പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു നൽകിയ പ്രതിരോധ മന്ത്രാലയ ഫയലിന്റെ ആദ്യ പേജ് പുറത്തുവിട്ട് കോൺഗ്രസ്സ് വക്താവ് മനീഷ് തിവാരി. ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ നയതന്ത്ര ഉപദേശകനും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറിയും തമ്മിൽ നടന്ന കൂടിയാലോചനകളെക്കുറിച്ചാണ് ഈ പേജിൽ ചർച്ച. പ്രധാനമന്ത്രിയുടെ ഓഫീസ് റാഫേൽ ഇടപാടിൽ സമാന്തര ഇടപെടൽ നടത്തുന്നതിനെതിരെ ഉദ്യോഗസ്ഥർ അഭിപ്രായം രേഖപ്പെടുത്തിയതാണ് ഇതിലുള്ളത്.
ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഉപദേശകനും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജോയിന്റ് സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചകൾ സമാന്തര ഇടപെടലിന് തുല്യമാണെന്ന് ഈ കുറിപ്പിൽ പറയുന്നു. റാഫേൽ കരാറിനു വേണ്ടി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം രൂപം നൽകിയ ഉടമ്പടചി സംഘം കൂടിയാലോചനകൾ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഈ ഇടപെടൽ വരുന്നതെന്നും ഈ ഇടപെടൽ ഇന്ത്യയുടെ വിലപേശൽ ശേഷിയെ കുറയ്ക്കുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘നമ്മുടെ താൽപര്യങ്ങൾക്ക് കോട്ടം വരുത്തുന്നതാണ് ഈ സമാന്തര നീക്കങ്ങൾ. ഇന്ത്യൻ ഉടമ്പടി സംഘത്തിന്റെ നിലപാടുകളെ ദുർബലപ്പെടുത്താൻ ഫ്രാൻസ് ഈയവസരം ഉപയോഗിച്ചേക്കും.’ -കുറിപ്പ് പറയുന്നു.
ആരുടെ താൽപര്യമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംരക്ഷിച്ചതെന്ന് മനീഷ് തിവാരി ഈ കുറിപ്പ് പങ്കുവെച്ചു കൊണ്ട് ട്വിറ്ററിൽ ചോദിച്ചു. ഇന്ത്യയുടേതല്ല എന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Pg 1 of note @nsitharaman did not put out thru Poodle Media. Read first 7 lines of Para 4.MOD says discussions btw French Pres’s Diplomatic Advisor&Javed Ashraf JS PMO are parallel negotiations that are detrimental to our Interests?Whose interests was PMO fronting for?Not India’s pic.twitter.com/iA4jFcdx41
— Manish Tewari (@ManishTewari) February 9, 2019
റാഫേൽ കരാറിൽ പ്രതിരോധമന്ത്രാലയം ഏർപ്പാടാക്കിയ ഉടമ്പടി സംഘത്തെ മറികടന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അവിഹിതമായ ഇടപെടലുകളുണ്ടായെന്നത് തെളിയിക്കുന്ന രേഖകൾ കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപ്പത്രം പുറത്തു വിട്ടിരുന്നു.