നിയമ നടപടിക്രമങ്ങൾക്ക് വഴങ്ങാനും മനുഷ്യാവകാശങ്ങളെ മാനിക്കാനും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സംഭാഷണങ്ങൾക്ക് തയ്യാറാകാനും യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ജമ്മു കാശ്മീരിൽ തുടരുന്ന അനിശ്ചിതാവസ്ഥയിൽ ആശങ്കയറിയിച്ച് യുഎസ്. ‘കാശ്മീർ നിവാസികൾക്കെതിരെ ഇപ്പോഴും തുടരുന്ന നിയന്ത്രണങ്ങളിലും തടങ്കലുകളിലും ആശങ്കപ്പെടു’ന്നതായി യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു. ജമ്മു കാശ്മീർ പ്രശ്നം തങ്ങളുടെ ആഭ്യന്തര പ്രശ്നമാണെന്നും അത് പാകിസ്താനുമായി പറഞ്ഞു തീർക്കാവുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഡോണൾഡ് ട്രംപിനോട് നേരിട്ട് വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ്സിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
നിയമ നടപടിക്രമങ്ങൾക്ക് വഴങ്ങാനും മനുഷ്യാവകാശങ്ങളെ മാനിക്കാനും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള സംഭാഷണങ്ങൾക്ക് തയ്യാറാകാനും യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം നിയന്ത്രണരേഖയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുകയും അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കുകയും ചെയ്യണമെന്നും യുഎസ് പറഞ്ഞു. പാകിസ്താന്റെ പേരെടുത്ത് പറയാതെയാണ് ഈ പ്രസ്താവന.
കാശ്മീര്‍ അധികം സമയമെടുക്കാതെ സാധാരണ സാധാരണ രാഷ്ട്രീയപദവിയിലേക്ക് മടങ്ങിയെത്തുമെന്ന മോദിയുടെ വാഗ്ദാനത്തെ യുഎസ് സ്വാഗതം ചെയ്തു. ജി7 ഉച്ചകോടിക്കിടെയാണ് പ്രസിഡണ്ട് ട്രംപിന് മോദി ഈ വാഗ്ദാനം നൽകിയത്. ഇന്ത്യയുടെ പാകിസ്താനും 1947നു മുമ്പ് ഒന്നായിരുന്നെന്നും എല്ലാ പരസ്പരം പറഞ്ഞു തീർക്കാനാകുമെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഒരു മൂന്നാംകക്ഷിയെ ഈ പ്രശ്നത്തിലേക്ക് വലിച്ചിട്ട് പ്രയാസത്തിലാക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും മോദി പറയുകയുണ്ടായി.
ഇതിന് മറുപടിയായി, ഇന്ത്യക്കും പാകിസ്താനും പ്രശ്നങ്ങൾ പറഞ്ഞു തീര്‍ക്കാനാകുമെന്ന പ്രതീക്ഷ ട്രംപ് പങ്കുവെച്ചു.