പുകഞ്ഞുപൊന്തുന്ന ക്രമരാഹിത്യത്തിന്റെ ഭയാശങ്കകള്‍ മധ്യവര്‍ഗത്തിനെ പിടികൂടുന്നുവെങ്കില്‍, നിക്ഷിപ്ത കക്ഷി രാഷ്ട്രീയ നേട്ടത്തിനായി അക്രമം നടത്തുന്നതിന് സാധുത നല്കിയത് മോദി സര്‍ക്കാരാണെന്നുകൂടി അവര്‍ അറിയണം.
നരേന്ദ്ര മോദിയുടെ മണല്‍ക്കൊട്ടാരങ്ങള്‍ പൊളിയുന്നതിന്റെ നാഴികക്കല്ലുകളായി 2015 ആഗസ്ത് 25–ഉം 2018 ഏപ്രില്‍ 2-ഉം ഭാവി ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തും. 2015 ആഗസ്ത് 2-നാണ് ഹാര്‍ദിക് പട്ടേല്‍ എന്ന ചെറുപ്പക്കാരന്റെ ആഹ്വാനമനുസരിച്ച് 5 ലക്ഷത്തോളം പേര്‍ അഹമ്മദാബാദില്‍ ഒത്തുകൂടിയത്. ‘ഗുജറാത്ത് മാതൃകയിലെ വികസനം’ എന്ന തട്ടിപ്പ് അവര്‍ക്ക് പിടികിട്ടി എന്നതിന്റെ സൂചനയായിരുന്നു അത്. ആ നിര്‍ണായക പരിപാടിയാണ് ഗുജറാത്തില്‍ കഴിഞ്ഞ വര്‍ഷം മോദിയുടെ തട്ടകത്തിലെ ബി ജെ പി ഭരണത്തെ ഏതാണ്ട് താഴെയിറക്കുന്നതിന്റെ അടുത്തെത്തിച്ചതിന്റെ തുടക്കം.
സമാനമായി, ഏപ്രില്‍ 2, 2018-നു നടന്ന ഭാരത് ബന്ദ് ദളിത് വികാരങ്ങളുടെ ഒരു പ്രകടനമെന്നതിനും അപ്പുറമായിരുന്നു. അത് ‘പുതിയ ഇന്ത്യ’യുടെയും അത് പ്രചരിപ്പിക്കുന്ന സാമൂഹ്യ മുന്‍വിധികളുടെയും നിരാകരണമായിരുന്നു. പുറന്തളപ്പെട്ടു എന്ന തോന്നല്‍ ദളിതര്‍ക്ക് മാത്രമല്ല. ഇന്ത്യന്‍ വോട്ടര്‍മാരില്‍ വേണ്ടായിരുന്നു എന്ന തോന്നല്‍ ശക്തമാണ് എന്ന ഊഹാപോഹങ്ങളെ ശരിവെക്കുന്നതാണ് ഈ ബന്ദ്. 2014-ലെ വാഗ്ദാനങ്ങളും സാധ്യതകളും നിരാശയ്ക്കും മോഹഭംഗത്തിനും വഞ്ചിക്കപ്പെട്ടു എന്ന തോന്നലിനും വഴിമാറിയിരിക്കുന്നു.
മോദിയുടെ കടുത്ത അനുകൂലികള്‍ക്ക്- മധ്യവര്‍ഗത്തിനും കോര്‍പ്പറേറ്റ് സംഘത്തിനും- തിങ്കളാഴ്ച്ച ആള്‍ക്കൂട്ടം തെരുവുകളില്‍ നടത്തിയ പ്രതിഷേധം അസ്വസ്ഥതതയുണ്ടാകിയിരിക്കാം. എന്നാല്‍, ഭദ്രതയും സാമൂഹ്യ ഐക്യവും വാഗ്ദാനം ചെയ്ത ശക്തിമാനായ നേതാവ് രണ്ടും നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്നു മനസിലാക്കാന്‍ ഈ മധ്യവര്‍ഗത്തിന് ഇതൊരു അവസരമാണ്. അയാളുടെ നാലാം വര്‍ഷത്തിന്റെ അവസാനം ഇന്ത്യന്‍ സമൂഹത്തിന്റെ മിക്ക വിഭാഗങ്ങള്‍ക്കും അസന്തുഷ്ടരാകാനും കുപിതരാകാനും വൈകാരികമായി അസംതൃപ്തരാകാനും ഓരോ കാരണങ്ങളുണ്ട്. നമ്മുടെ കൂട്ടായ മാന്യതയും നന്മയുമെല്ലാം ഇടിഞ്ഞുപോയി എന്നു നാം വേദനയോടെ തിരിച്ചറിയുന്നു.
