വലിച്ചു. ഒക്ടോബര്‍ 2015-ന് അയാളെ വീണ്ടും നാഗാലാന്‍ഡ് സംസ്ഥാന കേഡറിലേക്ക് തിരിച്ചയച്ചു.
അതിനെത്തുടര്‍ന്ന് സിബിഐ ടാംഗദ്ജെക്കെതിരെ അയാള്‍ നാഗ്പൂര്‍ ACB വിഭാഗം എസ് പി ആയിരിക്കുമ്പോള്‍ നടത്തിയ രണ്ട് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ തുടങ്ങി. രണ്ടു കേസുകളും ഗുജറാത് ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ടവയല്ലായിരുന്നു. അത്തരം ഒരന്വേഷണത്തില്‍ സിബിഐ ടാംഗദ്ജെയെ വ്യാജ തെളിവുകള്‍ വെച്ചു കുരുക്കാന്‍ ശ്രമിക്കുന്നു എന്നതിന് ബലം നല്‍കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള Central Board of Workers Education നാഗ്പൂര്‍ കാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഒരുദ്യോഗസ്ഥന്‍ 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ സിബിഐ പിടികൂടിയ സംഭവമാണ് ഒരു കേസ്. സിബിഐയുടെ ACB വിഭാഗമാണ് 2013 സെപ്റ്റംബര്‍ ആദ്യവാരം കേസ് രേഖപ്പെടുത്തിയത്. ആ സമയത്ത് ടാംഗദ്ജെ ACB എസ് പിയുടെ അധിക ചുമതല കൂടി വഹിക്കുന്നുണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണ മേല്‍നോട്ടം ടാംഗദ്ജെ ആയിരുന്നു.
അന്വേഷണത്തിനൊടുവില്‍ അതിലുള്‍പ്പെട്ട എല്ലാവരെയും- അന്വേഷണ ഉദ്യോഗസ്ഥന്‍ മുതല്‍ നിയമ ഉദ്യോഗസ്ഥന്‍ വരെ-പ്രതിയെ വിചാരണ ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതോടെ സിബിഐ വിചിത്രരീതിയില്‍ നിലപാട് മാറ്റി. ഏജന്‍സി നാഗ്പൂര്‍ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള closure റിപ്പോര്‍ട്ട് നല്കി. വേണ്ടത്ര തെളിവുകളില്ല എന്നായിരുന്നു കാരണം പറഞ്ഞത്. ഒരു കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനെ കുരുക്കാനായി സിബിഐയിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നവകാശപ്പെട്ട സിബിഐ ഒരു പ്രാഥമിക അന്വേഷണവും രേഖപ്പെടുത്തി. ആരാണ് ഈ പരാതി പറഞ്ഞതെന്ന് ഇതില്‍ പറഞ്ഞില്ല. പ്രാഥമിക അന്വേഷണം രേഖപ്പെടുത്തിയതിന് ശേഷം ഏജന്‍സി ടാംഗദ്ജെക്കെതിരെ അന്വേഷണം തുടങ്ങി.
ശരിക്കുള്ള കേസില്‍ ശാന്താറാം പാട്ടീല്‍, സഞ്ജയ സിന്‍ഹ എന്ന രണ്ടു പരാതിക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് സിബിഐ ഈ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടയില്‍ തൊണ്ടിയോടെ പിടിച്ചത്. 2015 ഒക്ടോബറില്‍ കള്ള മൊഴി നല്കാന്‍ സിബിഐയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്നു കാണിച്ച് സിന്‍ഹ നാഗ്പൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അപമാനിച്ചുവെന്നും തുടര്‍ച്ചയായി നിര്‍ബന്ധിച്ച് ചില വെള്ളക്കടലാസുകളില്‍ ഒപ്പ് ഇടുവിച്ചെന്നും പരാതിയില്‍ പറയുന്നു, ഐപിസി വകുപ്പുകള്‍ 323, 504, 506 എന്നിവ പ്രകാരം എഫ്ഐആര്‍ രേഖപ്പെടുത്തി.
