നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ മൂന്നാറിനടുത്താണ് ഒളിവിൽ കഴിയുന്നതെന്ന് വിവരം. കേരള-തമിഴ്നാട് അതിർത്തിക്കു സമീപം ഇയാളുണ്ടെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ കെഎം ആന്റണി സ്ഥലത്തെത്തിയതായി വിവരമുണ്ട്.
ഹരികുമാറിന്റെ സഹായി ബിനുവിന്റെയും ബന്ധുക്കളുടെയും ഫോൺ നിരീക്ഷണത്തിലൂടെയാണ് അന്വേഷകർക്ക് ഇയാൾ താമസിക്കുന്ന സ്ഥലം സംബന്ധിച്ച വിവരം ലഭിച്ചത്. ശനിയാഴ്ച ഇയാൾ കീഴടങ്ങുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും അത് സംഭവിക്കുകയുണ്ടായില്ല. കേസിലെ പ്രതി ഹരികുമാറിന്റെ സഹോദരൻ മാധവൻ നായർ, ബിനുവിന്റെ മകൻ, ഇവരുടെ ബന്ധുക്കൾ എന്നിവരിൽനിന്നു അന്വേഷണസംഘം ശനിയാഴ്ച മൊഴിയെടുത്തു.
അതെസമയം അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി മരിച്ച സനൽകുമാറിന്റെ ബന്ധുക്കളും കർമസമിതിയും കോടതിയെ സമീപിക്കുമെന്ന് അറിയുന്നു. മരിച്ചയാളുടെ ഭാര്യക്ക് ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.