മോദി ഭരണമാണ് നിക്ഷിപ്ത രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി അക്രമം പ്രയോഗിച്ചതും അതിനെ ന്യായീകരിച്ചതുമെന്ന് പ്രതിഷേധങ്ങളില്‍ അസ്വസ്ഥതയുണ്ടെങ്കില്‍ ഈ മധ്യവര്‍ഗം ഓര്‍ക്കണം. ആദ്യം സാമൂഹ്യ മാധ്യമങ്ങളിലെ വിഷം തുപ്പലായിരുന്നു. ആളുകള്‍ക്ക് പഴയ ഭരണത്തോടുള്ള അസംതൃപ്തി പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്ന ന്യായമായിരുന്നു പറഞ്ഞത്. ആ പ്രക്രിയയില്‍ നാമളെല്ലാവരെയും മര്യാദകെട്ടവരും രൂക്ഷമായി പെരുമാറുന്നവരുമാക്കി. പിന്നീട് ദേശഭക്തിയുടെയും പശുവിന്റെയും കാര്യത്തില്‍ അക്രമാസക്തര്‍ വരെയായി. പുതിയ അധികാരരൂപത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ നമ്മള്‍ മണ്ടന്‍മാരായി മുദ്രകുത്തപ്പെട്ടു. കത്തിമുനകളില്‍ വാങ്ങുന്ന അനുസരണ പോലെയായി കാര്യങ്ങള്‍.
സുപ്രീം കോടതി SC/ST നിയമത്തില്‍ പുറപ്പെടുവിച്ച വിധി (2018, മാര്‍ച്ച് 20) ഈ പശ്ചാത്തലത്തിലാണ് വായിക്കേണ്ടത്. ന്യാധിപന്‍മാര്‍ക്കും ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ സ്വാധീനത്തില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ഒരു തരത്തിലുള്ള സംവേദനരാഹിത്യം ഉണ്ടാകുന്നുണ്ട്. അത് ഭരണത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ നയങ്ങളും സാമൂഹ്യ മുന്‍വിധികളുമായി ചേര്‍ന്നതാണ്. വിധിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സുപ്രീം കോടതി വിധിച്ചതോടെ കുബുദ്ധിക്ക് രാഷ്ട്രതന്ത്രജ്ഞതയിലുള്ള പരിമിതിയും ഈ സര്‍ക്കാരിന് വെളിവായിക്കാണും.
SC/ST നിയമത്തിന്റെ ദുരുപയോഗ സാധ്യതയില്‍ സുപ്രീം കോടതിക്കുള്ള ആശങ്ക രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ സ്ഥിതിഗതികളുമായി തട്ടിച്ചുനോക്കാവുന്നതാണ്. ഉത്തര്‍ പ്രദേശില്‍ മാസങ്ങളായി ഭരണകൂടം നടപ്പാക്കുന്ന ‘ഏറ്റുമുട്ടല്‍ കൊലകളുടെ’ പരമ്പരയാണ്.
