UPDATES

വായിച്ചോ‌

“ഓര്‍ഡര്‍, ഓര്‍ഡര്‍….നിങ്ങള്‍ കാര്യത്തിലേക്ക് വരൂ”: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ആദ്യ ദിവസം

താന്‍ എന്നും താന്‍ തന്നെ ആയിരിക്കുമെന്നാണ് തന്റെ കര്‍ക്കശ സ്വാഭാവത്തെക്കുറിച്ചുള്ള സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിന് മറുപടിയായി ജസ്റ്റിസ് ഗൊഗോയ് പറഞ്ഞത്.

സുപ്രീം കോടതിയിലെ കണിശക്കാരനായ ന്യായാധിപനായാണ് ഭരണഘടനാവിദഗ്ധനായ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയപ്പെടുന്നത്. സമയം പാഴാക്കുന്നതില്‍ എല്ലായ്‌പ്പോളും അസ്വസ്ഥനാകുന്ന ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസ് ആയി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം ഉച്ചയ്ക്ക് ഒന്നാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളിനും ജസ്റ്റിസ് കെഎം ജോസഫിനുമൊപ്പം വാദം കേട്ട് തുടങ്ങി. കേസ് പരിഗണിക്കുന്നതിന് മുമ്പായി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ തന്നെ അഭിനന്ദിച്ച അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയെ ജസ്റ്റിസ് ഗൊഗോയ് തടഞ്ഞു – ഇത്തരം പ്രശംസകളൊന്നും കോടതിമുറിയില്‍ വേണ്ട. കേസ് മെന്‍ഷന്‍ ചെയ്യുന്നുണ്ടെങ്കില്‍ കാര്യത്തിലേയ്ക്ക് വരൂ. അടിയന്തര സാഹചര്യമുള്ള കേസുകളായിരിക്കും പരിഗണിക്കുക എന്നും ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കി.

ഏഴ് റോഹിംഗ്യ മുസ്ലീങ്ങളെ മ്യാന്‍മറിലേയ്ക്ക് തിരിച്ചയയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായാണ് പ്രശാന്ത് ഭൂഷണ്‍ എത്തിയത്. അസമിലെ സിലിച്ചര്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് നിലവില്‍ ഇവരുള്ളത്. ആവശ്യമെങ്കില്‍ പരിശോധിച്ച് കേസ് ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇവരെ തിരിച്ചയയ്ക്കാന്‍ അനുവദിക്കരുതെന്നും തിരിച്ചയച്ചാല്‍ ഇവര്‍ കൊല്ലപ്പെടാന്‍ വലിയ സാധ്യതയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അഭയാര്‍ത്ഥികളെ വംശഹത്യക്ക് വിട്ടുകൊടുക്കുന്നത് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടേയും അടിസ്ഥാന തത്വങ്ങളുടേയും ലംഘനമാണ് എന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. മ്യാന്‍മര്‍ ഭരണ നേതാക്കാള്‍ വംശഹത്യക്ക് ഉത്തരവാദികളാണ് എന്ന് യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചീഫ് ജസ്റ്റിസ് കോടതിയില്‍ അഭിഭാഷകര്‍ കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്നത് സാധാരണ അരമണിക്കൂറോളം നീളും. കേസുകള്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം അഭിഭാഷകര്‍ ഉന്നയിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ഇത് പരിഗണിച്ച് റോസ്റ്റര്‍ അടിസ്ഥാനത്തില്‍ ബഞ്ചുകള്‍ക്ക് കേസുകള്‍ അലോക്കേറ്റ് ചെയ്യും. ഒന്നാം നമ്പര്‍ കോടതിയിലെ ആദ്യ ദിവസം ജസ്റ്റിസ് ഗൊഹോയ് പറഞ്ഞത് മെന്‍ഷനിംഗ് നിയന്ത്രിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ തനിക്ക് സമയം വേണമെന്നാണ്. പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനും കേസില്‍ വാദം കേട്ടുതുടങ്ങുന്നതിനും ഇടയിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ALSO READ: മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകന്‍ ചീഫ് ജസ്റ്റിസാകുമ്പോള്‍; രഞ്ജൻ ഗോഗോയെ കുറിച്ചറിയാം 