പക്ഷേ അതിനുശേഷവും, CBWE ഉദ്യോഗസ്ഥനെ കുരുക്കാന്‍ ടാംഗദ്ജെ ഗൂഢാലോചന നടത്തിയെന്ന് മൊഴി നല്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ നിര്‍ബന്ധിച്ചു എന്ന് പരാതിക്കാരന്‍ പറയുന്നു. 2016 മാര്‍ച്ച് 21-ന് ടാംഗദ്ജെക്കെതിരെ കളവായ പ്രസ്താവന നല്‍കാന്‍ സിബിഐ തന്നെ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് രണ്ടാം പരാതികാരനായ ശാന്താറാം പാട്ടീല്‍ നാഗ്പൂര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വെള്ളക്കടലാസില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടിവിച്ചു എന്നും പാട്ടീല്‍ പറഞ്ഞു. ഈ രണ്ടു എഫ്ഐആറും സത്യവാങ്മൂലവും തന്റെ പക്കലുണ്ടെന്നും ആശിഷ് ഖേതാന്‍ ഈ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഇതൊന്നും സിബിഐയെ കേസുമായി മുന്നോട്ടുപോകുന്നതില്‍ നിന്നും തടഞ്ഞില്ല. 2017 ജനുവരി 23ന് സി ബി ഐ, പ്രാഥമിക അന്വേഷണം ഒരു ക്രമപ്രകാരമുള്ള കേസാക്കി മാറ്റി.
അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത
ഇതുപോലൊരു കേസില്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിലെ പിഴവിനാണ് ടാംഗദ്ജെക്കെതിരെ രണ്ടാമത്തെ കേസ്. സിബിഐ പരിശോധനയില്‍ പിടിച്ചെടുത്ത ചില തൊണ്ടിമുതലുകള്‍ കാണാതെ പോയി എന്നാണ് ആരോപണം.
ടാംഗദ്ജെ കുറ്റം ചെയ്തു എന്നു തെളിയിക്കാന്‍ ഒരു തെളിവും ഇല്ലാതിരുന്നിട്ടും ടാംഗദ്ജെയില്‍ നിന്നും വലിയ പിഴ ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് സിബിഐ. ഇത് പിരിച്ചുവിടല്‍ വരെയാകാം. ഈ ശുപാര്‍ശയിപ്പോള്‍ നാഗാലാന്‍ഡ് സര്‍ക്കാരിന് മുന്നിലാണ്.
ടാംഗദ്ജെയുടെ വാര്‍ഷിക രഹസ്യ സ്വഭാവ റിപ്പോര്‍ട്ടിലും അയാള്‍ക്ക് മോശം വിലയിരുത്തലുകളാണ് സിബിഐ നല്കിയത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്കുള്ള ജോലിക്കയറ്റത്തെ അത് ബാധിക്കും. ഈ റിപ്പോര്‍ട്ടും മറ്റ് രേഖകളും തന്റെ പക്കലുണ്ടെന്നും ആശിഷ് ഖേതാന്‍ പറയുന്നു.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടാംഗദ്ജെ ഗുജറാത്ത് കൊലപാതക അന്വേഷണം നടത്തിയത്. മൂന്നു കൊല്ലം അയാള്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കേസിന്റെ വിശദാംശങ്ങളും തെളിവുകള്‍ കിട്ടാനും മറ്റും സഹായകരമാകും എന്നതിനാല്‍ വിചാരണയെ സഹായിക്കാന്‍ ഇതേ അന്വേഷണ ഉദ്യോഗസ്ഥനെ വെക്കുന്നത് പതിവാണ്. എന്നാല്‍ മെയ് 2014-നു ശേഷം ഇതിന്റെ വിചാരണയില്‍ ടാംഗദ്ജെയുടെ സഹായം തേടിയിട്ടില്ല. അമിത് ഷാ അടക്കം 15 പ്രതികളെ കോടതി ഇതുവരെ കുറ്റവിമുക്തരാക്കി. 28 സാക്ഷികളോളം കൂറുമാറി. ഒന്നിലേറെ കൊലപാതകങ്ങളിലും തട്ടിക്കൊണ്ടുപോകലിലും പ്രതികളായിരുന്നവര്‍ വിചാരണയൊഴിവായി ആശ്വസിക്കുമ്പോള്‍, ആ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണ നേരിടുകയാണ് എന്നും ഖേതാന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