“12 നിരപരാധികളെ കൊന്നുകളയാമെന്നാണെങ്കില്‍, അർത്ഥവത്തായ ഒരു കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് അധികാരമില്ല” – ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കളുമായുള്ള രഹസ്യ സമാധാന ചർച്ചകൾ റദ്ദാക്കിയതായി ഡൊണാൾഡ് ട്രംപ്. കാബൂളില്‍ താലിബാൻ നടത്തിയ കാർ ബോംബ് സ്ഫോടനത്തില്‍ ഒരു അമേരിക്കൻ സൈനികൻ ഉള്‍പ്പെടെ 12 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച ക്യാമ്പ് ഡേവിഡിൽ വെച്ച് താലിബാൻ നേതാക്കളുമായി സമാധാന ചർച്ചകൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കാബൂൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്ത സ്ഥിതിക്ക് യോഗം റദ്ദ് ചെയ്യുകയാണെന്ന് യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘വളരെ പ്രധാനപ്പെട്ട സമാധാന ചർച്ചകൾ നടക്കുന്നതിനിടയില്‍പോലും അവർക്ക് വെടിനിർത്തൽ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, 12 നിരപരാധികളെ കൊന്നുകളയാമെന്നാണെങ്കില്‍, അർത്ഥവത്തായ ഒരു കരാറിനെ കുറിച്ച് ചർച്ച ചെയ്യാൻ അവർക്ക് അധികാരമില്ല’- ട്രംപ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
….only made it worse! If they cannot agree to a ceasefire during these very important peace talks, and would even kill 12 innocent people, then they probably don’t have the power to negotiate a meaningful agreement anyway. How many more decades are they willing to fight?
— Donald J. Trump (@realDonaldTrump) September 7, 2019
വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാൻ ആക്രമണം നടത്തിയത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്‌പോസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു കാര്‍ ബോംബ് സ്‌ഫോടനം. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റും ഉൾപ്പെടെ നിരവധി പ്രധാന സമുച്ചയങ്ങളും ഇവിടെയുണ്ട്. ഈ വർഷം മാത്രം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഇതുവരെ 16 കടന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുന്നതായി അവരുടെ വക്താവ് സാബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചർച്ചകള്‍ കഴിഞ്ഞിട്ടും താലിബാൻ ഭീകരാക്രമണം തുടരുകയാണ്.