ദൈനിക് ഭാസ്കറിനെ അപകീർത്തിപ്പെടുത്താൻ മാത്രമായി നിർമിച്ചെടുത്തതാണ് കോബ്രപോസ്റ്റിന്റെ പക്കലുള്ള വീഡിയോ എന്ന വാദം കോടതി തള്ളി.
മാധ്യമസ്ഥാപനങ്ങൾ പണം വാങ്ങി വർഗീയധ്രുവീകരണം നടത്താമെന്ന് സമ്മതിക്കുന്ന ഒളികാമറ വീഡിയോകൾ പുറത്തുവിടുന്നതിനെ തടയണമെന്നാവശ്യപ്പെട്ട് ദൈനിക് ഭാസ്കർ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഈ വീഡിയോകൾ പ്രസിദ്ധീകരിക്കാമെന്നും അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവരക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീഡിയോ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ദൈനിക് ഭാസ്കറിന്റെ ഹരജിയിന്മേൽ കീഴ്ക്കോടതി നൽകിയ തീർപ്പിനെ തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ നിലവിലുണ്ടായിരുന്ന ഇൻജങ്ഷൻ റദ്ദായിരിക്കുകയാണ്.
ദൈനിക് ഭാസ്കറിനെ അപകീർത്തിപ്പെടുത്താൻ മാത്രമായി നിർമിച്ചെടുത്തതാണ് കോബ്രപോസ്റ്റിന്റെ പക്കലുള്ള വീഡിയോ എന്ന വാദം കോടതി തള്ളി. കോബ്ര പോസ്റ്റിന്റെ കൂടി വാദം കേൾക്കാതെയാണ് കീഴ്ക്കോടതി ഇന്‍ജങ്ഷൻ ഓർഡർ നൽകിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് തെറ്റായ രീതിയാണെന്ന് വിമർശനവുമുണ്ടായി.
രാജ്യത്തെ രണ്ട് ഡസനോളം മാധ്യമസ്ഥാപനങ്ങൾ പണത്തിനു പകരം വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാമെന്ന്, ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി പ്രവർത്തകനെന്ന നാട്യത്തിൽ ചെന്ന കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകനോട് സമ്മതിക്കുന്നതാണ് കോബ്ര പോസ്റ്റിന്റെ വീഡിയോകളിലുണ്ടായിരുന്നത്. മെയ് 25ാം തിയ്യതി ഈ വീഡിയോകളിൽ വലിയ പങ്കും പുറത്തുവിട്ടു. എന്നാൽ ദൈനിക് ഭാസ്കർ ഇൻജങ്ഷൻ ഓർഡർ സമ്പാദിച്ചതിനാൽ അവരുടെ വീഡിയോ മാത്രം പുറത്തുവിടാൻ കഴിഞ്ഞിരുന്നില്ല.
ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, യുഎന്‍ഐ, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ചഎന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം രാജ്യത്ത് വർഗീയ ചേരിതിരിവുണ്ടാക്കുന്ന തരം വാർത്തകൾ നിർമിക്കാമെന്ന് തങ്ങളെ സമീപിച്ചയാളോട് സമ്മതിച്ചു.
ആറ് കോടി രൂപമുതൽ 50 കോടി രൂപ വരെയാണ് ഓരോ മാധ്യമസ്ഥാപനങ്ങൾക്കും കോബ്ര പോസ്റ്റിന്റെ മാധ്യമപ്രവർത്തകൻ വാഗ്ദാനം ചെയ്തത്. പുഷ്പ ശർമ എന്ന ഈ മാധ്യമപ്രവർത്തകൻ സമീപിച്ച മാധ്യമസ്ഥാപനങ്ങളിലെ മേധാവികൾ തങ്ങളുടെ ആർഎസ്എസ് ബന്ധം തുറന്നു പറയുന്നുണ്ട്. ആചാര്യ അടൽ എന്ന, നാഗ്പൂരിലെ ആർഎസ്എസ് ഓഫീസുമായി നേരിട്ടു ബന്ധമുള്ള ഒരു ഹിന്ദുത്വ പ്രവർത്തകൻ എന്ന നിലയിലാണ് പുഷ്പ ശർമ ഇവരെയെല്ലാം സമീപിച്ചത്.
കോടതിവിധിക്കു പിന്നാലെ ദൈനിക് ഭാസ്കറുമായി ബന്ധപ്പെട്ട വീഡിയോകൾ കോബ്രപോസ്റ്റ് പുറത്തുവിട്ടു. മൂന്ന് വീഡിയോകളാണുള്ളത്. അവ താഴെ കാണാം.
മോദിക്കാലത്ത് മാധ്യമ ഉടമകളെ മൊത്തത്തില്‍ വാങ്ങുക എന്നതാണ് രീതി- അഭിമുഖം/പി രാമന്‍