അനില്‍ അംബാനിക്ക് 30,000 കോടി ലാഭമുണ്ടാക്കിക്കൊടുത്തു, മോദി ഒരേ സമയം കാവല്‍ക്കാരനും കള്ളനുമാണോയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ്റ് രാഹുല്‍ ഗാന്ധി
രാജ്യത്തെ വ്യോമസേനയെ ശക്തിപ്പെടുത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി തടയുകയാണെന്നും അത് മറ്റേതോ രാജ്യത്തിനോ ‘ശക്തികള്‍’ക്കോ വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തന്റെ പ്രസംഗത്തില്‍ പറഞ്ഞതോടെ റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പുറത്തുകടക്കുന്നു എന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും ഇത് പ്രതിരോധ മന്ത്രാലയത്തിന്റെയും ഫ്രഞ്ച് സര്‍ക്കാരുമായി റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിന് രൂപീകരിച്ച വിദഗ്ധ സംഘ (Negotiation Team) ത്തിന്റെയും നിലപാടുകളെ ദുര്‍ബലപ്പെടുത്തിയെന്നും മുന്‍ പ്രതിരോധ സെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതിന്റെ തെളിവുകള്‍ ഇന്ന് ഹിന്ദു ദിനപത്രം പുറത്തു വിട്ടതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ‘പ്രധാനമന്ത്രി കള്ളനാണ്’ എന്ന ആരോപണം വീണ്ടും ഉയര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നു രാവിലെ വീണ്ടും മാധ്യമങ്ങളെ കാണുകയും ചെയ്തു.
2015 നവംബര്‍ 24-ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിനുള്ള ഫയല്‍ നോട്ടിലാണ് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹന്‍ കുമാര്‍ റാഫേല്‍ ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നും ഇത് ഫ്രഞ്ച് സംഘത്തിന് ഗുണകരമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയത് എന്ന് ഹിന്ദു രേഖകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഫ്രഞ്ച് സര്‍ക്കാരുമായുള്ള സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിന്റെ ഭാഗമല്ലാത്തവര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് നാം പ്രധാനമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കേണ്ടതുണ്ട്”, പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ പറയുന്നു. “പ്രതിരോധ മന്ത്രാലയത്തിന്റെ സംഘം ഇക്കാര്യത്തില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തൃപ്തികരമല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള കാര്യങ്ങള്‍ പുറത്തിറക്കാവുന്നതാണ്”– മന്ത്രാലയം പറയുന്നു.
എന്നാല്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിര്‍ണായ വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ഒന്നും പിഎംഒ ഇക്കാര്യത്തില്‍ ഇടപെട്ടതായി പറയുന്നില്ല. മറിച്ച് ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ പൂര്‍ത്തീകരിച്ചത് എന്നാണ് കോടതിയെ അറിയിച്ചത്.
എന്നാല്‍ പിഎംഒ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് പ്രതിരോധ മന്ത്രാലയവും ചര്‍ച്ചാ സംഘവും സ്വീകരിച്ചിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് എന്ന് പ്രതിരോധ മന്ത്രാലയം തങ്ങളുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജി. മോഹന്‍ കുമാര്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: “പ്രതിരോധ മന്ത്രി ദയവായി നോക്കിയാലും, ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പിഎംഒ ഒഴിഞ്ഞു നില്‍ക്കുകയാണ് അഭികാമ്യം. അത് നമ്മുടെ ഈ കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ നിലപാടിനെ ഗുരുതരമായി ബാധിക്കുന്നു”.
