UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തണമെന്ന് ട്രംപ്: മോദിക്കും ഇമ്രാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും

പാകിസ്താന്‍ ഭീകരത കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ ലേഖകരുടെ ചോദ്യത്തെ ട്രംപ് നേരിട്ടത് ഇറാന്‍ പ്രശ്നം മുമ്പോട്ടു വെച്ചിട്ടാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരുമിച്ച് പ്രവര്‍ത്തിച്ച് കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. മോദിയുമൊത്തുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുന്നതിനു മുമ്പായിരുന്നു ട്രംപിന്റെ ഈ പ്രസ്താവന. കഴിഞ്ഞദിവസം, കാശ്മീര്‍ പ്രശ്നത്തില്‍ ആവശ്യമാണെങ്കില്‍ താന്‍ മധ്യസ്ഥനാകാമെന്ന് സൂചന നല്‍കിയതിനു പിന്നാലെയാണ് ട്രംപിന്റെ ഈ പ്രസ്താവന.

ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ ജമ്മു കാശ്മീരില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളിലുള്ള ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കുവെച്ചു. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ 42,000 ജീവനുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനുമായി അടുപ്പം കാണിക്കുമ്പോഴെല്ലാം തങ്ങള്‍ക്ക് കിട്ടിയിരുന്നത് തിരിച്ചടികള്‍ മാത്രമാണെന്ന വസ്തുതയും മോദി വിവരിച്ചു. 2014ല്‍ കാര്യമായ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ താന്‍ പോയ സംഭവം മോദി വിവരിച്ചു. ഇതിന് പ്രതിഫലമെന്നോണം തങ്ങള്‍ക്ക് കിട്ടിയത് പത്താന്‍കോട്ട് ആക്രമണമായിരുന്നു. പാകിസ്താന്‍ ഇതില്‍ മൂര്‍ത്തമായ നടപടികളെടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും മോദി പറഞ്ഞു.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ വളരെ കുറച്ചേയുള്ളൂവെന്ന കാര്യവും മോദി ട്രംപിനോട് ചൂണ്ടിക്കാട്ടിയതായി യോഗത്തിനു ശേഷലം വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.

അതെസമയം പാകിസ്താന്‍ ഭീകരത കയറ്റി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ ലേഖകരുടെ ചോദ്യത്തെ ട്രംപ് നേരിട്ടത് ഇറാന്‍ പ്രശ്നം മുമ്പോട്ടു വെച്ചിട്ടാണ്. ഇറാനാണ് ഭീകരത കയറ്റി അയയ്ക്കുന്നതില്‍ ഒന്നാമതുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഖായിദയ്ക്ക് പാകിസ്താന്‍ പട്ടാളം പരിശീലനം നല്‍കിയിരുന്നെന്ന പാക് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. എന്നാല്‍ ഈ പ്രശ്നത്തില്‍ താനല്ല, മോദിയാണ് സന്ദേശം നല്‍കേണ്ടതെന്നായിരുന്നു ട്രംപിന്റെ മറുപടി. കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ മോദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം ഇന്ത്യ-യുഎസ് വ്യാപാരപ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുകയുണ്ടായില്ലെന്ന് ഗോഖലെ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു പൊരുത്തത്തില്‍ എത്തിച്ചേരാനാകുമെന്നതില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