സാധാരണ ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനു പോലും ഊഹിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇക്കാര്യത്തിലൊരു വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിലോ?
വോട്ടിംഗ് കമ്മീഷനില്‍ കൃത്രിമം നടക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിലെ കൃത്രിമം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചത്. അതനുസരിച്ച് ഇന്ന് രാവിലെ 10 മണിക്ക് ഇത് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നിലപാടുകള്‍ നിരവധി പേര്‍ക്ക് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതും ഇന്ത്യന്‍ ജനാധിപത്യത്തെ ഏതെങ്കിലും വിധത്തില്‍ ഊട്ടിയുറപ്പിക്കുന്നതുമല്ല.
സി.പി.എമ്മും എന്‍.സി.പിയും മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘പരീക്ഷ’യില്‍ പങ്കെടുക്കുന്നത്. അവരാകട്ടെ, വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനം, അതിന്റെ നിര്‍മാണത്തിലെ കാര്യങ്ങള്‍ മുതലായവ കമ്മീഷനില്‍ നിന്നും ഒപ്പം സാങ്കേതിക വിദഗ്ദ്ധരില്‍ നിന്നും മനസിലാക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതുകൊണ്ടു തന്നെ വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം തെളിയിക്കാന്‍ അവരെക്കൊണ്ട് സാധിക്കുകയുമില്ല.
വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചെങ്കിലും അത് തെളിയിക്കാനുള്ള ഉത്തരവാദിത്തം അവരുടെ തലയില്‍ കെട്ടിവച്ച് കൈകഴുകുന്ന പരിപാടി തെരഞ്ഞെടുപ്പ് കമ്മീഷന് ചേരുന്നതുമല്ല. കാരണം, ഈ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും അതുവഴി ഈ രാജ്യത്തോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്താനും ഉള്ള ഭരണഘടനാപരമായ കടമ തെരഞ്ഞടുപ്പ് കമ്മീഷനുണ്ട് എന്നതു തന്നെ. ഒരു ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണത്.
ഒന്നോ രണ്ടോ പാര്‍ട്ടികളല്ല, നിരവധി പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വോട്ടിംഗ് മെഷീനിന്റെ കാര്യത്തില്‍ സംശയുണ്ടെന്ന് ആരോപിക്കുകയും- ഓര്‍ക്കുക, വോട്ടിംഗ് മെഷീനിനോട് കടുത്ത ആക്ഷേപം വച്ചു പുലര്‍ത്തിയവരായിരുന്നു ബി.ജെ.പി പോലും- ചെയ്തിട്ടും എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്രത്തോളം പ്രതിരോധത്തില്‍ നില്‍ക്കുന്നതിനു കാരണം?
ഇത്തരത്തില്‍ വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യാപകമായ സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയാണ് അവരുടെ ജോലി, ഉത്തരവാദിത്തം നിറവേറ്റുക?
ഈയിടെ നടന്ന ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപപൂര്‍, ഗോവ എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ പങ്കെടുത്ത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമോ എന്ന മത്സരരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. ഇത്തരം പാര്‍ട്ടികള്‍ക്ക് തങ്ങളുടെ മൂന്ന് പ്രതിനിധികളെ പരമാവധി ഇതിന് അയയ്ക്കുകയും ചെയ്യാം.
ഈ അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടിംഗിന് ഉപയോഗിച്ച നാല് പോളിംഗ് ബൂത്തുകളിലെ നാല് വോട്ടിംഗ് മെഷീനുകളാണ് അവര്‍ക്ക് തെരഞ്ഞെടുക്കാവുന്നത്. ഈ മെഷീനുകള്‍, കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റുകള്‍, വിവിപാറ്റ് തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സൂക്ഷിച്ചിരിക്കുന്നിടത്തു നിന്ന് കമ്മീഷനിലേക്ക് കൊണ്ടുവരികയായിരുന്നു ചെയ്ത്.
ഇക്കാര്യങ്ങളായിരുന്നു വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാമെന്നതായി വ്യക്തമാക്കിയിരുന്നത്.
1. കണ്‍ട്രോള്‍ യൂണിറ്റിലോ ബാലറ്റ് യൂണിറ്റുകളിലോ അതോ ഒരുമിച്ചോ ഏതു വിധത്തില്‍ വേണമെങ്കിലും പ്രസ് ചെയ്യാം.