ഈ കൊലകളെല്ലാം നിശബ്ദമായി ന്യായീകരിക്കപ്പെടുന്നത് അവയെല്ലാം മിക്കവാറും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കെതിരെയാണ് എന്നതിനാലാണ്: യാദവര്‍, ദളിതര്‍, മുസ്ലീങ്ങള്‍. എന്നിട്ടും നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമായിരിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട് എന്നു ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഒരു സ്ഥാപനവും പറഞ്ഞില്ല. പകരം നിയമപ്രക്രിയയെ കാഞ്ചി വലിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന പോലീസുകാര്‍ക്കായി വിട്ടുകൊടുത്തു. ഇത് ജാതിപ്പകയാണ്. ഇതല്ല മധ്യവര്‍ഗം ആവശ്യപ്പെട്ടത്.
അപ്പോള്‍ ഭാരത് ബന്ദിനെ കാണേണ്ടത് ഈ അനീതിയുടെയും വിവേചനത്തിന്റെയും പശ്ചാത്തലത്തിലാണ്. തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്നും മറ്റുള്ളവരുമായുള്ള തങ്ങളുടെ സമവാക്യങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ക്ക് വിനയായിക്കൊണ്ടിരിക്കുന്നതെന്നും സാമൂഹ്യ വിഭാഗങ്ങള്‍ തിരിച്ചറിയാന്‍ സമയമെടുക്കും. 2014 മുതല്‍ ഹിംസയെ ഒരു സ്വീകാര്യ പ്രതിഭാസമാക്കി മാറ്റിക്കൊണ്ട് നമ്മുടെ സമൂഹത്തിനോട് മോദി സര്‍ക്കാര്‍ ചെയ്തതെന്താണെന്ന് മധ്യവര്‍ഗം ആലോചിക്കേണ്ടതുണ്ട്.
നമ്മെളെന്തുകൊണ്ടാണ് ഇത്ര അക്രമാസക്തമായ ഒരു സമൂഹമായത്? ഹരീഷ് ഖരെ എഴുതുന്നു
അസംഖ്യം കലാപങ്ങള്‍ ആശങ്കയ്ക്ക് വേണ്ടത്ര കാരണമാണെങ്കില്‍ മധ്യവര്‍ഗത്തിന് മോദി സര്‍ക്കാരില്‍ കടുത്ത നിരാശ തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്: അതിനു പാലിക്കാന്‍ കഴിയാഞ്ഞ മികച്ച ഭരണ നിര്‍വഹണമെന്ന വാഗ്ദാനം. മൌനിയും ഉത്സാഹരഹിതനുമായ മന്‍മോഹന്‍ സിംഗില്‍ നിന്നുമുള്ള മാറ്റാമെന്ന പേരിലുള്ള പ്രഹസനങ്ങള്‍ ഇപ്പോള്‍ ഒട്ടും ആകര്‍ഷകമല്ലാതായിരിക്കുന്നു. പകരം വേദനാജനകമായ ഒരു യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുകയാണ്: സര്‍ക്കാരിന്റെ സഹജമായ പിടിപ്പുകേടുകളും പരിമിതികളും ഭരണത്തില്‍ പ്രതിഫലിക്കുന്നു എന്ന്. നമ്മുടെ സ്ഥാപനങ്ങളുടെ ദൌര്‍ബല്യം ഇത്രയേറെ വെളിപ്പെട്ട മറ്റൊരു സന്ദര്‍ഭമില്ല.
രാജ്യം ഭരിക്കുന്നത് കുട്ടികളോട് അനീതി കാട്ടുന്ന ക്രിമിനല്‍ രാഷ്ട്രീയം
സി ബി എസ് ഇ ചോദ്യക്കടലാസ് ചോര്‍ച്ചയോടുള്ള ഈ സര്‍ക്കാരിന്റെ പ്രതികരണം മധ്യവര്‍ഗത്തിന്റെ അസംതൃപ്ടി മുഴുവനും പ്രകടമാക്കി. മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളുടെ ആഘോഷമാണ് സി ബി എസ് ഇ പരീക്ഷകള്‍. എന്നാല്‍ ആ ആഘോഷത്തിന്റെ പവിത്രത മുഴുവന്‍ നശിപ്പിക്കപ്പെട്ടു. വലിയ കാര്യക്ഷമതയും മിടുക്കുമുള്ള അഴിമതിരഹിതരായ ഒരു സര്‍ക്കാരിന്റെ നാലാം വര്‍ഷത്തിലാണ് ഇതെല്ലാം എന്നോര്‍ക്കണം. ഇക്കഴിഞ്ഞ ദിവസം വരെ എങ്ങനെ പരീക്ഷയില്‍ വിജയിക്കണം എന്ന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു നടന്ന അവനവന്‍പൊക്കിയില്‍ നിന്നും ഇതിനെക്കുറിച്ച് ഒന്നും കേട്ടില്ല. HRD മന്ത്രിക്ക് ഒന്നും പറയാനുമില്ല, ഒരു ധാരണയുമില്ല. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ എല്ലാം ശരിയായി എന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ദേഷ്യത്തോടെ ആവര്‍ത്തിക്കുന്നു.
