നാളെ (ഏപ്രിൽ 25) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ വാരാണസിയിൽ നടക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നോമിനേഷൻ സമർപ്പിച്ചതിനു ശേഷം താജ് ഹോട്ടലിൽ വെച്ച് വാർത്താ സമ്മേളനം നടത്തുമെന്ന വാർത്ത വ്യാജം. ഇതു സംബന്ധിച്ച് ബിജെപി തന്നെ വ്യക്തത വരുത്തി. വാർത്താ സമ്മേളനം നടക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന ‘സർക്കുലർ’ തങ്ങളുടേതല്ലെന്ന് പാർട്ടി വിശദീകരിച്ചു.
ഏപ്രിൽ 26ന് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമെന്നായിരുന്നു വാർത്ത പ്രചരിച്ചത്. ഈ വാർത്ത തുടക്കത്തിലേ പ്രസിദ്ധീകരിച്ച ടൈംസ് നൗ വാർത്താ പോർട്ടൽ പിന്നീടത് പിൻവലിച്ചു. മെയ് 19നുള്ള വോട്ടെടുപ്പിനായി ഏപ്രിൽ 26നാണ് മോദി നോമിനേഷൻ സമർപ്പിക്കുക.
അധികാരത്തിലേറി അഞ്ചുവർഷം പിന്നിട്ടിട്ടും മാധ്യമങ്ങളെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇത് ഭീരുത്വമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇതിനെ ശക്തമായി വിമർശിക്കാറുണ്ട്. ഈ ആക്ഷേപം നിലനില്ക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ വാർത്താസമ്മേളനം നടക്കുമെന്ന വാർത്ത വന്നതും അതിവേഗം പ്രചരിച്ചതും.
മോദി ഹോട്ടൽ ഡി പാരിസിൽ ബിജെപി കാര്യകർത്ത ബൈഠേക്ക് നടത്തുമെന്നും ശേഷം കാലഭൈരവ ക്ഷേത്രം സന്ദർശിക്കുമെന്നും ഉച്ചയ്ക്ക് 12.30ഓടെ നോമിനേഷൻ സമർപ്പിക്കുമെന്നുമായിരുന്നു വ്യാജ സർക്കുലറിലെ വിവരം.
വാരാണസി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് ഈ വാർത്ത വരുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്ത്ഥിത്വം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സാധ്യത 50:50 ആണെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നത്.
നാളെ (ഏപ്രിൽ 25) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ വാരാണസിയിൽ നടക്കുന്നുണ്ട്.