കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനത്തെത്തി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു.
കടുത്ത വേനല്‍ച്ചൂടും സര്‍ക്കാരിന്റെ ആരോഗ്യപരിപാലനത്തിലെ പിടിപ്പുകേടുമാണ് കുട്ടികളില്‍ വ്യാപകമായി മസ്തിഷ്കവീക്കം (Acute Encephalitis Syndrome) വരാനും നൂറോളം പേര്‍ മരിക്കാനുമിടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍. ശരിയായ പോഷകം കുട്ടികള്‍ക്ക് ലഭിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. കൂടാതെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര അറിവുമില്ല. പ്രാഥമികാരോഗ്യ സമ്പ്രദായം ഏറെ പരിതാപകരമായതും പ്രശ്നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന് കാരണമായി.
2018ല്‍ ഇതേ കാരണം കൊണ്ട് 7 കുട്ടികളാണ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതുതന്നെ ഗൗരവതരമായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. പിന്നീടാണ് ഈ വര്‍ഷം ഇതുവരെ 103 കുട്ടികളാണ് മസ്തിഷ്കവീക്കം മൂലം മരണമടഞ്ഞത്. ഇവരെല്ലാം 10 വയസ്സിനു താഴെ പ്രായമുള്ളവരാണ്.
അതെസമയം പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ അവബോധരാഹിത്യം എന്നീ പ്രശ്നങ്ങള്‍ മറച്ചുപിടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന താപനിലയും ലിച്ചിപ്പഴവുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഏറ്റവുമൊടുവിലത്തെ വിവരങ്ങള്‍ പ്രകാരം ഇക്കഴിഞ്ഞദിവസങ്ങളില്‍ രോഗബാധിതരായി മരിച്ച കുട്ടികളുടെ എണ്ണം 85 ആയി. ശനിയാഴ്ച മാത്രം 53 കുട്ടികളെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലും കെജ്രിവാള്‍ മെറ്റേണിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനമായ പനിയും ഛർദിയും വിറയലും തലവേദനയുമായാണ‌് കുട്ടികൾ ചികിത്സ തേടിയതെന്ന‌് ജില്ലാ അധികൃതർ വ്യക്തമാക്കി.
ബിഹാര്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ അടങ്ങുന്ന ഉന്നതതല മെഡിക്കല്‍ സംഘം നെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഏഴംഗ കേന്ദ്ര മെഡിക്കല്‍ സംഘം സംസ്ഥാനത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനത്തെത്തി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു.
ആകെ 440 മസ്തിഷ്ക വീക്ക കേസുകളാണ് ഇതുവരെ ആശുരത്രികളില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 154 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ദരിദ്രരായ മാതാപിതാക്കളുടെ കുട്ടികളാണ് ഈ അസുഖവുമായി എത്തുന്നത്. മുസാഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍, വൈശാലി, സീതാമാര്‍ഹി, സമസ്തിപൂര്‍ എന്നീ പിന്നാക്ക മേഖലകളിലാണ് പ്രശ്നം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
2014ലാണ് കുട്ടികളുടെ മരണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ദേശീയശ്രദ്ധ തിരിയുന്നതും. 355 മരണങ്ങള്‍ അന്ന് നടന്നു. കുറ്റം ലിച്ചിപ്പഴത്തില്‍ ചാര്‍ത്തിയാണ് സര്‍ക്കാര്‍ അന്നും രക്ഷപ്പെട്ടത്. 2018ല്‍ 11 പേരും 2016ല്‍ 4 പേരും 2-17ല്‍ 11 പേരും ഇതേ അസുഖം ബാധിച്ച് മരിച്ചു. അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ എല്ലാവര്‍ഷവും ഈ മരണങ്ങള്‍ നടക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്തെ ആരോഗ്യപദ്ധതികള്‍ പൊതുവില്‍ അത്ര കാര്യക്ഷമമല്ല. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും കാര്യക്ഷമമായി നടപ്പാക്കാനായിട്ടില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അംഗനവാടികളിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതും കാര്യക്ഷമമല്ല. മസ്തിഷ്കവീക്ക ബാധിത പ്രദേശങ്ങള്‍ക്ക് പ്രത്യേകമായ ശ്രദ്ധ ഇക്കാര്യത്തില്‍ ഇതുവരെ കൊടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. ശരീരത്തില്‍ ഷുഗര്‍ ലെവല്‍ വന്‍തോതില്‍ താഴുന്ന പ്രശ്നമാണ് ഇത്തരം അസുഖങ്ങള്‍ ബാധിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്നത്. ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലില്ല.
ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയെന്നാണ് ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ പറയുന്നത്. എന്നാല്‍ തങ്ങളെ ആരോഗ്യപ്രവര്‍ത്തകര്‍ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് അസുഖബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.