ക്യാബിനറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിന് ശേഷം ആസുത്രണ കമ്മീഷന്‍ അംഗമായിരുന്നു ചതുര്‍വേദി
ടെലികോം, കല്‍ക്കരി ഖനനം എന്നിവയ്ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ പൊതുഖജനാവിന് വന്‍ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയ മുന്‍ സിഎജി വിനോദ് റായ്‌ക്കെതിരെ ആരോപണവുമായി മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി കെ ചതുര്‍വേദി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നടപടികള്‍ മൂലം വന്‍ നഷ്ടമുണ്ടെന്നായിരുന്നു വിനോദ് റായ് നല്‍കിയ റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ നയം എന്താവണം എന്ന് തീരുമാനിച്ചുകൊണ്ടുള്ള സമീപനമാണ് സിഎജി സ്വീകരിച്ചതെന്ന് 2007 വരെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ബി എന്‍ ചതുര്‍വേദി തന്റെ ഓര്‍മ്മ കുറിപ്പില്‍ വ്യക്തമാക്കി. അഴിമതിക്കാരെ കണ്ടെത്തുന്നതിനോ സംവിധാനം ശുദ്ധീകരിക്കാനോ ആണോ അതോ മറ്റ് താല്‍പര്യങ്ങളാണോ അന്നത്തെ സിഎജിയെ നയിച്ചതെന്ന് ചാലഞ്ചസ് ഓഫ് ഗവേണന്‍സ് എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ചോദിക്കുന്നു.
കല്‍ക്കരിയേയും ടെലികോമിനെയും സംബന്ധിച്ച തന്റെ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയ രൂപീകരണത്തിന്റെ ഉത്തരാവാദിയെന്ന നിലയിലാണ് സിഎജി പ്രവര്‍ത്തിച്ചത്. ഇത് അപകടകരമായ, എല്ലാ മാനദണ്ഡങ്ങളും ധിക്കരിക്കുന്ന പ്രവര്‍ത്തന രീതിയാണ്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
സിഎജി റിപ്പോര്‍ട്ടിലെ ഇത്തരം അസംബന്ധങ്ങളെകുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കാം, ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാം എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയുണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് രംഗത്തുവന്നിരുന്നു.