മുന്‍ പ്രതിരോധ സെക്രട്ടറിയുടെ എതിര്‍പ്പ് എയര്‍ സ്റ്റാഫിലെ ഡപ്യൂട്ടി സെക്രട്ടറി എസ്.കെ ശര്‍മ 2015 നവംബര്‍ 24-ന് രേഖപ്പെടുത്തുകയും പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും അക്വിസിഷേന്‍ മാനേജറും (എയര്‍) ഡയറക്ടര്‍ ജനറല്‍ (അക്വിസിഷന്‍)ലും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Also Read: ഒരേ സമയം കള്ളനും കാവല്‍ക്കാരനും, വ്യോമസേനയുടെ 30,000 കോടി മോദി അനിൽ അംബാനിക്ക് നൽകി: രാഹുൽ ഗാന്ധി
2015 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് കമ്പനിയായ റാഫേലില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചു വാങ്ങിക്കുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അതിനു മുമ്പുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങള്‍ക്കായി ടെണ്ടര്‍ നടപടികളിലൂടെ റാഫേലിനെ തെരഞ്ഞെടുക്കുകയും പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ ഇന്ത്യന്‍ പങ്കാളിയാക്കിക്കൊണ്ട് വിമാനങ്ങള്‍ വാങ്ങാനുമുള്ള ചര്‍ച്ചകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി മുന്നോട്ടു കൊണ്ടു പോവുകയും ചെയ്യുന്നതിനിടയ്ക്കായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം വരുന്നത്. യുപിഎ കരാറില്‍ 18 വിമാനങ്ങള്‍ ഉടനടി നിര്‍മിച്ചു നല്‍കാനും ബാക്കി 118 എണ്ണം സാങ്കേതിക വിദ്യ ഇന്ത്യക്ക് നല്‍കി എച്ച്.എ.എല്ലിന്റെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു കരാര്‍ എങ്കില്‍ മോദി അത് 36 എണ്ണമാക്കി ചുരുക്കുകയും ഉടനടി നിര്‍മിച്ചു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു എന്നുമാണ് വാഗ്ദാനം. ഇതുവഴി ഇന്ത്യക്ക് സാങ്കേതിക വിദ്യ ലഭിക്കുകയുമില്ല. എച്ച്.എ.എല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇന്ത്യന്‍ പങ്കാളിയാക്കി നിശ്ചയിക്കുകയും ചെയ്തു. കരാര്‍ പ്രഖ്യാപിക്കുന്നനതിന് 10 ദിവസം മുമ്പ് മാത്രമായിരുന്നു റിലയന്‍സ് ഡിഫന്‍സ് കമ്പനി രൂപീകരിക്കുന്നത് എന്ന വാര്‍ത്തകളും പിന്നാലെ പുറത്തു വന്നിരുന്നു. വിലയുടെ കാര്യത്തിലും വന്‍ വര്‍ധനവാണ് മോദിയുടെ കരാര്‍ കൊണ്ട് ഉണ്ടായത് എന്നും ആക്ഷേപമുണ്ട്. 526 കോടി ഒരു വിമാനത്തിന് നല്‍കേണ്ടതിന് പകരം ഇത് 1600 കോടി രൂപയായയി ഉയര്‍ന്നുവെന്നും ഇതുവഴി ഫ്രഞ്ച് കമ്പനിക്കും ഒപ്പം അനില്‍ അംബാനിക്ക് 30,000 കോടി രൂപയും ലാഭം ലഭിച്ചു എന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം.
മോദി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദിന്റെ സാന്നിധ്യത്തില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ഒളാന്ദെ 2016 ജനുവരിയില്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സമയത്ത് ധാരണാപത്രവും ഒപ്പുവച്ചു. പിന്നീട് 2016 സെപ്റ്റംബര്‍ 23-ന് യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടു.
തങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്ന് പ്രതിരോധ മന്ത്രാലയം അറിയുന്നത് 2015 ഒക്‌ടോബര്‍ 23-നാണ് എന്ന് ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അന്ന് ഫ്രഞ്ച് ചര്‍ച്ചാ സംഘത്തെ നയിക്കുന്ന ജനറല്‍ സ്റ്റീഫന്‍ റെബ് പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിലാണ് അതിനെക്കുറിച്ച് സൂചനയുള്ളത്: “പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫും ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രതിരോധ ഉപദേഷ്ടാവുമായ ലൂയിസ് വാസിയുമായി സംസാരിച്ച കാര്യങ്ങള്‍ അറിയാല്ലോ” എന്ന പരാമര്‍ശം കത്തിലുണ്ടായിരുന്നു.
പിന്നാലെ ഇക്കാര്യം പ്രതിരോധ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിന് നേതൃത്വം നല്‍കുന്ന എയര്‍മാര്‍ഷല്‍ എസ്.ബി.പി സിന്‍ഹയും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തു നല്‍കി.
