ഐഎംഎഫും ലോകബാങ്കും അംഗീകരിച്ച മെത്തേഡ് സര്‍ക്കാര്‍ കണക്കുമായി ചേര്‍ന്ന് പോകുന്നതാണ് എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വാദിക്കുന്നു.
2011-12നും 2016-17നുമിടയ്ക്ക് രാജ്യത്തിന്റെ ജിഡിപി വരള്‍ച്ചാനിരക്ക് 4.5 ശതമാനം മാത്രമായിരുന്നെന്നും 7 ശതമാനമാക്കി പെരുപ്പിച്ച് കാട്ടിയെന്നുമുള്ള മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്റെ പ്രസ്താവന തള്ളി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകള്‍ സര്‍ക്കാരിന്റെ ജിഡിപി എസ്റ്റിമേറ്റ് ശരിവയ്ക്കുന്നതായാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്ലാനിംഗ് ഇംപ്ലിമെന്റേഷന്‍) വാദം. ഐഎംഎഫും ലോകബാങ്കും അംഗീകരിച്ച മെത്തേഡ് സര്‍ക്കാര്‍ കണക്കുമായി ചേര്‍ന്ന് പോകുന്നതാണ് എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വാദിക്കുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് പേപ്പറിലാണ് വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയെന്ന വിമര്‍ശനം ശരിവയ്ക്കുന്ന വെളിപ്പെടുത്തല്‍ അരവിന്ദ് സുബ്രമണ്യന്‍ നടത്തിയത്. 2011 മുതല്‍ 2017 വരെയുള്ള ആറ് വര്‍ഷത്തില്‍ മൂന്ന് വര്‍ഷം മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരും മൂന്ന് വര്‍ഷം നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരുമാണ് അധികാരത്തിലുണ്ടായിരുന്നത്. മാനുഫാക്ച്വറിംഗ് മേഖലയുടേതടക്കമുള്ള വളര്‍ച്ചാനിരക്കുകള്‍ ശരിയായ രീതിയിലല്ല കണക്കാക്കിയത് എന്ന് അരവിന്ദ് സുബ്രമണ്യന്‍ വിലയിരുത്തിയിരുന്നു.
വളര്‍ച്ചാനിരക്ക് കണക്കാക്കുന്ന മെത്തേഡ് ആണ് അരവിന്ദ് സുബ്രമണ്യന്റെ വെളിപ്പെടുത്തലോടെ ചോദ്യം ചെയ്യപ്പെട്ടത്. നേരത്തെ തന്നെ സര്‍ക്കാര്‍ വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡക്‌സ് അല്ലെങ്കില്‍ ഫാക്ടറി ഔട്ട് പുട്ടിന്റെ അടിസ്ഥാനത്തിലാണ് മാനുഫാക്ച്വറിംഗ് വളര്‍ച്ചാനിരക്ക് കണക്കാക്കിയിരുന്നത്.
അക്കാഡമിക് വിദഗ്ധരും നാഷണല്‍ സ്റ്റാറ്റിറ്റിസ്റ്റിക്കല്‍ കമ്മീഷന്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റിസര്‍വ് ബാങ്ക്, ധനമന്ത്രാലയം, കോര്‍പ്പറേറ്റ് അഫയഴ്‌സ് മന്ത്രാലയം, കൃഷി മന്ത്രാലയം, നിതി ആയോഗ് തുടങ്ങിയവയുടെ പ്രതിനിധികള്‍ അടങ്ങുന്ന നാഷണല്‍ അക്കൗണ്ട്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് അഡൈ്വസറി കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്താണ് വളര്‍ച്ചാനിരക്ക് കണക്കാക്കിയത് എന്ന് സര്‍ക്കാര്‍ വാദിക്കുന്നു.