സുപ്രീം കോടതി വിധിയിലെ അപാകതകള്‍ പരിശോധിക്കുകയാണ് ദി കാരവന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയ ഹര്‍തോഷ് സിംഗ് ബാല്‍
ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികമായിട്ട് ഒന്നും ഇല്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ രാഷ്ട്രീയ-നിയമ വൃത്തങ്ങളില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. 2017ല്‍ കാരവാന്‍ മാഗസിനോട് ജസ്റ്റിസ് ലോയയുടെ പിതാവും സഹോദരിയും ഉന്നയിച്ച സംശയങ്ങളാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലേയ്ക്ക് നയിച്ചത്. 22 റിപ്പോര്‍ട്ടുകളാണ് കാരവന്‍ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി വിധിയിലെ അപാകതകള്‍ പരിശോധിക്കുകയാണ് ദി കാരവന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ആയ ഹര്‍തോഷ് സിംഗ് ബാല്‍.
ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളിലെ സുപ്രീം കോടതി വിധി തുടങ്ങുന്നത്, ജഡ്ജിയുടെ ‘മരണത്തിന്റെ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു’ എന്നാണ്. അതവസാനിക്കുന്നത്, ‘രേഖകള്‍ കാണിക്കുന്നത് ജഡ്ജ് ലോയയുടെ മരണം സ്വാഭാവിക കാരണങ്ങള്‍ കൊണ്ടാണ്’ എന്നാണ്. വിധിയില്‍ ചെയ്യുന്നത്, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതാണ്-ലോയയുടെ മരണത്തിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കുക; പക്ഷേ ഒരു സ്വതന്ത്ര അന്വേഷണം സാധ്യമാക്കുമായിരുന്ന സാധ്യതകളെ അടച്ചുകൊണ്ടായിരുന്നു അത്.
ലോയയുടെ മരണം സംശയകരമായ സാഹചര്യങ്ങളിലായിരുന്നോ എന്നു നിശ്ചയിക്കാന്‍ രണ്ടു മെഡിക്കല്‍ രേഖകള്‍ അത്യാവശ്യമാണ്-മരണത്തിന് മുമ്പ് നടത്തിയെന്ന് പറയുന്ന ഡാണ്ടേ ആശുപത്രിയിലെ ലോയയുടെ ECG റിപ്പോര്‍ട്, നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്. വിധിയിലെ പല വിഷയങ്ങളും പരിശോധിക്കേണ്ടതുണ്ടെങ്കിലും ഈ രണ്ടു രേഖകളും കോടതി പരിശോധിച്ച രീതി തന്നെ മതിയാകും മറ്റൊരു വിശദമായ അന്വേഷണം വ്യത്യസ്ഥമായ ഒരു നിഗമനത്തില്‍ എത്തിയേനെ എന്നു തെളിയിക്കാന്‍.
ലോയ മരിച്ച രാത്രി ഒപ്പമുണ്ടായിരുന്നു എന്നു പറയുന്ന നാല് ന്യായാധിപന്‍മാരുടെ ലോയയുടെ മരണം സംബന്ധിച്ചു നടത്തിയ ‘രഹസ്യമായ’ അന്വേഷണത്തില്‍ മഹാരാഷ്ട്ര രഹസ്യ പൊലീസിന് നല്കിയ മൊഴികളെയാണ് വിധിയില്‍ ഏറിയ പങ്കും ആശ്രയിക്കുന്നത്-ശ്രീകാന്ത് കുല്‍ക്കര്‍ണി, എസ്. എം മോദാക് (അവര്‍ മുംബൈയില്‍ നിന്നും നാഗ്പൂര്‍ വരെ ലോയക്കൊപ്പം യാത്ര ചെയ്തു എന്നാണ് പറഞ്ഞത് ) വി.സി ബാര്‍ഡെ, രൂപേഷ് രാതി എന്നിവരാണവര്‍. സര്‍ക്കാര്‍ ഇതാണ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. പക്ഷേ ലോയയുടെ മരണത്തിന് തൊട്ട് മുമ്പും ശേഷവുമുള്ള മണിക്കൂറുകള്‍ മാത്രമാണ് ന്യായാധിപന്‍മാരുടെ മൊഴികളില്‍ നിന്നും കിട്ടുന്ന വിവരം-ECG നടത്തിയോ പോസ്റ്റ് മോര്‍ട്ടത്തിന് ഉത്തരവിട്ടോ എന്നു മാത്രമാണ് അവര്‍ക്ക് സ്ഥിരീകരിക്കാനാവുക. ലോയയ്ക്ക് ഹൃദയാഘാതമാണോ സംഭവിച്ചതെന്ന് ECG, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ടുകള്‍ സ്ഥിരീകരിക്കുന്നുണ്ടോ, ഈ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ഏതെങ്കിലും തരത്തില്‍ തിരിമറി നടന്നിട്ടുണ്ടോ, എന്നിവയൊന്നും ഈ ന്യായാധിപന്‍മാരുടെ അറിവില്‍ പെടുന്നവയല്ല.
