ഗോരഖ്പൂര്‍ ദുരന്തം കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. 4 ആഴ്ചക്കുളളില്‍ റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ ആവശ്യപെട്ടു
74 കുട്ടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ പീഡിയാട്രീഷ്യനും ശിശുരോഗവിഭാഗം തലവനുമായിരുന്നു ഡോ. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വ്യാപകപ്രതിഷേധം. രണ്ടു ദിവസത്തിനുള്ളില്‍ 30 ഓളം കുട്ടികള്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം മരിക്കാനിടയായ സാഹചര്യം വലിയ വാര്‍ത്തയായി രാജ്യം ചര്‍ച്ച ചെയ്യുന്നതിനിടയിലായിരുന്നു ഡോ. ഖാനെതിരെയുള്ള നടപടി.
സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഓക്‌സിജന്‍ സിലണ്ടറുകള്‍ കൊണ്ടുവന്നു നിരവധി കുട്ടികളുടെ ജീവന്‍രക്ഷിക്കാന്‍ ഡോ.ഖാന് കഴിഞ്ഞതായി മാധ്യമങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തുന്നതിനിടയിലായിരുന്നു സര്‍ക്കാരിന്റെ നടപടി. ഡോ. ഖാന്റെ ഭാഗത്ത് നിന്നു നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ ഉണ്ടായി എന്നാണ് സര്‍ക്കാര്‍ വാദം. അതിനൊപ്പം ഖാനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബിജെപി അനുകൂലികളും രംഗത്തു വന്നിരുന്നു. ഖാന്‍ നിയമവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ സിലണ്ടറുകള്‍ തന്റെ നഴ്‌സിംഗ് ഹോമിലേക്ക് ഖാന്‍ മോഷ്ടിച്ചു കൊണ്ടുപോയിരുന്നുവെന്നും ആരോപണം ഉയര്‍ത്തി. സ്വന്തം കൈയില്‍ നിന്നും പണം കൊടുത്ത് ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ചെന്ന പ്രചരണം തെറ്റണെന്നും സ്ഥിതി ഗുരുതരമെന്നറിഞ്ഞതോടെ മോഷ്ടിച്ചു കൊണ്ടുപോയ സിലിണ്ടറുകള്‍ തിരികെ കൊണ്ടു വരിക മാത്രമാണ് ഖാന്‍ ചെയ്തതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് തുടക്കം മുതല്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
Also Read: കഫീല്‍ അഹമ്മദ് ഖാനെതിരായ പ്രചരണം വ്യാജമെന്നതിന് തെളിവുകള്‍
ഡോക്ടര്‍ കഫീല്‍ ഖാനെ പുറത്താക്കിയതിനും പിന്നാലെ അദ്ദേഹത്തിനെതിരേ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും എതിരെ ഡോക്ടര്‍മാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.
ഡോ. കഫീല്‍ ഖാനെ ഭരണകൂടം ബലിയാടാക്കുകയാണെന്നാണ് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
ഡോക്ടര്‍മാരെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബലിയാടുകളാക്കുകയാണെന്ന് എംയ്‌സിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അംഗം ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭാട്ടി പറഞ്ഞു. ഡോ. ഖാനെ നീക്കിയതിനെതിരെ അസോസിയേഷന്‍ കത്തെഴുതുകയും ചെയ്തു.
പൊതുജനാരോഗ്യരംഗത്തോടുള്ള സര്‍ക്കാര്‍ ഉപേക്ഷയാണ് ഗോരഖ്പൂരില്‍ കണ്ടതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. കുട്ടികളുടെ മരണത്തില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുമ്പോള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത് അവരുടെ കഴിവില്ലായ്മ മറച്ചുവയ്ക്കുകയാണ്. ഓക്‌സിജന്‍ സിലണ്ടറോ, കൈയുറകളോ, മറ്റ് ആശുപത്രി ഉപകരണങ്ങളോ ഇല്ലായെങ്കില്‍ ആരാണ് അതിന്റെ ഉത്തരവാദികളെന്നും ഡോക്ടര്‍മാര്‍ ചോദിക്കുന്നു.