കേസുകള്‍ അലോക്കേറ്റ് ചെയ്യുന്നതിലും ദീപക് മിശ്രയുടെ വിവാദമായ രീതികളില്‍ നിന്ന് പ്രകടമായ മാറ്റങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. ആദ്യ ദിവസം തന്നെ ഇതിന്റെ സൂചന ജസ്റ്റിസ് ഗൊഗോയ് നല്‍കി. സീനിയര്‍ ജഡ്്ജിമാരെ ഒഴിവാക്കി തനിക്ക് താല്‍പര്യമുള്ള ജഡ്ജിമാരെ വച്ച് ഗൗരവമുള്ള കേസുകള്‍ കേള്‍ക്കുന്നു, ഇത്തരത്തില്‍ സുപ്രീം കോടതിയുടെ കീഴ് വഴക്കങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയ ആരോപണമുയര്‍ത്തിയാണ് ജനുവരി 12ന് ജസ്റ്റിസ് ഗൊഗോയ് അടക്കമുള്ള സുപ്രീം കോടതിയിലെ നാല് ജഡ്ജിമാര്‍ അസാധാരണമായ വാര്‍ത്താസമ്മേളനം വിളിച്ചത്. പൊതുതാല്‍പര്യ ഹര്‍ജികളും ലെറ്റര്‍ പെറ്റീഷനുകളും പലതും ദീപക് മിശ്ര ഒറ്റയ്ക്കാണ് വാദം കേട്ടിരുന്നത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് തന്റെ ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനായ ജസ്റ്റിസ് മദന്‍ ബി ലോകൂറിനൊപ്പമാണ് പൊതുതാല്‍പര്യ ഹര്‍ജികളിലും മറ്റും വാദം കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിമാര്‍ തമ്മിലുള്ള പരസ്പര വിശാസം ശക്തിപ്പെടുത്തുന്ന നടപടിയാണ് എന്ന് ദ വയര്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജസ്റ്റിസ് ഗൊഗോയ് താല്‍പര്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ആദ്യ ദിവസം ജസ്റ്റിസ് ഗൊഗോയിയ്ക്ക് മുമ്പിലെത്തിയതില്‍ രണ്ട് കേസുകള്‍ 2011 മുതല്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണ്. മറ്റ് രണ്ടെണ്ണം 2015 മുതലുള്ളതും ഒരെണ്ണം 2013 മുതലുള്ളതും. അതേസമയം ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കണം എന്ന് ആവശ്യപെട്ട് ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഗൊഗോയിയുടെ ബഞ്ച് തള്ളി. ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ല എന്നാണ് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞത്.

താന്‍ എന്നും താന്‍ തന്നെ ആയിരിക്കുമെന്നാണ് തന്റെ കര്‍ക്കശ സ്വാഭാവത്തെക്കുറിച്ചുള്ള സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗിന് മറുപടിയായി ജസ്റ്റിസ് ഗൊഗോയ് പറഞ്ഞത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം നീട്ടണമെന്നും ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചപ്പോള്‍ ഈ തൊഴിലിന്റെ മഹത്വം കാത്തുസൂക്ഷിക്കുക എന്നതാണ് ഭാവിയില്‍ സുപ്രീം കോടതിയുടെ ഭാഗമാകുന്നവര്‍ക്ക് പ്രചോദനമാവുക എന്നായിരുന്നു ഗോഗോയിയുടെ മറുപടി.

വായനയ്ക്ക്: https://goo.gl/wLPaEQ

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങുമ്പോൾ; ചരിത്ര വിധികള്‍ക്കൊണ്ട് ഒളിക്കാന്‍ പറ്റാത്ത ചില കാര്യങ്ങള്‍

‘ഹൃദയം കൊണ്ട് ചിന്തിക്കുന്ന’ ഈ ന്യായാധിപന്‍ സുപ്രീം കോടതിയുടെ നായകനാകുമോ?

ജസ്റ്റിസ് ലോയയുടെ മരണം: ദുരൂഹതയില്ലെന്ന് പറഞ്ഞ രണ്ട് ജഡ്ജിമാര്‍ സീനിയോറിറ്റി മറികടന്ന് ഹൈക്കോടതിയിലേക്ക്

ജസ്റ്റിസ് ലോയ കേസ്: സുപ്രീം കോടതിയുടെ തെറ്റ് മനസിലാക്കാന്‍ ഇസിജിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതി

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി (വിധിയുടെ പൂര്‍ണ രൂപം)

ജസ്റ്റിസ് ലോയ: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍; പോസ്റ്റ്‌ മോര്‍ട്ടത്തിലും തിരിമറി; പിന്നില്‍ മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാസഹോദരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