ഒടുവില്‍ ഡല്‍ഹിയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൌനം വെടിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം
ഒടുവില്‍ ഡല്‍ഹിയിലെ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൌനം വെടിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. ഡല്‍ഹിയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം നാടകമാണെന്നും, ഇതിനിടയില്‍ യഥാര്‍ത്ഥത്തില്‍ ബലിയാടാകുന്നത് ഡല്‍ഹി നിവാസികളാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്‌നങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും സംഘവും ലഫ്. ഗവര്‍ണറുടെ ഓഫീസിനു മുന്നില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം ഒരാഴ്ച പിന്നിടുമ്പോഴാണ് രാഹുലിന്‍റെ പ്രതികരണം.
‘ഡല്‍ഹി മുഖ്യമന്ത്രി ഗവര്‍ണറുടെ ഓഫീസിലും, ബി.ജെ.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയിലും ധര്‍ണയിരിക്കുന്നു. ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. ഇവിടെ നടക്കുന്ന അരാജകത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണടയ്ക്കുന്നു. ഈ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുമ്പോള്‍, ഡല്‍ഹി നിവാസികളാണ് യഥാര്‍ത്ഥത്തില്‍ ഇരകളാക്കപ്പെടുന്നത്.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഡൽഹിയിലെ പ്രതിസന്ധി ദൗർഭാഗ്യകരമാണെന്നും ഇന്ത്യയുടെ അന്തഃസത്ത സംരക്ഷിക്കുന്നതില്‍ പ്രതിപക്ഷത്തിന്‍റെ ഐക്യം നിര്‍ണ്ണായകമാണെന്നും നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ വിലയിരുത്തി വരികയാണെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ആരംഭിച്ച ആം ആദ്മി പാര്‍ട്ടി സമരത്തോട് ആദ്യമായാണ് കോണ്‍ഗ്രസ്സ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.
Delhi CM, sitting in Dharna at LG office.
BJP sitting in Dharna at CM residence.
Delhi bureaucrats addressing press conferences.
PM turns a blind eye to the anarchy; rather nudges chaos & disorder.
People of Delhi are the victims, as this drama plays out.
— Rahul Gandhi (@RahulGandhi) June 18, 2018
എന്നാല്‍ ഭരണപരാജയം മറച്ചുവയ്ക്കാനാണ് കേജ്രിവാള്‍ സമരം നടത്തുന്നതെന്നും എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കേജ്രിവാള്‍ ആണെന്നുമാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത് നേരത്തെ പറഞ്ഞത്. കെജ്രിവാളിന് ഈഗോ പെരുത്തിരിക്കുകയാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനു ഉടന്‍തന്നെ മറുപടിയുമായി ആം ആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ സൗരഭ് ഭരദ്വാജും രംഗത്തെത്തി. അജയ് മാക്കന്‍ പറയുന്നതിനു മാത്രം ചെവികൊടുക്കാതെ പുതുച്ചേരിയിലെ നിങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയോടു സംസാരിക്കൂ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ലെഫ്റ്റ്നന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഭരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന ആരോപണവുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി രംഗത്ത് വന്നു. ഡല്‍ഹി നേരിടുന്ന അതേ പ്രശ്നം തന്നെയാണ് പുതുച്ചേരിയും നേരിടുന്നത്. ട്വിറ്ററും ഫേസ്ബുക്കും ഉപയോഗിച്ച് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണ് കിരണ്‍ ബേദിയെന്നും നാരായണ സ്വാമി ആരോപിച്ചു. ഇത് ഭരണഘടനയുടെ ലംഘനമാണ് എന്നും പുതുച്ചേരി മുഖ്യമന്ത്രി പറഞ്ഞു. നാരായണ സ്വാമിയുടെ പ്രസ്താവന കെജ്രിവാളിന്‍റെ നിലപാടിനെ തത്വത്തില്‍ അംഗീകരിക്കുന്നതായി.
എഴ് ദിവസം കഴിഞ്ഞിട്ടും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് എഎപി. സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് കെജ്രിവാളിന്‍റെ ആവശ്യം.
പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ് എന്നാണ് ഡല്‍ഹിയില്‍ വെച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത്.
“ഗവര്‍ണ്ണര്‍മാരുടെയും ലെഫ്റ്റ്നന്‍റ് ഗവര്‍ണ്ണര്‍മാരുടെയും ഓഫീസിനെ ഉപയോഗിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കേന്ദ്രം അസ്ഥിരപ്പെടുത്തുകയാണ്. ഡല്‍ഹിയിലും പുതുച്ചേരിയിലും സംഭവിക്കുന്നത് ഇതാണ്.” എന്ന് ആം ആദ്മി റാലിയില്‍ പങ്കെടുത്തുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ ആരാണ് മന്ത്രിമാര്‍ക്ക് അനുവാദം നല്‍കിയതെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രതിഷേധങ്ങളെ സമരമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും, ആരുടെയെങ്കിലും വീട്ടിലോ ഓഫീസിലോ കയറിച്ചെന്ന് സമരം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ വിലയിരുത്തലുകള്‍ ഡല്‍ഹി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.
ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുന്ന കോണ്‍ഗ്രസ് 2019ല്‍ എങ്ങനെ അവരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കും?
കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു
കെജ്രിവാളിന് മൂത്ത ഈഗോ; കോൺഗ്രസ്സ് ബിജെപിക്കൊപ്പമല്ല: ഷീലാ ദീക്ഷിത്