ഇതിന്റെ വിശദാംശങ്ങള്‍ ദി കാരവന്‍ പുറത്തുകൊണ്ടുവന്നിരുന്നു- അതില്‍ മിക്കതും കോടതി പരിഗണിച്ചില്ല; ചിലതൊക്കെ പരിശോധനയില്‍ തള്ളിപ്പോയി എന്നും പറഞ്ഞു. ആ വിശദാംശങ്ങള്‍ ECG, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ടുകളുടെ ആധികാരികതയില്‍ കടുത്ത സംശയം ഉയര്‍ത്തുന്നു. പ്രമുഖ ഫോറെന്‍സിക് വിദഗ്ധര്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനങ്ങളുമായി വിയോജിക്കുന്നതും റിപ്പോര്‍ട്ട് നിര്‍ണ്ണായകമായ പല വിവരങ്ങളും ഒഴിവാക്കിയതായി കാരവന്‍ റിപ്പോര്‍ട്ട് ചെയ്തതും ചേര്‍ത്തു വായിക്കുമ്പോള്‍, ലോയയുടേത് സ്വാഭാവിക മരണമാണെന്ന കോടതിയുടെ നിഗമനം സാധൂകരിക്കാന്‍ കഴിയാത്തതാണ്. ഇത് ന്യായാധിപന്‍മാരുടെ മൊഴിയുടെ വിശ്വാസ്യതയുടെയോ അവരുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്നതിന്റെയോ പ്രശ്നമല്ല. അവരുടെ വിവരണങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഇസിജി
ഇസിജി സംബന്ധിച്ച കോടതിയുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും പറയുന്നത്, ഡാണ്ടേ ആശുപത്രിയിലെ ഇസിജി ഉപകരണത്തിന്റെ node-കള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു ജഡ്ജ് റാത്തി പറഞ്ഞു എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാണ്ടേ ആശുപത്രിയില്‍ ഇസിജി നടത്തിയിട്ടില്ല എന്നു ന്യായമായും കരുതാം. ജഡ്ജ് ശ്രീകാന്ത് കുല്‍ക്കര്‍ണി 2017നവംബര്‍ 24നു നല്കിയ മൊഴിയില്‍ പറയുന്നതു ലോയക്ക് ഡാണ്ടേ ആശുപത്രിയില്‍ ‘അടിയന്തര ചികിത്സ’ നല്‍കിയെന്നാണ്. ജഡ്ജ് എസ് എം മോഡക് മൊഴി നല്കിയത് ആദ്യ പരിശോധനകള്‍ക്ക് ശേഷം ലോയയെ മറ്റൊരു ആശുപത്രിയിലെക് മാറ്റാന്‍ ഡാണ്ടേ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു എന്നാണ്. ജഡ്ജ് വിജയ് ബാര്‍ടെ തന്റെ മൊഴിയില്‍ കൃത്യമായി പറയുന്നത് അപ്പോള്‍ അവിടെയുണ്ടായിരുന്ന ലോയയെ ഡോക്ടര്‍ പരിശോധിക്കുകയും ‘അവരുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഇസിജി, രക്തസമ്മര്‍ദ്ദം’ എന്നിവ നോക്കുകയും ചെയ്തു എന്നാണ്. ഡാണ്ടേ ആശുപത്രിയിലെ ഇസിജി ഉപകരണത്തിന്റെ node-കള്‍ തകരാറിലായതിനാല്‍ സമയം വെറുതെ പാഴാക്കി എന്നാണ് ജഡ്ജ് റാത്തി പറഞ്ഞത്. രാതിയുടെ ഈ മൊഴി മെഡിട്രിന ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സ കുറിപ്പുകളുമായി ചേര്‍ത്തു നോക്കണം. Death summary-യില്‍ കൃത്യമായി പറയുന്നത് നേരത്തെ കൊണ്ടുപോയ ആശുപത്രിയില്‍ ഇസിജി നടത്തിയതിന് ശേഷമാണ് രോഗിയെ അവിടെ എത്തിച്ചത് എന്നാണ്. ഡോ. ഡാണ്ടേയും ഇതേ മൊഴി നല്കി. ഈ കുറിപ്പുകളില്‍ കാണിക്കുന്ന anterior lead-ലെ “tall T” മെഡിട്രിന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇസിജി കണ്ടുവെന്നാണ് കാണിക്കുന്നത്. ഈ കുറിപ്പുകള്‍ ഒരേ സമയത്തിലുള്ളതാണ്. കാരണം ഇവ ലോയയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അന്നേ ദിവസം മെഡിട്രിന ആശുപത്രിയിലെ ഡോ. എന്‍ ബി ഗവാണ്ടേ സീതാബാര്‍ഡി PSI-ക്കു അയച്ച അറിയിപ്പുകളുടെ ഭാഗമാണിത്. ഇതേ ഇസിജിയാണ് തര്‍ക്കത്തില്‍ കക്ഷി ചേര്‍ന്ന ഒരു ഹര്‍ജിക്കാരനായി ഹാജരായ പ്രശാന്ത് ഭൂഷന്‍ ഉയര്‍ത്തിയ പ്രശ്നത്തിന്റെ കാതല്‍. മെഡിട്രിന ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പില്‍ ഇസിജി എന്നു കൃത്യമായി പറയുന്നതുകൊണ്ട് ഡാണ്ടേ ആശുപത്രിയില്‍ ഇസിജി എടുത്തില്ല എന്നു സംശയിക്കാന്‍ കാരണങ്ങളൊന്നുമില്ല.