ചില സന്ദര്‍ഭങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഭരണനിര്‍വഹണത്തിലെ പിടിപ്പുകേട് പുതിയ ഇന്ത്യയുടെ മുഖമുദ്രയായിരിക്കുന്നു. ഇതെല്ലാം വെറും ആത്മാര്‍ത്ഥതയില്ലാത്ത തട്ടിപ്പുകളാണെന്ന് മധ്യവര്‍ഗത്തിനും കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ക്കും പിടികിട്ടി.
നുണയും വ്യാജപ്രചരണങ്ങളും വഴി അധികാരത്തിലെത്തിയവര്‍ മാധ്യമപ്രവര്‍ത്തകരുടെ കഴുത്തിന് പിടിക്കുമ്പോള്‍
ആര്‍ എസ് എസിന് പോലും മോദി ഭരണത്തിന്റെ ദുരഭിമാന രീതികളില്‍ നിന്നും അകലം പാലിക്കണമെന്ന് തോന്നിത്തുടങ്ങി. മോദിയുടെ വ്യക്തിപൂജയും അതിന്റെ ശേഷിക്കുറവുകളുമായി ആര്‍ എസ് എസിന് ഒരിയ്ക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. വ്യക്തിതലത്തില്‍ സംഘ പരിവാറുകാരില്‍ പലര്‍ക്കും മോദിയുമായുള്ള നല്ല ബന്ധം നേട്ടമുണ്ടാക്കിയിരിക്കും. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പ് എന്തു തട്ടിപ്പ് കാണിച്ചായാലും ജയിക്കുക എന്ന അധികാരത്തിന് വേണ്ടിയുള്ള അധാര്‍മികമായ പാച്ചില്‍ അതിന്റെതായ വിചിത്രയുക്തികള്‍ സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ഓര്‍മ്മകള്‍ ഒരു സംഘം എന്ന നിലയില്‍ ആര്‍ എസ് എസിനുണ്ടാകും.
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ത്വരയാണ് അവസാന പിടിവള്ളി. ‘വ്യാജ വാര്‍ത്ത’ അലങ്കോലങ്ങള്‍ ഏത് ഭരണത്തിനുമുള്ള രഹസ്യ ആഗ്രഹത്തെ പുറത്തുകൊണ്ടുവന്നു- മാധ്യമങ്ങളെ വെറും അനുസരണയുള്ള ഉച്ചഭാഷിണികളാക്കി മാറ്റുക.
രാജ്യം സാമൂഹ്യമോ സാമ്പത്തികമോ ധാര്‍മികമോ ആയ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഇന്നിപ്പോള്‍ എന്നു ആരും വിശ്വസിക്കുന്നില്ല. ഉരുണ്ടുകൂടുന്ന നിരാശ പ്രക്ഷുബ്ധമായ ഘട്ടത്തിലെത്തിയിരിക്കുന്നു, കാരണം ‘പുതിയ ഇന്ത്യ’യുടെ പൊള്ളത്തരങ്ങള്‍ സകലരുടെയും കണ്ണുതുറപ്പിക്കുന്നു.
കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം
തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം – ഹരീഷ് ഖരെ എഴുതുന്നു