UPDATES

ട്രെന്‍ഡിങ്ങ്

“ഗുജറാത്ത് മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ ഡിജി വന്‍സാര സൊഹ്രാബുദീന്‍ ഷേഖിന് പണം നല്‍കി”; സാക്ഷിയുടെ വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, സൊഹ്‌റാബുദിന്‍ വ്യാജ ഏറ്റമുട്ടല്‍ കൊല കേസിലെ സാക്ഷി മുംബൈയിലെ കോടതിയില്‍ നടത്തിയിരിക്കുന്നത്. സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റമുട്ടല്‍ കൊല, ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കൊല തുടങ്ങിയ കേസുകളില്‍ പ്രതിയാവുകയും ജയിലില്‍ കഴിയേണ്ടി വരുകയും ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നാണ് വെളിപ്പെടുത്തല്‍. അസം ഖാന്‍ എന്നയാളാണ് വിചാരണ കോടതി മുമ്പാകെ ഈ കാര്യം വെളിപ്പെടുത്തിയത്.

2002ലാണ് സൊഹ്‌റാബുദീന്‍ ഷെയ്ഖിനെ ആദ്യം പരിചയപ്പെടുന്നത് എന്ന് അസം ഖാന്‍ പറയുന്നു. സൊഹ്‌റാബുദീനുമായും ഭാര്യ കൗസര്‍ബിയുമായും സഹായി തുള്‍സീറാം പ്രജാപതിയുമായും നല്ല സൗഹൃദത്തിലായിരുന്നു. പാണ്ഡ്യയെ കൊല്ലാന്‍ വന്‍സാര തനിക്ക് പണം തന്നതായും താനാണ് പാണ്ഡ്യയെ വധിച്ചത് എന്നും സൊഹ്‌റാബുദ്ദീന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ ചെയ്തത് തെറ്റാണ് എന്നും നല്ലൊരു മനുഷ്യനെയാണ് നിങ്ങള്‍ കൊന്നതെന്നും ഞാന്‍ സൊഹാറാബുദ്ദീനോട് പറഞ്ഞു. രാജസ്ഥാന്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്തിരുന്നതായും ഇങ്ങനെ ഉദയ്പൂര്‍ ജയിലിലെത്തിയപ്പോളാണ് തുള്‍സീറാം പ്രജാപതിയെ കണ്ടതെന്നും അസം ഖാന്‍ പറയുന്നു. ഗുജറാത്ത് പൊലീസ് ആണ് സൊഹ്‌റാബുദീനേയും കൗസര്‍ബിയേയും വധിച്ചതെന്ന് പ്രജാപതി പറഞ്ഞിരുന്നു.

ഹരേന്‍ പാണ്ഡ്യയുടെ മൃതദേഹത്തില്‍ മോദി അടക്കമുള്ള നേതാക്കള്‍ ബിജെപി പതാക പുതപ്പിക്കുന്നു

ആര്‍ക്ക് വേണ്ടിയാകും ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന വന്‍സാര ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാവുക എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. അമിത് ഷായുടെ സ്വന്തം ആളായ വന്‍സാരയാണ് മോദിക്കെതിരെ ഗുജറാത്ത് വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ മുന്‍ മന്ത്രിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന ഈ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

“പാണ്ഡ്യയെ വധിക്കാന്‍ വന്‍സാര സൊഹ്‌റാബുദീന് നിര്‍ദ്ദേശം നല്‍കി. സൊഹ്‌റാബുദീനെ കൊല്ലാന്‍ വന്‍സാരയ്ക്ക് നിര്‍ദ്ദേശം നല്‍കിയത് അമിത് ഷാ, അപ്പോള്‍ സൊഹ്‌റാബുദീനെ കൊല്ലാന്‍ അമിത് ഷായ്ക്ക് നിര്‍ദ്ദേശം നല്‍കിയത് ആരായിരിക്കും?. ഇതൊരു സസ്പെന്‍സ് ത്രില്ലറാണ് – മുംബയ് കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം ചോദിക്കുന്നു.

2005ലാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് സൊഹ്‌റാബുദീനേയും കൗസര്‍ബിയേയും ഏറ്റുമുട്ടല്‍ എന്ന് അവകാശപ്പെട്ട് വധിക്കുന്നത്. പ്രജാപതിയെ സമാനമായ രീതിയില്‍ 2006ല്‍ വധിച്ചു. നീതിപൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ കേസ് ഗുജറാത്തിന് പുറത്തെ കോടതിയിലേയ്ക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ച് 2012ലാണ് കേസ് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയിലേയ്്ക്ക് മാറ്റിയത്.

ഹരേന്‍ പാണ്ഡ്യ

സൊഹ്‌റാബുദിന്‍ കേസില്‍ അമിത് ഷാ പ്രതിയായിരിക്കേ, വാദം കേള്‍ക്കാനിരുന്ന ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിലെ ദുരൂഹത തുടരുകയാണ്. കേസില്‍ വാദം കേട്ടിരുന്ന ആദ്യ ജഡ്ജിയെ സ്ഥലം മാറ്റുകയും രണ്ടാമത്തെ ജഡ്ജിയായിരുന്ന ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും മൂന്നാമത്തെ ജഡ്ജിയായ എംബി ഗോസാവി, കേസില്‍ വാദം കേട്ടുതുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അമിത് ഷായെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.

ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ അന്വേഷണ കമ്മീഷന് മുന്നില്‍ ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ബിജെപി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ ഹരേന്‍ പാണ്ഡ്യയെ 2003 മാര്‍ച്ച് 26ന് അഹമ്മദാബാദില്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. മോദിയാണ് ഇതിന് പിന്നിലെന്ന് പാണ്ഡ്യയുടെ കുടുംബം നിരന്തരം ആരോപിച്ചിരുന്നു.

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

അമിത് ഷായ്‌ക്കെതിരായ കേസ് പരിഗണിച്ച ജസ്റ്റിസ് ലോയയുടെ മരണം: ഉത്തരം കിട്ടാത്ത 13 ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