ജഡ്ജ് ലോയ വിധി അങ്ങേയറ്റത്തെ തെറ്റ്: സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് ഷാ
നാലില്‍ രണ്ടു ന്യായാധിപന്‍മാരാണ് തങ്ങളുടെ മൊഴികളില്‍ ഇസിജിയെ പറ്റി പരാമര്‍ശിക്കുന്നത്. ബാര്‍ഡെ പറഞ്ഞത് ലോയയെ ഡോക്ടര്‍ പരിശോധിക്കുകയും ‘അവരുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് ഇസിജി, രക്തസമ്മര്‍ദം’ എന്നിവ നോക്കുകയും ചെയ്തു എന്നാണ്. എന്നാലിത് ഇസിജി എടുത്തു എന്നതുറപ്പാക്കാന്‍ തക്ക ഒന്നല്ല എന്നാണ് കോടതി വ്യാഖ്യാനിച്ചത്. ഇത് സംബന്ധിച്ച കൃത്യമായ മൊഴി നല്കിയത് റാത്തിയാണ്. ഡാണ്ടേ ആശുപത്രിയിലെ ECG ഉപകരണത്തിന്റെ node-കള്‍ തകരാറിലായതിനാല്‍ സമയം വെറുതെ പാഴാക്കി എന്നാണ് ജഡ്ജ് റാത്തി പറഞ്ഞത് എന്നു കോടതി രേഖപ്പെടുത്തുന്നു. ഡോക്ടര്‍ ശ്രമിച്ചിട്ടും ഉപകരണം പ്രവര്‍ത്തിച്ചില്ല എന്നു റാത്തി പറയുന്നു.
ന്യായാധിപന്‍മാരെ അവിശ്വസിക്കാന്‍ കാരണങ്ങളില്ല എന്നു കോടതി പറയുന്നു. എന്നാല്‍ ഒരു അന്വേഷണം അവരുടെ മൊഴികളില്‍ സംശയങ്ങളൊന്നും ഉണ്ടാക്കില്ല. മറിച്ച് ഇസിജി പോലുള്ള നിര്‍ണായകമായ വസ്തുതകളില്‍ വ്യക്തത കിട്ടാന്‍ അത് ജഡ്ജിമാരെ സഹായിച്ചേനെ.
എന്നാല്‍ അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ റാത്തിയുടെ വ്യക്തവും കൃത്യവുമായ സാക്ഷിമൊഴി കോടതി അവഗണിക്കുന്നു. അദ്ദേഹം നല്‍കുന്ന വിവരങ്ങള്‍ മെഡിട്രിന ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറിപ്പുകളുമായി തട്ടിച്ചുനോക്കണമെന്ന് കോടതി പറയുന്നു. നേരത്തെ കൊണ്ടുപോയ ഡാണ്ടേ ആശുപത്രിയില്‍ ഇസിജി നടത്തിയതിന് ശേഷമാണ് രോഗിയെ അവിടെ എത്തിച്ചത് എന്ന് ആ കുറിപ്പുകളില്‍ പറയുന്നുണ്ട്. Anterior lead-ല്‍ ഒരു “tall ‘T’ കണ്ടു എന്ന് എഴുതിയത് മെഡിട്രിനയിലെ ഡോക്ടര്‍മാര്‍ അത് കണ്ടു എന്നതിന് തെളിവാണ്. കോടതി കൂട്ടിച്ചേര്‍ക്കുന്നു, “ഈ കുറിപ്പുകള്‍ ഒരേ കാലത്തുള്ളതാണ്. കാരണം ഇവ ലോയയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് അന്നേ ദിവസം മെഡിട്രിന ആശുപത്രിയിലെ ഡോ. എന്‍ ബി ഗവാണ്ടേ സീതാബാര്‍ഡീ PSI-ക്കു അയച്ച അറിയിപ്പുകളുടെ ഭാഗമാണിത്. മെഡിട്രിന ആശുപത്രിയിലെ ഡോക്ടറുടെ കുറിപ്പില്‍ ഇസിജി എന്നു കൃത്യമായി പറയുന്നതുകൊണ്ട് ഡാണ്ടേ ആശുപത്രിയില്‍ ഇസിജി എടുത്തില്ല എന്നു സംശയിക്കാന്‍ കാരണങ്ങളൊന്നുമില്ല.”
ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതുപോലെ ഒരു അന്വേഷണം, സുപ്രീം കോടതി വിശദീകരിച്ച പോലെയല്ല സംഭവങ്ങളുടെ ചങ്ങല എന്ന് തെളിയിച്ചേനെ.
മഹാരാഷ്ട്രയ്ക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗി തന്റെ വാദത്തില്‍ നിരന്തരം ഇസിജി റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിച്ചെങ്കിലും മഹാരാഷ്ട്ര അത്തരം റിപ്പോര്‍ട്ടൊന്നും സുപ്രീം കോടതിയില്‍ ഹാജരാക്കിയില്ല. ഡാണ്ടേ ആശുപത്രിയുടെ ഉടമ പിനാക് പാണ്ഡെ നകിയ മൊഴിയില്‍, SID റിപ്പോര്‍ട്ടിലെ ഇസിജി റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ടിലും ഇസിജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പില്ല. വാസ്തവത്തില്‍ ഡാണ്ടേ ആശുപത്രിയുടെ പക്കല്‍ ശരിക്കുള്ള റിപ്പോര്‍ട്ട് ഇല്ല എന്നാണ് കരുതേണ്ടത്- ലോയയെ മറ്റൊരു ആശുപത്രിയിലേക്ക് അയച്ചതിനാല്‍ ഡാണ്ടേ ആശുപത്രിയുടെ കയ്യില്‍ ഈ റിപ്പോര്‍ട്ട് ഇല്ലെന്നും കാരണം ആശുപത്രിയില്‍ കിടത്തുന്ന രോഗികളുടെ രേഖകള്‍ മാത്രമേ തങ്ങള്‍ സൂക്ഷിക്കാറുള്ളൂ എന്നാണ് പിനാക് ഡാണ്ടേ സ്ക്രോള്‍ ന്യൂസിനോട് പറഞ്ഞത്.
