വൈഎസ്ആര്‍ കോൺഗ്രസ്സ് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയത്.
മൃഗീയ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരിനു മുമ്പിൽ കാര്യങ്ങൾ നിവൃത്തിച്ചു കിട്ടുന്നതിലെ നിസ്സഹായത വ്യക്തമാക്കി വൈഎസ്ആർ കോൺഗ്രസ്സ് നേതാവ് ജഗന്മോഹൻ റെഡ്ഢി. നരേന്ദ്രമോദിയുമായി ജഗൻ ഇന്ന് രാവിലെ (26-05-2019) കൂടിക്കാഴ്ച നടത്തിയിരുന്നു. വിഭജനത്തിനു ശേഷം സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്ന ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ദീർഘകാല ആവശ്യം ജഗൻ മോദിയോട് ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, തനിക്കിത് ആവശ്യമായി ഉന്നയിക്കാനായില്ലെന്നും അപേക്ഷിക്കാൻ മാത്രമേ സാധിച്ചുള്ളൂവെന്നുമാണ് ജഗൻ മാധ്യമങ്ങളോട് പറഞ്ഞത്.
ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുമായും ജഗൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് വേണമെന്ന് ഇദ്ദേഹത്തോടും ജഗൻ അഭ്യർത്ഥിച്ചു.
നിലവിൽ ആന്ധ്ര 2.58 ലക്ഷം കോടി രൂപയുടെ കടത്തിലാണുള്ളതെന്ന കാര്യം മോദിയുമായുള്ള സംഭാഷണത്തിനിടെ ജഗൻ അറിയിച്ചു. ഈ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ പ്രത്യേക പദവി മാത്രമാണ് പരിഹാരം. മെയ് 30ന് വിജയവാഡയിൽ നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിലേക്ക് മോദിയെ ക്ഷണിക്കുകയും ചെയ്തു ജഗൻ.
അച്ഛനെ പോലെ നടന്നുനേടിയ വിജയം, ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ജഗന്‍മോഹന്‍ റെഡ്ഢി തകര്‍ത്തത് ഇങ്ങനെ
“ബിജെപിക്ക് 250 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെന്നായിരുന്നെങ്കിൽ കാര്യങ്ങള്‍ വ്യത്യസ്തമായേനെ. സ്പെഷ്യൽ കാറ്റഗറി സ്റ്റാറ്റസ് പ്രമാണത്തിൽ ഒപ്പുവെച്ചാൽ മാത്രമേ പിന്തുണ നൽകൂ എന്ന് ആവശ്യപ്പെടാമായിരുന്നു. ഇപ്പോൾ അവർക്ക് നമ്മളെ ആവശ്യമില്ല,” -ജഗൻ റെഡ്ഢി പറഞ്ഞു.
വൈഎസ്ആര്‍ കോൺഗ്രസ്സ് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് നടത്തിയത്.
ഇതുവരെ കോണ്‍ഗ്രസ്, ബിജെപി ചേരികളിലേയ്ക്ക് പോകാതെ നില്‍ക്കുകയായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസ്. എന്‍ഡിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിആര്‍എസും ബിജെഡിയുമെല്ലാം നിര്‍ണായകമായകുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. എന്നാല്‍ ബിജെപി ഒറ്റയ്്ക്ക് തന്നെ 303 സീറ്റ് നേടിയതോടെ ഇത്തരം കാര്യങ്ങള്‍ അപ്രസക്തമായി. ബിജെപിയുമായും കേന്ദ്ര സര്‍ക്കാരുമായും ഏറ്റുമുട്ടല്‍ ഒഴിവാക്കി പരമാവധി സൗഹൃദത്തില്‍ മുന്നോട്ടുപോയി ആവശ്യങ്ങള്‍ നേടിയെടുക്കാനായിരിക്കും ജഗന്‍മോഹന്‍ റെഡ്ഡിയുടെ ശ്രമം. രാജ്യസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‌റെ പിന്തുണ നേടാന്‍ ബിജെപി ശ്രമിച്ചേക്കും.