കത്തോലിക്കാ സഭാവിശ്വാസികൾ രാഷ്ട്രീയത്തിൽ സജീവമായി പങ്കാളികളാകണമെന്ന് ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു.
രാജ്യത്ത് നിലവിലുള്ള അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ചൂണ്ടിക്കാട്ടി ഗോവ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെരാവോ രംഗത്ത്. ഭരണഘടന അപകടത്തിലാണെന്നും വികസനത്തിന്റെ പേരിൽ മനുഷ്യാവകാശങ്ങൾ തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അസ്വാസ്ഥ്യ ജനകമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ ദില്ലി ആർച്ച് ബിഷപ്പ് അനിൽ കോട്ടോയെ പിന്തുടർന്നുള്ള ഗോവ ആർച്ച് ബിഷപ്പിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്.
കത്തോലിക്കാ സഭാവിശ്വാസികൾ രാഷ്ട്രീയത്തിൽ സജീവമായി പങ്കാളികളാകണമെന്ന് ആർച്ച് ബിഷപ്പ് നിർദ്ദേശിച്ചു. സഭാവിശ്വാസികൾക്കുള്ള കത്തിലാണ് ബിഷപ്പ് ഈ നിർദ്ദേശം വെച്ചത്.
2019 പൊതിതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കുന്നതിന് കത്തോലിക്കർ മുന്നിട്ടിറങ്ങണമെന്ന് ഫെരാവോ പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. നമ്മുടെ ഭരണഘടന ഏറ്റവും മികച്ചതാണെന്നും അതിനെ സംരക്ഷിക്കാൻ പോരാടണമെന്നും ഫെരാവോയുടെ കത്ത് പറഞ്ഞു.
ഗോവയിലെ ജനസംഖ്യയുടെ 26 ശതമാനവും കത്തോലിക്കരാണ് എന്നതിനാൽ ഈ കത്തിന് ഉയർന്ന രാഷ്ട്രീയസ്വാധീനം ഉയർത്താനാകും.
ഇന്ത്യയിൽ ഏകമുഖ സംസ്കാരം വളർത്താനാണ് ശ്രമം നടക്കുന്നതെന്ന് കത്തിൽ ബിഷപ്പ് ആരോപിച്ചു. എന്തു ധരിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് കേൾക്കണമെന്നും എങ്ങനെ പ്രാർത്ഥിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും ഉള്ള നിർദ്ദേശങ്ങൾ ചിലർ തന്നു കൊണ്ടിരിക്കുകയാണെന്നും ഇത് മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും ആക്രമിക്കുന്ന സാഹചര്യമാണെന്നും ബിഷപ്പ് പറഞ്ഞു.