പൊതുമണ്ഡലത്തില്‍ ലഭ്യമായ ഏക ഇസിജി നവംബര്‍ 27-നു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചതാണ്. ഇതില്‍ തെറ്റായ തിയതിയാണെന്ന് അപ്പോള്‍ത്തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പ്രശാന്ത് ഭൂഷന്‍ ഈ ഇസിജി കോടതിയില്‍ നല്കുകയും ചെയ്തു. തിയതിയിലെ പൊരുത്തക്കേടിന് ന്യായമായ ഒരു വിശദീകരണവും കോടതിയില്‍ നല്‍കിയില്ല, മാത്രവുമല്ല ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ പ്രസിദ്ധീകരിച്ച ഇസിജി ഡോക്ടര്‍മാരുടെ ചികിത്സ കുറിപ്പുകളില്‍ (progress note) പറഞ്ഞതു തന്നെയാണോ എന്നും സര്‍ക്കാര്‍ സ്ഥിരീകരിച്ചില്ല.
ഇത് ജുഡീഷ്യറിയുടെ സത്യസന്ധതയില്ലായ്മ; ജസ്റ്റിസ് ലോയ കേസിലെ വിധിന്യായത്തെ കുറിച്ച് ചില കാര്യങ്ങള്‍
സുപ്രീം കോടതി ഇസിജി റിപ്പോര്‍ട്ടിന്റെ ആധികാരികത എടുക്കുന്നത് മഹാരാഷ്ട്ര SID റിപ്പോര്‍ടില്‍ നിന്നാണ്. SID കണ്ടെത്തലുകളെക്കുറിച്ച് കോടതി ഇങ്ങനെ പറയുന്നു:
‘മെഡിട്രിന ആശുപത്രിയിലെ ഡോക്ടറുടെ ‘progress note’ സൂചിപ്പിക്കുന്നത് പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചു എന്നാണ്. ആരാണ് പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചതെന്ന കാരവന്‍ മാസികയിലെ സംശയത്തിന് ഇത് അറുതിവരുത്തുന്നു…. രോഗിയെ മരിച്ച നിലയില്‍ കൊണ്ടുവന്ന ഒരു medico-legal case മെഡിട്രിന ആശുപത്രി സീതാബാര്‍ഡി പോലീസ് സ്റ്റേഷനില്‍ അറിയിയ്ക്കുന്നു.’
ഈ സംഭവ ചങ്ങലയില്‍ ചില സംശയങ്ങള്‍ ഉയരുന്നുണ്ട്. സാധാരണ നടപടിക്രമം അനുസരിച്ച് medico legal certificate, MLC ഡെത്ത് summary അടങ്ങുന്ന ഡോക്ടറുടെ progress note അനുസരിച്ചാണ്. തുടര്‍ന്ന് MLC പോലീസിന് അയക്കും. ഈ സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ നല്കിയ ഡോക്ടറുടെ progress report പോലീസിനായച്ച MLC ക്കു വിരുദ്ധമാണ്.
ആരോടാണ് സുപ്രീം കോടതിയുടെ കൂറ്? ജനാധിപത്യത്തോടല്ല എന്നു സംശയിക്കണം
MLC യില്‍ ഒപ്പിട്ട മെഡിട്രിനയിലെ medico legal ഉപദേശകന്‍ ഡോ. നിനാദ് ഗവാണ്ടേ കാരവനോട് പറഞ്ഞത് ലോയയെ മെഡിട്രിനയില്‍ കൊണ്ടുവന്ന സമയത്ത് താന്‍ ഇസിജി റിപ്പോര്‍ട് കണ്ടിട്ടില്ല എന്നാണ്. അടുത്ത ദിവസം കൊണ്ടുവന്നപ്പോഴാണ് താനത് കണ്ടതെന്നും അയാള്‍ പറഞ്ഞു. ഇസിജി ഇല്ല എന്ന കാരണം കൊണ്ടാണ് താന്‍ ലോയയുടെ മരണകാരണം തീരുമാനിക്കാനായില്ല എന്നു പറഞ്ഞതെന്നും ഗവാണ്ടേ പറയുന്നു.
ഇസിജി ചാര്‍ട്ട് അടുത്ത ദിവസമാണ് കൊണ്ടുവന്നതെന്ന് ഗവാണ്ടേ കൂട്ടിച്ചേര്‍ക്കുന്നു. “അതില്‍ മാറ്റങ്ങള്‍ കണ്ടിരുന്നു… myocardial infraction- സൂചിപ്പിക്കുന്നവ,” അയാള്‍ തുടര്‍ന്നു. “അപ്പോഴത്തെ പ്രധാന കാര്യം ഇസിജി ഇല്ലായിരുന്നു എന്നതാണ്.”
