തീരുമാനങ്ങള്‍ കൈക്കൊള്ളാനും ശതകോടിക്കണക്കിന് വരുന്ന ദേരയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യാനുമുള്ള സമ്പൂര്‍ണ അധികാരമാണ് ജസ്മീത് ഇന്‍സാന് നല്‍കിയിരിക്കുന്നത്
ഗുര്‍മീത് റാം റഹിം സിംഗ് തടവിലായതിനെ തുടര്‍ന്ന് ദേര സച്ച സൗദയുടെ തലപ്പത്തേക്ക് ആര് എന്ന ആശയക്കുഴപ്പത്തിന് തല്‍ക്കാലും വിരാമമാകുന്നു. സിംഗിന്റെ പുത്രനും മുപ്പത്തിമൂന്നുകാരനുമായ ജസ്മീത് ഇന്‍സാനെ എക്‌സിക്യൂട്ടിവ് മാനേജരായി ചൊവ്വാഴ്ച നിയമിച്ചു. തീരുമാനങ്ങള്‍ കൈക്കൊള്ളാനും ശതകോടിക്കണക്കിന് വരുന്ന ദേരയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യാനുമുള്ള സമ്പൂര്‍ണ അധികാരമാണ് ഡിഎസ്എസ് ജസ്മീത് ഇന്‍സാന് നല്‍കിയിരിക്കുന്നത്. ദേരയുടെ കിഴ്‌വഴക്കങ്ങള്‍ പോലെ ഗുര്‍മീതിന്റെ കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ കോടിക്കണക്കിന് വരുന്ന വിശ്വാസസമൂഹത്തിന്റെ തലപ്പത്ത് വരുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടയിലാണ് ഏകപുത്രന്റെ നിയമനം.
സിംഗിന്റെ വളര്‍ത്തുപുത്രി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്‍, വിശ്വാസ സമൂഹത്തിന്റെ അദ്ധ്യക്ഷ വിപാസന ഇന്‍സാന്‍ ഇവരില്‍ ആരെങ്കിലുമാവും ഗുര്‍മീതിന്റെ അഭാവത്തില്‍ സംഘടനയെ നയിക്കുക എന്നായിരുന്നു പൊതുധാരണ. സംഘടനയുടെ ‘ആത്മീയ, പരമോന്നത് നേതാവായി’ ഗുര്‍മീത് സിംഗ് തുടരുമെന്നും ദേരയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 1984 ഓഗസ്റ്റ് 17-ന് ജനിച്ച ജസ്മീത്, ഭട്ടിണ്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായ ഹര്‍മീന്ദര്‍ ജാസിയുടെ പുത്രി ഹുസന്‍മീത് ഇന്‍സാനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ജസ്മീതിന്റെ പേര് തലപ്പത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സിര്‍സയിലെ ദേര ആസ്ഥാനത്തുള്ള ജാസി നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ദേര മാനേജര്‍മാരും ട്രസ്റ്റിമാരും അടങ്ങുന്ന കമ്മിറ്റി ഏകകണ്ഠമായാണ് ജസ്മീതിനെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് ചില വൃത്തങ്ങള്‍ പറഞ്ഞു. നേതൃത്വത്തിന് വേണ്ടി മത്സരിച്ചിരുന്ന വിപാസന ഇന്‍സാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് അധികാരസ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ല. ഇവരുടെ പ്രതികരണം ലഭ്യമായിട്ടുമില്ല.
ബിരുദധാരിയായ ജസ്മീത് വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ആളായാണ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ദേരയുടെ പ്രധാന ചടങ്ങുകളിലൊന്നും ഇയാള്‍ മുന്‍നിരയിലേക്ക് വരാറില്ലെന്ന് അവര്‍ പറയുന്നു. 2003ല്‍േ 19-ാം വയസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍മീന്ദര്‍ ജാസിയുടെ പുതിയെ വിവഹാം കഴിച്ചതോടെയാണ് ഇയാള്‍ മാധ്യമ ശ്രദ്ധ നേടിയത്. വിവാഹം കഴിക്കുന്നത് വരെ ഗുര്‍മീത് സിംഗിന്റെ അടത്ത അനുചരന്മാരായ സേവ സിംഗിന്റെയും പര്‍വീണ്‍ കൂമാറിന്റെയും ശക്തമായ നിരീക്ഷണത്തിലായിരുന്നു ജസ്മീത്. ദേര ആസ്ഥാനത്ത് ആറ് ഏക്കറും ഒരു മണിമന്ദിരവും ഗുര്‍മീത് സിംഗ് മകനായി വിട്ടുനല്‍കിയിരുന്നു. ഈ മാളികയിലെ ഒരു കുളിമുറിയുടെ അകത്തളങ്ങള്‍ സജ്ജീകരിക്കുന്നതിന് മാത്രം 1.18 കോടി രൂപ ചിലവാക്കിയെന്ന് നിര്‍മ്മാണ സമയത്ത് കോര്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് വെളിപ്പെടുത്തിയിരുന്നു.
‘ഗുരു ബ്രഹ്മചാരി’ എന്നറിയപ്പെടുന്ന 35-കാരി വിപാസന ഇന്‍സാന്‍ ആണ് ദേരയുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി 250 അംഗ മാനേജ്‌മെന്റ് കമ്മിറ്റിയെ നയിക്കുന്നത് ഇവരാണ്. ഗുര്‍മീത് സിംഗ് ജയിലില്‍ പോകുന്നതിന് മുമ്പ് പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടിയാലോചന നടത്തിയിരുന്നതും വിപാസനയാണ്.