കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി ജഡ്ജിയായി കെഎം ജോസഫിനെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വരുന്നത്.
കോളീജിയം ശുപാർശ നടപ്പാക്കാതെ വൈകിച്ചും തിരിച്ചയച്ചും കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലുകൾക്കൊടുവിൽ ജസ്റ്റിസ് കെഎം ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നിതിനോട് സർക്കാർ അനുകൂല നിലപാടെടുത്തു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരൺ എന്നിവർക്കൊപ്പമാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സായ കെഎം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള സർക്കാർ അനുമതി വന്നത്.
കെഎം ജോസഫിനെ ജഡ്ജിയാക്കണമെന്ന കൊളീജിയം ശുപാർശ മാസങ്ങളോളം നടപ്പാക്കാതെ കേന്ദ്ര സർക്കാർ വൈകിപ്പിച്ചിരുന്നു. പ്രതിഷേധമുണ്ടായപ്പോൾ ജോസഫിനൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിച്ച് ഉത്തരവ് വന്നു.
ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെടാനിടയാക്കിയ നിലപാടെടുത്ത ചീഫ് ജസ്റ്റിസ്സാണ് കെഎം ജോസഫ്. സർക്കാരിന്റെ ഈ നിലപാട് നീതിന്യായ കേന്ദ്രങ്ങളിൽ അമ്പരപ്പും പ്രതിഷേധവും ഉണ്ടാക്കിയിരുന്നു. തീരുമാനമെടുക്കണമെന്ന് കൊളീജിയം ജഡ്ജിമാർ പരസ്യമായി പ്രതികരിക്കേണ്ട അവസ്ഥയുണ്ടായി. ഇതോടെ കെഎം ജോസഫിന്റെ കാര്യം പുനപ്പരിശോധിക്കണമെന്ന് നിയമമന്ത്രാലയം കൊളീജിയത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരാകരിച്ച കൊളീജിയം കെഎം ജെസഫിനെ നിയമിക്കണമെന്ന് നിലപാടെടുത്തു. കൊളീജിയം ശുപാർശ തള്ളാനുള്ള അധികാരം സർക്കാരിനില്ല.
സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാടിലും, മറ്റുചില വിഷയങ്ങളിൽ സുപ്രീംകോടതിയിൽ ചില അസാധാരണ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയും കൊളീജിയം ജഡ്ജിമാരിൽ നാലുപേർ കോടതിനടപടികൾ നിറുത്തിവെച്ച് പത്രസമ്മേളനം വിളിച്ചു. രാജ്യത്തെ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നു അത്.
കെഎം ജോസഫിന്റെയും ഇന്ദു മൽഹോത്രയുടെയും നിയമനം വൈകുിപ്പിക്കുന്ന വിഷയം ചർച്ചയ്ക്കെടുക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഫുൾ കോർട്ട് വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ജെ ചെലമേശ്വർ എഴുതുകയുണ്ടായി. ജസ്റ്റിസ് കുര്യൻ ജോസഫ്, കേന്ദ്ര സർക്കാരിന്റെ നടപടിയിൽ വാദം കേൾക്കാൻ ഒരു ഏഴംഗ ബഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ടും എഴുതി.
കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി ജഡ്ജിയായി കെഎം ജോസഫിനെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വരുന്നത്.
നമ്മുടെ ജുഡീഷ്യല്‍ പ്രതിസന്ധിയുടെ ഉദാഹരണമായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം മാറുന്നതെങ്ങനെ?