ഡാണ്ടേ ആശുപത്രിയില്‍ നിന്നുള്ള ഇസിജി ചാര്‍ട്ട് ലോയയുടെ മരണത്തിന് ശേഷം ഒരു ദിവസം കഴിഞ്ഞാണ് മെഡിട്രിന ആശുപത്രിയില്‍ കിട്ടിയതു എന്നുറപ്പാണോ എന്നു ചോദിച്ചപ്പോള്‍, താനത് “അടുത്ത ദിവസമാണ് കണ്ടത്” എന്നായിരുന്നു ഗവാണ്ടേയുടെ മറുപടി. “വന്നോ എന്നെനിക്കുറപ്പില്ല. ഇസിജി വന്നതായി എനിക്കു തോന്നുന്നില്ല. രോഗിയുടെ മരണം പ്രഖ്യാപിക്കും മുമ്പ് ഇസിജി വന്നു എന്നെനിക്ക് തോന്നുന്നില്ല…. ഇസിജി ഉണ്ടായിരുന്നില്ല.”
ലോയയെ കൊണ്ടുവന്ന ഡിസംബര്‍ 1നു രാവിലെ, ഡാണ്ടേ ആശുപത്രിയില്‍ നടന്നു എന്നു പറയുന്ന ഇസിജി മെഡിട്രിന ആശുപത്രിയില്‍ കിട്ടിയിരുന്നില്ല എങ്കില്‍ അത്തരം ഒരു ഇസിജി റിപോര്‍ട്ടിനെക്കുറിച്ച് പറയുന്ന progress report ന്റെ ആധികാരികതയും സംശയത്തിലാണ്. തനിക്ക് അപ്പോള്‍ ഇസിജി ലഭ്യമായിരുന്നെങ്കില്‍ മരണ കാരണം ‘നിര്‍ണയിച്ചിട്ടില്ല’ എന്നു എഴുതുമായിരുന്നില്ല എന്നും പോലീസിനെ അറിയിക്കുമായിരുന്നില്ല എന്നും ഗവാണ്ടേ കാരവനോട് പറയുന്നുണ്ട്. വിപുലമായ ഒരു അന്വേഷണം മഹാരാഷ്ട്ര സര്‍ക്കാര്‍ എടുത്തുകാണിച്ച ഇസിജി രേഖയുടെ ആധികാരികതയെക്കുറിച്ചുള്ള വ്യത്യസ്തമായൊരു നിഗമനത്തില്‍ എത്തിക്കുമായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ചുള്ള തെളിവുകളെക്കുറിച്ച് വിധിയില്‍ പറയുന്നു:
നാഗ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ശരീരം ലഭിക്കുന്നത് 2014 ഡിസംബര്‍ 1 രാവിലെ 10 മണിക്കാണ്… മൃതദേഹ പരിശോധന (inquest panchnama) മൃതദേഹത്തിന്റെ അവസ്ഥ രേഖപ്പെടുത്തുകയും ഏതെങ്കിലും തരത്തിലുള്ള മുറിവോ ആക്രമിക്കപ്പെട്ട ലക്ഷണമോ കണ്ടില്ല… ശരീരത്തില്‍ എന്തെങ്കിലും മുറിവുള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നില്ല… മരണകാരണമായേക്കാം എന്നു പറയുന്നതു “coronary artery insufficiency” യാണ്…
ഇന്ത്യയിലെ ഏറ്റവും മികച്ച ഫോറെന്‍സിക് വിദഗ്ധന്‍, ഡല്‍ഹി AIIMS-ലെ മുന്‍ ഫോറെന്‍സിക് വിഭാഗം തലവന്‍ ആര്‍ കെ ശര്‍മ ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ടും histopathology റിപ്പോര്‍ട്ടും പഠിച്ച ശേഷം ലോയയുടെ മരണം ഹൃദയാഘാതം കൊണ്ടാണെന്ന ഔദ്യോഗിക ഭാഷ്യം തള്ളിക്കളഞ്ഞു. തലച്ചോറിനേറ്റ ആഘാതവും വിഷം കയറിയതും വരെയാകാം എന്നാണ് ശര്‍മ പറയുന്നത്.
