UPDATES

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കപിൽ സിബൽ തുടങ്ങിയ ചാനലിൽ കൂട്ട പിരിച്ചുവിടൽ; പരാതിയുമായി മാധ്യമ തൊഴിലാളികൾ

ഹാർവസ്റ്റ് ടിവി എന്ന പേരിലാണ് തിരംഗ ടിവി ആദ്യം തുടങ്ങിയത്. കേരളത്തിൽ നിന്നുമുള്ള ഒരു ക്രിസ്ത്യൻ ഇവാൻജലിസ്റ്റ് ചാനൽ നിലവിലുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി തിരംഗ എന്ന പേരിലേക്ക് മാറുകയായിരുന്നു.

കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ നേതൃത്വത്തിൽ തുടങ്ങിയ തിരംഗ ടിവി എന്ന ഇംഗ്ലീഷ് ചാനലിൽ നിന്ന് തൊഴിലാളികളെ അന്യായമായി പിരിച്ചു വിടുകയാണെന്ന് ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തുടങ്ങിയ ഈ ചാനൽ ഒരു മാസത്തെ ശമ്പളം മാത്രം നൽകിയാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെന്നാണ് ആക്ഷേപം. പിരിച്ചുവിടപ്പെട്ട മാധ്യമത്തൊഴിലാളികൾ ഈ വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയിട്ടുണ്ട്.

Fired Employee Tiranga TV‘ എന്ന പേരിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് പുറത്താക്കപ്പെട്ട തൊഴിലാളികൾ. പിരിച്ചുവിടുമ്പോൾ മൂന്നുമാസത്തെ ശമ്പളം നൽകി വേണം അത് ചെയ്യാനെന്ന ചട്ടം കപിൽ സിബലിന്റെ സ്ഥാപനം പാലിച്ചില്ലെന്നാണ് ആരോപണം.

സ്ഥാപനം രണ്ടുവർഷം തുടർച്ചയായി പ്രവർത്തിക്കുമെന്ന് തുടക്കത്തിൽ കപിൽ സിബൽ നേരിട്ട് ഉറപ്പു തന്നിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ദിവസം തങ്ങളോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

കപിൽ സിബലിനെ ടാഗ് ചെയ്താണ് തൊഴിലാളികൾ തങ്ങൾ നേരിടുന്ന അനീതിയെക്കുറിച്ച് പറയുന്നത്. മാനേജ്മെന്റിലെ മറ്റൊരാളും തങ്ങളുടെ ആവലാതി കേൾക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സിബലിനെ നേരിൽ കാണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും എഡിറ്റേഴ്സ് ഗിൽഡിന്റെയും ബിജെപി ഫോർ ഇന്ത്യയുടെയും ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്യുന്നുണ്ട് തൊഴിലാളികൾ തങ്ങളുടെ ട്വീറ്റുകളിൽ.

ഹാർവസ്റ്റ് ടിവി എന്ന പേരിലാണ് തിരംഗ ടിവി ആദ്യം തുടങ്ങിയത്. കേരളത്തിൽ നിന്നുമുള്ള ഒരു ക്രിസ്ത്യൻ ഇവാൻജലിസ്റ്റ് ചാനൽ നിലവിലുള്ളതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി തിരംഗ എന്ന പേരിലേക്ക് മാറുകയായിരുന്നു. ആദ്യത്തെ ഹാർവസ്റ്റ് ടിവിക്കാർ കേസിനു പോകുകയും ചെയ്തിരുന്നു. ബർഖ ദത്ത്, കരൺ ഥാപ്പർ തുടങ്ങിയ മാധ്യമപ്രവർത്തകർ ചാനലിനോട് സഹകരിച്ചിരുന്നു.

കാര്യമായ പരസ്യങ്ങളൊന്നുമില്ലാതെ തുടങ്ങിയ ഈ ചാനലിന് അധികം കാഴ്ചക്കാരുണ്ടായിരുന്നില്ല. നമോ ടിവി പോലെ ഒരു താൽക്കാലിക പരിപാടിയാണിതെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭീമമായ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം ഈ ചാനലിലേക്ക് സിബൽ തിരിഞ്ഞു നോക്കാതായെന്നാണ് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