അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന് ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം.
‘ഡോണള്‍ഡ് ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഇറാനെതിരെ സൈനികനീക്കം ഉൾപ്പെടെയുള്ള നടപടികൾ യുഎസിന്റെ പരിഗണനയിലാണ്’– എന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. യുദ്ധത്തിനല്ല ബന്ധത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എന്നൊക്കെ പരസ്യമായി പറയുമെങ്കിലും അക്രമമാണ് ഉള്ളിലിരിപ്പെന്ന് എല്ലാവര്‍ക്കുമറിയാം. ‘സെപ്റ്റംബർ-11 നിയമപ്രകാരം’ ഇറാനെ ആക്രമിക്കാനുള്ള കോൺഗ്രസിന്റെ അംഗീകാരം ഇതിനകംതന്നെ അമേരിക്കന്‍ ഭരണനിര്‍വ്വഹണ സംഘം നേടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്ന ചില നിയമനിർമ്മാതാക്കളെങ്കിലും ഉണ്ട്.
2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ തീവ്രവാദികൾ നടത്തിയ (സെപ്റ്റംബർ 11-ലെ) ആക്രമണത്തിനു ശേഷമാണ് ബുഷ് ഭരണകൂടം ‘പാട്രിയോട്ട് ആക്ട്’ അല്ലെങ്കില്‍ സെപ്റ്റംബർ-11 നിയമം കൊണ്ടുവരുന്നത്. ഏതെങ്കിലും രാജ്യമോ വ്യക്തികളോ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ, ആസൂത്രണം ചെയ്യുകയോ, സഹായങ്ങള്‍ നല്‍കുകയോ ചെയ്തുവെന്ന് പ്രസിഡന്‍റിനു ബോധ്യപ്പെട്ടാല്‍ അവര്‍ക്കെതിരെ സൈനിക നടപടി സ്വീകരിക്കാം എന്നാണ് ഈ നിയമം പറയുന്നത്. അക്കാലത്ത്, അൽ ഖ്വയ്ദയേയും അവരുടെ അഫ്ഗാനിസ്ഥാനിലെ കൂട്ടാളികളായ താലിബാനേയുമാണ് അമേരിക്ക ലക്ഷ്യംവച്ചിരുന്നത്. ഇന്ന് പല രാജ്യങ്ങളിലും അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍ക്ക് കുടപിടിയ്ക്കുന്നത് ഈ നിയമമാണ്.
സെപ്റ്റംബർ 11-ന് മുമ്പുള്ള ഇറാന്‍റെ പല നടപടികളും അൽ ഖ്വയ്ദയേ സഹായിക്കുന്നവയായിരുന്നു എന്നാണ് ചിലര്‍ വാദിക്കുന്നത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പുറമേ ഇറാനും തീവ്രവാദികള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട് എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് ‘9/11 കമ്മീഷന്‍ റിപ്പോർട്ടില്‍’ പറയുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും അൽ ഖ്വയ്ദയുടെ ആളുകള്‍ ഇപ്പോഴും ഇറാനിലൂടെ സ്വതന്ത്രമായി വിഹരിക്കുന്നുണ്ടെന്നാണ് മറ്റുചിലര്‍ കരുതുന്നത്.
എന്നാല്‍, അൽ ഖ്വയ്ദയുടെ അക്രമത്തെക്കുറിച്ച് ഇറാന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് 9/11 കമ്മീഷന്‍ റിപ്പോർട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, ഇറാന്‍ ഭരണകൂടത്തില്‍ ഷിയാ മുസ്‌ലിങ്ങള്‍ക്കാണ് ആധിപത്യം. അവരുടെ പാരമ്പര്യ വൈരികളായ സുന്നികളാണ് അൽ ഖ്വയ്ദക്ക് നേതൃത്വം നല്‍കുന്നത്. ഇറാനിയൻ സേനയും അൽ ഖ്വയ്ദയും സംയുക്തമായി ഏതെങ്കിലും സൈനികനീക്കം നടത്തിയതായി കേട്ടുകേള്‍വിപോലും ഉണ്ടാവില്ല. അമേരിക്കയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഇറാനെതിരെ എന്താല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചാലും അൽ ഖ്വയ്ദയുമായുള്ള ബന്ധം എവിടെയും വരില്ലെന്നാണ് അന്തരാഷ്ട്ര രാഷ്ട്രീയ വിശകലന വിദഗ്ധര്‍ പറയുന്നത്.
അപ്പോള്‍ പിന്നെന്ത് മാനദണ്ഡപ്രകാരമാണ് സെപ്റ്റംബർ-11 നിയമമനുസരിച്ച് ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപിനു പറയാനാകുന്നത്? വ്യക്തമായ ഒരു മാനദണ്ഡങ്ങളൊന്നും ഇല്ല. സെപ്റ്റംബർ 11 ആക്രമണവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്ന് പ്രസിഡന്‍റിനു ബിധ്യപ്പെടാനുള്ള പ്രത്യേക മാനദണ്ഡങ്ങളൊന്നും നിയമത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല. അത്തരം അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതരത്തിലുള്ള ഒരു കേസ് കോടതി കേൾക്കുമെന്ന കാര്യവും സംശയമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെതിരേ ഒബാമ സെപ്റ്റംബർ-11 നിയമമനുസരിച്ച് സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു ഹര്‍ജി കോടതി മുന്‍പ് തള്ളിയിരുന്നു.
അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടന്ന് ഇറാനെതിരെ ആക്രമണം നടത്താന്‍ ട്രംപ് തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. അത് ഏത് അഭിഭാഷകനില്‍ നിന്നാണ് അദ്ദേഹം നിയമനിര്‍ദേശം തേടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. യുദ്ധം പ്രഖ്യാപിക്കണമോ എന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ പ്രസിഡന്‍റിന് ഏകപക്ഷീയമായി ആക്രമണത്തിന് ഉത്തരവിടാൻ കഴിയും. അത് സ്വയം പ്രതിരോധിക്കുകയെന്നോ, അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ വേണ്ടിയെന്നോ ഉള്ള വാദങ്ങളൊക്കെ നിരത്തിയാകാം.
പ്രസിഡന്‍റിന് വലിയ യുദ്ധങ്ങൾ പോലും ഏകപക്ഷീയമായി തുടങ്ങാമെന്ന അഭിപ്രായക്കാരനാണ് അറ്റോര്‍ണി ജനറല്‍ വില്യം പി. ബാര്‍. കോൺഗ്രസിന്‍റെ അംഗീകാരമില്ലാതെതന്നെ പേർഷ്യൻ ഗൾഫ് യുദ്ധം ആരംഭിക്കാമെന്ന് പ്രസിഡന്‍റ് ജോർജ്ജ് ബുഷിനെ ഉപദേശിച്ച ആളാണ് അദ്ദേഹം.