കാരവന്‍ നല്കിയ ശര്‍മയുടെ അഭിപ്രായം പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി മൂലം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു. ഭൂഷന്റെ ഹര്‍ജിയില്‍ ശര്‍മ പറഞ്ഞതിനെ ശരിവെക്കുന്ന കൂടുതല്‍ രേഖകള്‍ നല്കിയതായും കോടതി പറയുന്നു:
ഹര്‍ജിക്കാരന് histopathology റിപ്പോര്‍ട്ടും ഡാണ്ടേ ആശുപത്രിയില്‍ നടത്തിയ ഇസിജി റിപ്പോര്‍ട്ടും അടക്കമുള്ള ഒരു കൂട്ടം രേഖകള്‍ ലഭിച്ചത് കാരവനില്‍ നിന്നാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും AIIMS-ലെ മുന്‍ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. ഉപേന്ദ്ര കൌലിന് വിദ്ഗദ്ധോപദേശത്തിനായി നല്‍കിയതായി പ്രശാന്ത് ഭൂഷണ്‍ പറയുന്നു. കൌളിന്‍റെ അഭിപ്രായത്തില്‍ “ECG ഒട്ടും സാധ്യതയില്ലാത്ത തരത്തില്‍…അടുത്തിടെ എന്തെങ്കിലും myocardial infraction-ഉള്ള തെളിവുകള്‍ നല്‍കുന്നില്ല.” മാത്രവുമല്ല, ഹൃദയത്തിന്റെ histo-pathology സാധാരണമാണെന്ന് സൂചിപ്പിക്കുന്നതായൂം LAD-യിലെ coronary artery തടസം കൂടെ കാണുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായമുള്ള മറ്റ് ഹൃദ്രോഗ വിദഗ്ധന്‍മാരുമായും പ്രശാന്ത് ഭൂഷണ്‍ സംസാരിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി (വിധിയുടെ പൂര്‍ണ രൂപം)
പിന്നെ കോടതി മഹാരാഷ്ട്രയുടെ മറുപടി ചൂണ്ടിക്കാണിക്കുന്നു:
മറുപടിയില്‍ മുകുല്‍ റോഹ്താഗി നാഗ്പൂര്‍ SPI പി എസ് നഡാര്‍ AIIMS-ലെ ഫോറെന്‍സിക് വിഭാഗം തലവന്‍ ഡോ. സിദ്ധാര്‍ത്ത് ഗുപ്തക്ക് അയച്ച ഫെബ്രുവരി 14, 16 തിയതികളിലെ രണ്ടു കത്തുകള്‍ ഹാജരാക്കി. ഡോ. ആര്‍. കെ ശര്‍മയുടെ അഭിപ്രായത്തെക്കുറിച്ച് പ്രത്യേകിച്ചും വ്യക്തത ആവശ്യപ്പെട്ടിരുന്നു. AIIMS ലെ ഫോറെന്‍സിക് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. അഭിഷേക് യാദവ് മാര്‍ച്ച് 3, 2018-നു അയച്ച മറുപടിയില്‍ മൂന്നു പേരുടെ ഒരു സമിതി വിഷയം പഠിക്കാന്‍ ഉണ്ടാക്കുകയും ഡോ. ആര്‍ കെ ശര്‍മയില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തു എന്നു പറയുന്നു. ശര്‍മ AIIMS-നു നല്കിയ വിശദീകരണത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ കത്തിലുണ്ട്:
“നിങ്ങളുടെ കത്തിന് നന്ദി. ജഡ്ജ് ലോയയുടെ മരണം സംബന്ധിച്ചു കാരവന്‍ മാസിക എന്നെ വലിയ തോതില്‍ തെറ്റായി ഉദ്ധരിച്ചിരിക്കുന്നു എന്നു പറയട്ടെ. നിഗമനങ്ങള്‍ സാങ്കല്‍പികമാണ്. റിപ്പോര്‍ട്ടറുമായി പൊതുവായ സംഭാഷണം മാത്രമേ ഉണ്ടായുള്ളൂ. എന്റെ പേരില്‍ വന്ന ഭാഗങ്ങളോട് എനിക്കു വിയോജിപ്പുണ്ട്. ജഡ്ജ് ലോയയുടെ മരണം സംബന്ധിച്ച് ഞാന്‍ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ല.”
ഡെമോക്ലിസിന്റെ വാളുകള്‍ ഒന്നൊന്നായി ഊരിയെടുക്കുകയാണ് ക്രിമിനല്‍ സിന്‍ഡിക്കേറ്റ്
മാര്‍ച്ച് 3, 2018-ല്‍ AIIMS-ല്‍ നിന്നുള്ള കത്തില്‍ ഇങ്ങനെയും വ്യക്തമാക്കുന്നു:
ഫോറെന്‍സിക് വിഭാഗത്തില്‍ നിന്നും ഒരു ഡോക്ടറും ജഡ്ജ് ലോയയുടെ മരണം സംബന്ധിച്ച് ഒരു വിശദീകരണവും ഔദ്യോഗികമോ അല്ലാത്തതോ ആയ രീതിയില്‍ നല്‍കിയിട്ടില്ല. സര്‍ക്കാരില്‍ നിന്നോ കോടതിയില്‍ നിന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ അനുസരിച്ചു മാത്രമാണു എല്ലാ വിധ മെഡിക്കല്‍ രേഖകളും പരിശോധിച്ചു മാത്രം AIIMS ഡല്‍ഹി പ്രതികരിക്കുന്നത്”
AIIMS നല്കിയ ഈ വിശദീകരണം കാണിക്കുന്നത് ഡോ. ശര്‍മയെ കാരവന്‍ മാസിക തെറ്റായി ഉദ്ധരിച്ചു എന്നു അയാള്‍ പറയുന്നു എന്നാണ്…
റോഹ്തഗിയുടെ വാദങ്ങള്‍ ശ്രദ്ധേയമായിരുന്നു:
ഡോ. ശര്‍മ AIIMS-ല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ സ്ഥാപനത്തിന് ബന്ധമില്ല. എന്നിട്ടും ശര്‍മയുടെ വാദം പൊളിക്കാനുള്ള ജോലി അതേറ്റെടുക്കുന്നു. കോടതിയില്‍ വെച്ച കത്ത് മഹാരാഷ്ട്ര സര്‍ക്കാരല്ല, AIIMS ആണ് ശേഖരിക്കുന്നത്. മഹാരാഷ്ട്ര പോലീസ് കാരവന്‍ മാസികയെ അല്ല, ശര്‍മയുടെ മുന്‍ സ്ഥാപനമായ AIIMS നെയാണ് സമീപിച്ചതെന്നത് കുഴപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ കാരവന്‍ ലേഖകനും ശര്‍മയും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളില്‍ ഓരോ നിഗമനവും ഡോക്ടര്‍ ശരിവെക്കുകയും കാരവന്‍ റിപ്പോര്‍ട്ടിലുള്ള എല്ലാ വസ്തുതകള്‍ക്കും ആധികാരികത നല്കുകയും ചെയ്യുന്നുമുണ്ട്.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ട: സുപ്രീം കോടതി വിധിയില്‍ പറയുന്ന അഞ്ച് കാര്യങ്ങള്‍
ഹര്‍ജികള്‍ കേള്‍ക്കുമ്പോഴും തങ്ങളുടെ രഹസ്യ അന്വേഷണത്തിലെ കണ്ടെത്തലുകളെ തെറ്റാണെന്നു തെളിയിക്കുന്ന പൊതുമണ്ഡലത്തിലെ തെളിവുകള്‍ പരിശോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതോ സര്‍ക്കാര്‍ നടത്തിയ ഭാഗികമായ അന്വേഷണമോ കാണാതെ സ്വതന്ത്രാന്വേഷണത്തിനുള്ള ഹര്‍ജികള്‍ തള്ളുകയാണ് കോടതി ചെയ്തത്.
