‘വിടുതലൈ ചിരുതൈകൾ കച്ചി’യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘കുടം’ വണ്ണിയാർ സമുദായക്കാർ തകർത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
തമിഴ്നാട്ടിലെ പട്ടികജാതി സംവരണ മണ്ഡലമായ ചിദംബരത്തിലുള്‍പ്പെടുന്ന അരിയാലൂരിലെ പൊൻപരപ്പിയിൽ ദളിതരുടെ വീടുകൾക്കു നേരെ പിഎംകെ (പട്ടാളിമക്കൾ കച്ചി), എഐഎഡിഎംകെ കക്ഷികളുടെ നേതൃത്വത്തിൽ എത്തിയ വണ്ണിയാർ സമുദായക്കാരാണ് അക്രമം നടത്തിയത്. ഇരുപതോളം വീടുകൾക്ക് അക്രമികൾ കല്ലെറിഞ്ഞും മറ്റും തകർത്തു. എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
‘വിടുതലൈ ചിരുതൈകൾ കച്ചി’യുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘കുടം’ വണ്ണിയാർ സമുദായക്കാർ തകർത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പൊൻപരപ്പിയിലെ ഒരു ചായക്കടയിൽ വെച്ചായിരുന്നു സംഭവം. ഇതിന്റെ പേരിൽ ചിലർ വാക്കുതർക്കമുണ്ടാകുകയും ഒരു വണ്ണിയാർ സമുദായക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്നാണ് ഗ്രാമത്തിനു നേരെ വണ്ണിയാര്‍മാരുടെ ആക്രമണമുണ്ടായത്.
തമിഴ്നാട്ടിലെ ഉയർന്ന ജാതിവിഭാഗങ്ങളിലൊന്നായ വണ്ണിയാർമാരുടെ രാഷ്ട്രീയ പാർട്ടിയാണ് പിഎംകെ. ഇത്തവണ പിഎംകെയും എഐഎഡിഎംകെയും ബിജെപിയും സംസ്ഥാനത്ത് സഖ്യത്തിലാണ്. ചിദംബരത്ത് എഐഎഡിഎംകെ സ്ഥാനാർത്ഥിയായി ചന്ദ്രശേഖർ പി ആണ് മത്സരിക്കുന്നത്. ഡിഎംകെയുമായി ദളിത് കക്ഷിയായ വിടുതലൈ ചിരുതൈകൾ സഖ്യം ചേർന്നിട്ടുണ്ട്. ഇവരുടെ സ്ഥാനാർത്ഥി തോൾ തിരുമാവളവന്‍ ആണ്. ഇന്നലെ വോട്ടെടുപ്പ് നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്.
കല്ലുകളെറിഞ്ഞും വടികൾ കൊണ്ടടിച്ചുമാണ് അക്രമികൾ വീടുകൾ തകർത്തത്. അക്രമത്തിനിടെ ജാത്യാധിക്ഷേപങ്ങൾ നടത്തുന്നുമുണ്ടായിരുന്നു ഇവർ.
സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടർക്കുമെതിരെ കേസ്സുകളുമുണ്ട്.