2015 നവംബര്‍ 11-ന് എയര്‍ മാര്‍ഷല്‍ സിന്‍ഹയ്ക്ക് നല്‍കിയ മറുപടിയില്‍ ജാവേദ് അഷ്‌റഫ് ഇങ്ങനെ പറഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയന്നു: “ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയ കാര്യം അഷ്‌റഫ് ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഒപ്പം, ലൂയിസ് വാസി അദ്ദേഹവുമായി ചര്‍ച്ച നടത്തിയത് ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണെന്നും അത് ജനറല്‍ റെബിന്റെ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യത്തിലാണെന്നും” കുറിപ്പില്‍ പറയുന്നു.
ഇവിടെയാണ് റാഫേല്‍ കരാറിലെ വന്‍ അഴിമതിയുടെ തെളിവുകള്‍ എന്ന് ഹിന്ദു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018 സെപ്റ്റംബറില്‍ ഫ്രാന്‍സിലെ ലേ മോണ്ടെയോട് ഒളാന്ദ പറഞ്ഞത് ഇങ്ങനെയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഫ്.എഫ്.പിയോട് ഒളാന്ദെ ശരിവയ്ക്കുന്നു: “റാഫേല്‍ കരാര്‍ കാര്യത്തില്‍ റിലയന്‍സ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണ്.”
“പ്രതിരോധ മന്ത്രാലയം രൂപീകരിച്ച വിദഗ്ധ ചര്‍ച്ചാ സംഘം ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നതിന് സമാന്തരമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യന്‍ സംഘത്തിന്റെ നിലപാടുകളെ ദുര്‍ബലമാക്കുകയും ഒപ്പം അത് ഫ്രഞ്ച് സംഘത്തിന് ഗുണകരമായി തീരുകയും ചെയ്യും. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്”– പ്രതിരോധ മന്ത്രാലയം കുറിപ്പില്‍ പറയുന്നു.
ജനറല്‍ റെബിന്റെ കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യം എന്താണെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു: “ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉപദേഷ്ടാവും പിഎംഒയിലെ ജോയിന്റ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ കരാറില്‍ ബാങ്ക് ഗാരണ്ടി എന്നത് ആവശ്യമില്ലെന്നും കരാറില്‍ ലെറ്റര്‍ ഓഫ് കംഫര്‍ട്ട് മതിയാകുമെന്നും അംഗീകരിച്ചിട്ടുണ്ട്” എന്നാണ് ഇതില്‍ പറയുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് തുടരുന്നു: “ഈ നിലപാട് പ്രതിരോധ മന്ത്രാലയവും ഇന്ത്യന്‍ ചര്‍ച്ചാ സംഘവും സ്വീകരിച്ചിരിക്കുന്ന നിലപാടിന് ഘടകവിരുദ്ധമാണ്.. ഇത്തരത്തിലുള്ള വാണീജ്യ കരാറുകളില്‍ സോവറീന്‍, സര്‍ക്കാര്‍ ഗ്യാരണ്ടി അല്ലെങ്കില്‍ ബാങ്ക് ഗ്യാരണ്ടി എന്നത് അഭികാമ്യമാണ് എന്ന നിലപാടാണ് ഇന്ത്യന്‍ സംഘത്തിന്റേത്”. ഇതുപോലെ തന്നെ കരാറില്‍ നിന്ന് പിന്മാറുന്നത് അടക്കമുള്ള കാര്യങ്ങളിലെ വ്യവസ്ഥകളിലും ഇന്ത്യന്‍ സംഘത്തിന്റെ നിലപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളം ചേര്‍ത്തു.
എന്നാല്‍ ഇതു മാത്രമല്ല, റാഫേല്‍ കരാറില്‍ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇതു സംബന്ധിച്ച് 2016 ജനുവരിയില്‍ പാരീസില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന കാര്യം പുറത്തു വന്നിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിന് ഏതെങ്കിലും ഗ്യാരണ്ടിയുടെ പിന്‍ബലം ആവശ്യമില്ലെന്ന് ഡോവല്‍ അന്ന് മനോഹര്‍ പരീക്കറിനോട് പറഞ്ഞതും പരീക്കറിന്റെ ഫയലില്‍ കുറിച്ചിട്ടുണ്ട്.
ഇതോടെ, ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ റാഫേല്‍ വീണ്ടും വലിയൊരു വിവാദവിഷയമായി ഉയരുമെന്ന് ഉറപ്പാണ്.