ഒക്ടോബർ ആദ്യത്തിൽ ഈ ഹരജികൾ സുപ്രീംകോടതി പരിഗണിക്കും.
കാശ്മീരിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്ത കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ ബഞ്ചിന് വിടാൻ സുപ്രീംകോടതിയുടെ തീരുമാനം. ഭരണഘടനയിലെ അനുച്ഛേദം നീക്കിയത് സംബന്ധിച്ച് അഞ്ചംഗ ഭരണഘടനാ ബഞ്ചിനാണ് വിട്ടിരിക്കുന്നത്. പതിന്നാല് ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിക്ക് ലഭിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഈ തീരുമാനമെടുത്തത്.
ആർട്ടിക്കിൾ 370 നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്ന പ്രസിഡണ്ടിന്റെ തീരുമാനമാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ ആദ്യത്തിൽ ഈ ഹരജികൾ സുപ്രീംകോടതി പരിഗണിക്കും.
മാധ്യമനിയന്ത്രണങ്ങൾ സംബന്ധിച്ച പരാതികളിന്മേൽ ഏഴ് ദിവസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാശ്മീർ ടൈംസ് എഡിറ്റർ അനുരാധ ഭാസിൻ നൽകിയ ഹരജിയിന്മേലാണ് ഈ നടപടി. മാധ്യമങ്ങളെ കഴിഞ്ഞ 24 ദിവസമായി കാശ്മീരിൽ തടഞ്ഞിരിക്കുകയാണെന്നാണ് ഭാസിന് ഹരജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.