2. വയര്‍ലെസ്, ബ്ലൂടൂത്ത്, മൊബൈല്‍ ഫോണ്‍, ട്രാന്‍സ്മിറ്ററുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിര്‍ദേശത്തെ പിന്തുണച്ചില്ല. ഏറ്റവുമധികം ആരോപണങ്ങള്‍ ഉന്നയിക്കുകയും എങ്ങനെയാണ് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താമെന്നത് ഡല്‍ഹി നിയമ സഭയില്‍ വച്ച് തെളിയിക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടി പോലും കമ്മീഷന്റെ നടപടികളില്‍ അസംതൃപ്തി രേഖപ്പെടുത്തുകയാണ് ചെയ്തത്. അവര്‍ സ്വന്തം നിലയ്ക്ക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനുള്ള പരിപാടി സംഘടിപ്പിക്കുമെന്നും കമ്മീഷനെയും രാഷ്ട്രീയ പാര്‍ട്ടികളെയും അതിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങളുടെ മേല്‍ കുറച്ചുകൂടി ആശങ്കകള്‍ കൂട്ടിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് ഇക്കാര്യത്തിലുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി വന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താന്‍ പറ്റുമോ എന്നു തെളിയിക്കാനുള്ള വെല്ലുവിളി’ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി കമ്മീഷനു മുമ്പാകെ വന്നിരിക്കുന്ന പരാതികളില്‍ തീര്‍പ്പാകുന്നതു വരെ ഈ അഞ്ചു സംസ്ഥാനങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നതില്‍ നിന്ന് എല്ലാവരും ഒഴിവായി നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതിലെ പൊരുത്തക്കേടുകള്‍
ഒരു വിധത്തിലും ഹാക്ക് ചെയ്യാന്‍ കഴിയാത്തയവയാണ് വോട്ടിംഗ് മെഷീനുകള്‍ എന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്. ഒപ്പം, അത് നിര്‍മിക്കുന്ന സമയത്ത് യാതൊരു വിധത്തിലുള്ള ക്രമക്കേടുകളും നടന്നിട്ടില്ല എന്നും. അതുകൊണ്ടു തന്നെ ഏതെങ്കിലും വിധത്തിലുള്ള ‘ട്രോജന്‍ കുതിര’കളെ ഉപയോഗിച്ച് വിവിധ രീതിയില്‍ പ്രസ് ചെയ്തതു കൊണ്ട് റിസള്‍ട്ടില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.
എന്നാല്‍, അവരുടെ ഈ അടിസ്ഥാന ധാരണ തന്നെ അസംബന്ധമാണ്. ഈ വോട്ടിംഗ് മെഷീനുകള്‍ നിര്‍മിക്കുന്നത് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലാണ്. ബാംഗ്ലൂരിലെ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ്, ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളില്‍.
നിര്‍മാണ ഘട്ടത്തില്‍ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടത്താന്‍ നടത്താന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപിത നിലപാടിനോട് സംശയം പുലര്‍ത്തുന്ന ടെക്‌നോളജിസ്റ്റുകള്‍ അക്കാര്യം പരസ്യമായി പറയുന്നില്ല എന്നു മാത്രമേയുള്ളൂ. വോട്ടിംഗ് മെഷീനില്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്ദേശിച്ചിരുന്ന മദര്‍ബോര്‍ഡുകള്‍ അല്ല അതില്‍ ഉപയോഗിക്കുന്നത് എങ്കിലോ?
സാധാരണ ജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനു പോലും ഊഹിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇക്കാര്യത്തിലൊരു വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിലോ?
നമ്മുടേത് പോലൊരു രാഷ്ട്രീയ സംവിധാനത്തില്‍, അവിടെ രാഷ്ട്രീയ നേതാക്കള്‍ അധികാരം പിടിക്കുന്നതിനു വേണ്ടി കൊലപാതകവും കൈക്കൂലിയും ഭീഷണിയും ഒക്കെ ഉപയോഗിക്കാറുണ്ട് എന്നു നമുക്കറിയാം. അതുകൊണ്ടു തന്നെ അവരുടെ കൈയെത്താത്ത ദൂരത്താണ് ഈ വോട്ടിംഗ് മെഷീനുകള്‍ ഉള്ളത് എന്നു നമുക്ക് എങ്ങനെ ഉറപ്പിക്കാം?
ഇത്തരം കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയുമൊക്കെ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമല്ല ഇത്തരം ആശങ്കകള്‍ ഉള്ളത്. അല്ലെങ്കില്‍ ഇന്ത്യക്കാരെ മാത്രമായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ, അവരുയര്‍ത്തുന്ന ആശങ്കകളും പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകളെ സംബന്ധിച്ച് ലോകമെങ്ങും വെല്ലുവിളികള്‍ ഉയരുന്നുണ്ട്. അതിനെയൊക്കെ അവഗണിക്കുക എന്നാല്‍ ഇത്ര കാലവും ഈ നാട്ടിലെ ജനങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയ ജനാധിപത്യത്തിന് മരണമണി മുഴങ്ങുക എന്നതായിരിക്കും സംഭവിക്കുക.