കോടതി ഭൂഷന്റെ പങ്കിനെയും ചോദ്യം ചെയ്യുന്നു. “വ്യക്തിപരമായ തരത്തില്‍ തെളിവുകള്‍ ശേഖരിച്ച് ഹര്‍ജിക്കാരുടെ വാദം ശക്തിപ്പെടുത്താന്‍ അഭിഭാഷകന്‍ ശ്രമിച്ചു” എന്നും കോടതി പറയുന്നു. ഡോ. കൌളിന് ഭൂഷണ്‍ അയച്ച ചോദ്യങ്ങള്‍ ‘ഉത്തരത്തിലേക്കുള്ള സൂചനകള്‍ ഉള്ളതാണ്’ എന്നു കോടതി പറഞ്ഞു. 2018 ഫെബ്രുവരി 1-നു മുംബൈ KEM ആശുപത്രിയിലെ ഫോറെന്‍സിക് വിഭാഗം തലവന്‍ ഡോ. ഹരീഷ് പതക്കിന് സദര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ലോയയുടെ മരണത്തെ സംബന്ധിച്ച രേഖകള്‍ കൈമാറിയെന്ന് കോടതി പറഞ്ഞു. “പോസ്റ്റ്മോര്‍ട്ടത്തില്‍ പറഞ്ഞ പോലെ മരണകാരണം coronary artery insufficiency ആണെന്നത് സാധുവാണെന്നും വിശദവും ഉറച്ചതുമായ അഭിപ്രായം ഡോ. ഹരീഷ് പഥക്കും നല്‍കി” കോടതി ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു, ‘ഡോ കൌളിനെക്കാള്‍ ഡോ പതക്കിന്റെ അഭിപ്രായത്തിനാണോ പരിഗണന നല്കേണ്ടത് എന്നു ഞങ്ങള്‍ നോക്കുന്നില്ല. Centre for Public Interest Litigation-ന്റെ ഭാഗത്തുനിന്നും ജഡ്ജ് ലോയയുടെ മരണം സംബന്ധിച്ച സാഹചര്യങ്ങളില്‍ സംശയം ഉണ്ടാക്കുന്ന തെളിവുകള്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നു. നീതി നിര്‍വഹണത്തിന് കോടതിയെ സഹായിക്കുകയാണ് അഭിഭാഷകര്‍ ചെയ്യേണ്ടത്. എന്നാല്‍ ഇവിടെ പ്രശാന്ത് ഭൂഷണ്‍ ഒരേ സമയം ഹര്‍ജിക്കാരുടെ അഭിഭാഷകനും അതേ സമയം ഹര്‍ജി നല്കിയ സ്ഥാപനത്തിലെ അംഗമെന്ന നിലയില്‍ വ്യക്തിപരമായ താത്പര്യമുള്ള ആളായും ഇരട്ട വേഷം അണിഞ്ഞു. വ്യക്തിപരമായി തെളിവുകള്‍ ശേഖരിച്ച് കേസ് ശക്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. ഒരു ചോദ്യാവലി നല്‍കി ഡോ. കൌളിന്റെ അഭിപ്രായം ശേഖരിക്കാനുള്ള ശ്രമങ്ങള്‍ ഈ കോടതിക്ക് മുന്നില്‍ ഹാജരാകുന്ന ഒരു അഭിഭാഷകനില്‍ നിന്നും പ്രതീക്ഷിക്കുന്ന വസ്തുനിഷ്ഠതയല്ല കാണിക്കുന്നത്. വസ്തുതകളെ വളച്ചൊടിക്കാനും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമത്തിന്റെ അതിരിലാണ് ഇത് നില്‍ക്കുന്നത്.
നമ്മുടെ ജനാധിപത്യം മരിക്കുകയാണ്; തെളിവുകള്‍ ഇനിയും ആവശ്യമുണ്ടോ?
