സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു
രണ്ട് വർഷത്തെ കാലാവധി ബാക്കിനിൽക്കെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു അപ്രതീക്ഷിതമായി നീക്കിയതിനെതിരെ മുൻ ഡയറക്ടർ അലോക് വര്‍മ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അൽപസമയത്തിനകം വിധി പറയും. അര്‍ദ്ധരാത്രി ഇറക്കിയ ഉത്തരവ് വലിയ രാഷ്ട്രീയവിവാദങ്ങൾക്കും വഴിവച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് സിബിഐ ഡയറക്ടർമാരമാരെ മാറ്റിയ നടപടിയിൽ വിധി പറയുക.
സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളിൽ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് നൽകിയ വിശദീകരണം. എന്നാൽ സിബിഐ ഡയറക്ടറെ മാറ്റിയത് റഫാൽ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുൽ ഗാന്ധി ഉൾപ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.
എന്നാൽ ചുമതലകളില്‍ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വര്‍മ്മയ്‌ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സിവിസി അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്ളീൻ ചിറ്റ് നൽകാതെയുളള റിപ്പോര്‍ട്ടായിരുന്നു സിവിസി സമർപ്പിച്ചത്.