“ഈ കൂട്ടക്കൊലകള്‍ക്കും സംഘടിതമായ അതിക്രമങ്ങള്‍ക്കുമെല്ലാമുള്ള പൊതുസ്വഭാവം ഇവയെല്ലാം തന്നെ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നതാണ്” – കോടതി നിരീക്ഷിച്ചു.
2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തെക്കുറിച്ച് 1984 സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതിയുടെ ഇന്നത്തെ വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കിയിരിക്കുന്ന വിധിയില്‍. ഇത്തരം വര്‍ഗീയ കലാപങ്ങളിലും കൂട്ടക്കൊലകളിലും കുറ്റം ചെയ്തവര്‍ക്ക് രാഷ്ട്രീയ സംരക്ഷണമുണ്ടായിരുന്നത് മൂലം കേസില്‍ നീതി നടപ്പാക്കുന്നത് ദുഷ്‌കരമായി മാറി എന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, വംശഹത്യകള്‍ തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്നതില്‍ നമ്മുടെ നിയമസംവിധാനം പരാജയമാണ് എന്ന് ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വിഭജനകാലത്തെ വര്‍ഗീയ ലഹളകളുടെ ഭാഗമായുണ്ടായ കൂട്ടക്കൊലകള്‍, 1992ല്‍ ബാബറി മസ്ജിദ് സംഘപരിവാര്‍ തീവ്രവാദികള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ബോംബെയിലുണ്ടായ വര്‍ഗീയ കലാപം, 2002ല്‍ ഗുജറാത്തില്‍ ഗോധ്ര സംഭവത്തിന് പിന്നാലെയുണ്ടായ, മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട വര്‍ഗീയ കലാപം, 2008ല്‍ ഒഡീഷയിലെ കന്ധമാലില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ ലക്ഷ്യം വച്ച് സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപം, 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപം തുടങ്ങിയവയെല്ലാം കോടതി ഉദ്ധരിച്ചു. “ഈ കൂട്ടക്കൊലകള്‍ക്കും സംഘടിതമായ അതിക്രമങ്ങള്‍ക്കുമെല്ലാമുള്ള പൊതുസ്വഭാവം ഇവയെല്ലാം തന്നെ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെട്ടവരെ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നതാണ്” – കോടതി നിരീക്ഷിച്ചു.
ഇവയിലെല്ലാം ഉന്നത രാഷ്ട്രീയ സ്വാധീനം പ്രകടമാണ്. അന്വേഷണ ഏജന്‍സികള്‍ ഈ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കുട പിടിക്കുകയാണ്. ഈ രാഷ്ട്രീയ നേതൃത്വങ്ങളുടെ സംരക്ഷണയുള്ള കുറ്റവാളികള്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നു. ഇത്തരം ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുക എന്നത് നിയമസംവിധാനത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് – കോടതി ചൂണ്ടിക്കാട്ടി.
“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”