പക്ഷേ ഭൂഷന്റെ പങ്കില്‍ സുപ്രീം കോടതിക്കുള്ള അസ്വസ്ഥത അയാള്‍ നല്കിയ രേഖകളുടെ നിജസ്ഥിതി പരിശോധിക്കുന്നതില്‍ നിന്നും അതിനെ തടയേണ്ടതില്ല. മാത്രവുമല്ല ഭൂഷണ്‍ നല്കിയത് ശര്‍മയുടെ മൊഴി സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയതിനെ ഖണ്ഡിക്കുന്ന വിവരങ്ങളാണ്, ഭൂഷണ്‍ നല്കിയ ശേഷം കാരവാനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത വസ്തുതകള്‍. വിദഗ്ധര്‍ പല തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അന്വേഷണം തള്ളിക്കളയുകയല്ല മറിച്ച് നടത്തുകയാണ് വേണ്ടത്.
സുപ്രീം കോടതിക്ക് മുന്നില്‍ വരാത്ത, കാരവാന്‍ പുറത്തുവിട്ട മറ്റ് വസ്തുതകളും പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ തിരിമറി നടന്നിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത് എന്നതിനാല്‍ ഈ വാദം കൂടുതല്‍ ശക്തമാകുന്നു.
നാഗ്പൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറെന്‍സിക് വിഭാഗം പ്രൊഫസറായിരുന്ന, ഇപ്പോള്‍ മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫോറെന്‍സിക് വിഭാഗം തലവനായ ഡോ മകരന്ദ് വ്യവഹാരെയാണ് ലോയയുടെ പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദേശം നല്കിയത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുംഗന്‍തിവാറിന്റെ അളിയനാണ് ഇയാള്‍. ഇയാള്‍ നേരിട്ടു പരിശോധനയില്‍ പങ്കെടുക്കുകയും ലോയയുടെ തല പരിശോധിക്കുന്ന സമയം പിന്‍ഭാഗത്ത് ഒരു മുറിവ് കണ്ട ജൂനിയര്‍ ഡോക്ടര്‍ അത് ചോദിച്ചപ്പോള്‍ അയാളോട് തട്ടിക്കയറുകയും ചെയ്തതായി അന്വേഷണം നടത്തിയ നികിത സക്സേന പറയുന്നു. ഈ നിരീക്ഷണം പോസ്റ്റ് മോര്‍ടേം റിപ്പോര്‍ടില്‍ ചേര്‍ക്കുകയും ചെയ്തില്ല. അയാളുടെ ഇടപെടല്‍ ഉണ്ടായിട്ടും വ്യവഹാരെയുടെ പേര് അന്തിമ റിപ്പോര്‍ടിലോ GMC തയ്യാറാക്കിയ ഏതെങ്കിലും രേഖയിലോ വന്നില്ല.
ഈ കണ്ടെത്തലുകളും ലോയയുടെ മൃതദേഹം ആദ്യം കണ്ടപ്പോള്‍ അയാളുടെ കുടുംബാംഗങ്ങള്‍ വിശദമായി നിരീക്ഷിച്ചതിനൊപ്പമാണ് ചേര്‍ത്തുവായിക്കേണ്ടത്. “ഷര്‍ട്ടിന്റെ പിന്നില്‍ കഴുത്തില്‍ ചോരപ്പാടുണ്ടായിരുന്നു” എന്നു സഹോദരിയും മെഡിക്കല്‍ ഡോക്ടറുമായ അനുരാധ ബിയാനി പറയുന്നു. “കോളറില്‍ രക്തം ഉണ്ടായിരുന്നു” എന്നു ലോയയുടെ മരണത്തിന് തൊട്ടുപിന്നാലെ അവര്‍ എഴുതിയ ഡയറിക്കുറിപ്പിലുണ്ട്. “കഴുത്തില്‍ രക്തം കണ്ടു” എന്നു മറ്റൊരു സഹോദരി സരിത മാന്ധാനെ കാരവനോട് പറഞ്ഞു. “രക്തവും തലയില്‍ പരിക്കും ഉണ്ടായിരുന്നു… പിറകുവശത്തും” “ഷര്‍ട്ടില്‍ ചോരപ്പാടുകള്‍ ഉണ്ടായിരുന്നു.” ലോയയുടെ അച്ഛന്‍ ഹര്‍കിഷന്‍ പറയുന്നു, “അവന്റെ ഷര്‍ട്ടില്‍ ഇടതു തോള്‍ മുതല്‍ അര വരെ രക്തം ഉണ്ടായിരുന്നു.”
വിശദമായി പരിശോധിച്ചാല്‍ ഇസിജിയോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ ലോയയുടേത് സ്വാഭാവിക മരണമാണ് എന്ന വിധിയിലെ നിഗമനത്തെ സാധൂകരിക്കുന്നില്ല. കോടതിക്ക് ഔദ്യോഗികമായ ഒരു ഇസിജി റിപ്പോര്‍ട് പോലും കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. ലഭ്യമായ ഒരു ഇസിജി റിപ്പോര്‍ട്ടിന്റെ ആധികാരികതയെ പൊതുമണ്ഡലത്തിലെ തെളിവുകള്‍ ചോദ്യം ചെയ്യുകയും പോസ്റ്റ്മോര്‍ട്ടത്തില്‍ തിരിമറി ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. ലോയയുടെ മരണം സംബന്ധിച്ച് ഒരു അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇവയെല്ലാം വീണ്ടും ഉയര്‍ത്തുന്നത്.
സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8