സംഭവിച്ച കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ഗോരഖ്പൂര്‍ ദുരന്തത്തില്‍ ഡോ. ഖാന്‍ മാത്രമായിരുന്നു ഉത്തരവാദിയെന്നു പറയാന്‍ കഴിയില്ല. കാര്യക്ഷമമായ ഒരു അന്വേഷണം ഈ കാര്യത്തില്‍ ഉണ്ടാകണം, സര്‍ക്കാര്‍ പ്രതിനിധികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വം അവര്‍ക്കുമുണ്ട്, ഒരു ഡോക്ടര്‍ക്ക് മാത്രമല്ല; ഡോക്ടര്‍ ഭാട്ടിയ ചൂണ്ടിക്കാട്ടുന്നു. ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സാ സംവിധാനങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും ഡോ. ഭാട്ടിയ കുറ്റപ്പെടുത്തുന്നു.
ഡോക്ടര്‍ കലീഫ് അഹമ്മദ് ഖാനു മുന്നേ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. രാജീവ് മിശ്രയേയും സര്‍ക്കാര്‍ നീക്കിയിരുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നുവെന്നാണ് ഡോ. മിശ്ര പറയുന്നത്. മിശ്ര മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഓക്‌സിജന്‍ വിതരണക്കാരന് കൊടുക്കാനുള്ള കുടിശ്ശിക തീര്‍ക്കുന്നതുള്‍പ്പെടെ ആശുപത്രിയിലെ കാര്യങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചു കിട്ടാന്‍ ജൂലൈ മാസത്തില്‍ താന്‍ നാലോളം പ്രാവശ്യം ആരോഗ്യവകുപ്പിന് കത്തെഴുതിയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ ഫണ്ട് റിലീസ് ചെയ്തത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള കത്ത് മെഡിക്കല്‍ കോളേജില്‍ കിട്ടുന്നത് ഏഴാം തീയതിയും. ട്രഷറിയിലേക്ക് കത്ത് അയച്ച് പിറ്റേദിവസം തന്നെ ടോക്കണ്‍ കൈപ്പറ്റിയെങ്കിലും ഒമ്പതാം തീയതി മുഖ്യമന്ത്രി മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തി. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ വന്നതോടെ കാര്യങ്ങള്‍ വീണ്ടും വൈകിയാതായും ഡോ. മിശ്ര ചൂണ്ടിക്കാണിക്കുന്നു.
അതേസമയം കുറ്റം മുഴുവന്‍ ആശുപത്രിയധികൃതരുടെയും ഡോക്ടര്‍മാരുടെയും തലയില്‍ വയ്ക്കുകയാണ് സര്‍ക്കാര്‍. ഓക്‌സിജന്‍ ദൗര്‍ലഭ്യമല്ല കുട്ടികളുടെ കൂട്ടമരണത്തിനു കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും എല്ലാം പറയുന്നു. മുഖ്യമന്ത്രി കഴിഞ്ഞ 20 വര്‍ഷമായി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. ഓക്‌സിജന്‍ വിതരണം നിലച്ചെന്നു പറയുന്ന ദിവസത്തിന്റെ തലേന്നാള്‍ താന്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴും സ്ഥിതി ഇത്രമേല്‍ ഗുരുതരമാണെന്ന് ആരും അറിയിച്ചില്ലെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.
ഒമ്പതാം തീയതി ഞാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. മസ്തിഷ്‌കവീക്ക രോഗികളുടെ കാര്യം ഞാന്‍ സ്പഷ്ടമായി എടുത്തു ചോദിച്ചതാണ്. പക്ഷേ ആരും ഇങ്ങനെയൊരു പ്രതിസന്ധിയുടെ കാര്യം പറഞ്ഞില്ല. ഓഗസ്റ്റ് 7-നു തന്നെ ഓക്‌സിജന്‍ വിതരണ കമ്പനിക്ക് നല്‍കാനുള്ള പണം അനുവദിച്ചതാണ്. എന്നാല്‍ ആശുപത്രിയധികൃതര്‍ അതു നല്‍കാന്‍ വൈകിയതെന്താണ്? യോഗി ചോദിക്കുന്നു.
ഓഗസ്റ്റ് 11(വെള്ളിയാഴ്ച)വരെ ആശുപത്രിയില്‍ നിന്നും വിതരണക്കാരന് പണം നല്‍കിയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ കിട്ടിയതിനു പിന്നാലെയാണ് അദ്ദേഹം രാജിവയ്ക്കുന്നതെന്നും സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു.