ലോകസഭാ തെരഞ്ഞെടുപ്പിനു മാത്രം 14 ലക്ഷം വിവിപാറ്റ് മെഷീനുകൾ വേണം.
ആവശ്യമാണെങ്കിൽ എട്ട് സംസ്ഥാനങ്ങളിലേക്കും ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനുള്ള സജ്ജീകരണങ്ങളുണ്ടെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഒപി റാവത്ത് പറഞ്ഞു. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള അനുമതിക്കായി ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് റാവത്തിന്റെ ഈ പ്രസ്താവന. അമിത് ഷാ കഴിഞ്ഞദിവസം റാവത്തിനെ നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം വരാനിരിക്കുന്ന ഒഡിഷ, തെലങ്കാന, ആന്ധ്രപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനുള്ള വിവിപാറ്റ് യൂണിറ്റുകൾ നിലവിൽ സജ്ജമാണ്. ഇതിലും കൂടുതൽ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ അത് വെല്ലുവിളികൾ നിറഞ്ഞതായിത്തീരും.
ലോകസഭാ തെരഞ്ഞെടുപ്പിനു മാത്രം 14 ലക്ഷം വിവിപാറ്റ് മെഷീനുകൾ വേണം. ഇതോടൊപ്പം അഞ്ച് സംസ്ഥാനങ്ങൾക്കു വേണ്ടി കൂടുതൽ മെഷീനുകൾ വേണ്ടി വരും.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്ന സാഹചര്യം വരില്ലെന്ന് റാവത്ത് വ്യക്തമാക്കി. ഈ വർഷം തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ് ഈ സംസ്ഥാനങ്ങളിൽ. എന്നാൽ, ബിജെപി പരാജയപ്പെടാനിടയുണ്ടെന്ന സർവ്വേ റിപ്പോർട്ടുകളും മറ്റും വരുന്നതിനാൽ നീട്ടി വെക്കാനുള്ള സാധ്യത ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും റാവത്ത് പറഞ്ഞു.