UPDATES

ട്രെന്‍ഡിങ്ങ്

തമ്മില്‍ തല്ലിച്ച് നേട്ടം കൊയ്യാന്‍ ആര്‍ എസ് എസ്; കൊറെഗാവിലെ ഹിന്ദുത്വ വാദികള്‍ ബ്രിട്ടീഷ് ദല്ലാളന്മാരുടെ പിന്തുടര്‍ച്ച

വലിയ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി ചരിത്രത്തെ വളച്ചൊടിക്കുകയും 2019-ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള ജാതി,സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നതിന് ദളിത് വിരുദ്ധ അക്രമം അഴിച്ചുവിടുക എന്നതാണു സംഘപരിവാരത്തിന്റെ ലക്ഷ്യം

ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ കൊറെഗാവ് പോരാട്ടത്തിന്റെ അനുസ്മരണാഘോഷം ഒരു പൂര്‍വ-കൊളോണിയല്‍ സംഭവമായാണ് ഞാന്‍ കാണുന്നത്. എങ്കിലും, ആ പോരാട്ടത്തെ അനുസ്മരിച്ചതിന് ദളിത് സംഘടനകളെ കുറ്റപ്പെടുത്താന്‍ എനിക്കാവില്ല.

മൂന്നാം ആംഗ്ലോ-മറാഠ യുദ്ധത്തില്‍ 1817 ജനുവരി 1-നു എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് നന്നായി വായിച്ചിട്ടുള്ളവര്‍ക്കുപോലും വലിയ ധാരണയില്ല. രണ്ട് ധ്രുവങ്ങളിലാണ് വ്യാഖ്യാനം- ഒന്നു പേഷ്വാകള്‍ക്കെതിരായ ‘മഹര്‍ വീര്യത്തിന്റെ’ പ്രഖ്യാപനമായി കൊറെഗാവിനെ കാണുന്നു. മറ്റൊന്ന് ബ്രിട്ടീഷുകാര്‍ക്കെതിരായ യുദ്ധത്തില്‍ മരിച്ച 28000 സൈനികരുടെ ‘പേഷ്വാ ധൈര്യത്തിന്റെ’ കഥകള്‍ പറയുന്നു.

ഭിഡെ, എക്ബോടെ എന്നിവരെ അറിയുമോ?

ഹിന്ദുത്വ പിന്തിരിപ്പന്‍ ‘ഭഗോഡ’ (ഭീരു/ഒളിച്ചോട്ടക്കാരന്‍) കാഴ്ച്ചപ്പാട് ഇത് രണ്ടുമായും ചേരുന്നതല്ല. ജാതി-സമുദായ സംഘര്‍ഷം ആളിക്കത്തിക്കുക എന്ന അവരുടെ നയത്തിന്റെ ഭാഗമായി, ദളിതരും മറാത്ത സവര്‍ണ ജാതിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വളക്കൂറുള്ള മണ്ണായി കൊറെഗാവിനെ ആര്‍ എസ് എസ് കാണുന്നു. ഇരുകൂട്ടര്‍ക്കുമൊപ്പം നിന്നു ഇരുകൂട്ടരെയും തമ്മില്‍ തല്ലിച്ച് ലാഭം കൊയ്യാമെന്നാണ് സംഘ പരിവാറിന്റെ കണക്കുകൂട്ടല്‍.

രണ്ട് ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരുടെ- സംഭാജി ഭിഡെ, എക്ബോടെ- പങ്ക് വെളിപ്പെടുമ്പോള്‍ നമ്മെ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് അറിയുന്നത്. ശിവജിയുടെ മകന്‍ സംഭാജിയുടെ അന്ത്യകര്‍മ്മങ്ങള്‍ 1689-ല്‍ നിര്‍വ്വഹിച്ചു എന്നു കരുതുന്ന ഒരു ദളിത്-മഹാര്‍ ആയ ഗോവിന്ദ് ഗെയ്ക്വാദിന്റെ സമാധി, 2017 ഡിസംബര്‍ 29-നു പൂനെയിലെ കൊറെഗാവിന് അടുത്തുള്ള വാധു ഗ്രാമത്തില്‍ ഭിഡെയുടെയും എക്ബോടെയുടെയും അനുയായികള്‍ ഹീനമായ രീതിയില്‍ നാശമാക്കി. അതുകൊണ്ടുതന്നെ 2018 ജനുവരി 1-നു അവിടെ ഒത്തുചേര്‍ന്ന ദളിതര്‍ രോഷാകുലരായിരുന്നു. ഡിസംബര്‍ 29-നു സമാധിയില്‍ അക്രമം നടത്തിയത് ബോധപൂര്‍വമായിരുന്നു. തുടര്‍ന്ന് ജനുവരി 1-നു ഹിന്ദുത്വ ശക്തികള്‍ ദളിത് ജനക്കൂട്ടത്തെ ആക്രമിച്ചു. അങ്ങനെ, പേഷ്വാ ധീരതയില്‍ വിശ്വസിക്കാത്ത ഹിന്ദുത്വ ശക്തികള്‍, മറാത്തകളെ ബ്രാഹ്മണ പേഷ്വാകള്‍ക്കെതിരെ തിരിച്ചുനിര്‍ത്തുന്നവര്‍, പൊടുന്നനെ പേഷ്വാ അനുകൂലികളായി!

ഇതിന് മുമ്പും പല അവസരങ്ങളില്‍ സാമുദായിക-ജാതി സംഘര്‍ശങ്ങള്‍ ഉണ്ടാക്കാനായി ബിടെയും എക്ബോടെയും ബ്രാഹ്മണരേയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ദളിതരെ ഹിന്ദുത്വ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ നിരവധി ‘ദളിത് സ്നേഹ’ പ്രസ്താവനകളും ഇറക്കിയിട്ടുണ്ട്! ഇന്നിപ്പോള്‍ അവര്‍ വളരെ വേഗം ദളിത് വിരുദ്ധരുമായി! 2014-ലെ തെരഞ്ഞെടുപ്പ് കാലത്ത് മോദി സാംഗ്ലിയിലേക്ക് പോയി ഭിഡെയുടെ കാലുതൊട്ടു വന്ദിച്ചിരുന്നു!

മറാത്തകള്‍ ആക്രോശിച്ചു, ‘മഹറുകള്‍ക്ക് യുദ്ധം ചെയ്യുന്ന ചരിത്രമില്ല’; കൊറിഗാവില്‍ സംഭവിച്ചതെന്ത്?

തെറ്റായ ദ്വന്ദ്വങ്ങള്‍

ദളിതര്‍-ബ്രാഹ്മണര്‍, അല്ലെങ്കില്‍ ദളിതര്‍- മറാത്തകള്‍ ദ്വന്ദ്വങ്ങള്‍ മറാഠ ചരിത്രം സാധൂകരിക്കുന്നതല്ല. 1875-ലെ ഡെക്കാന്‍ കലാപത്തില്‍ നേതൃത്വം വഹിച്ചിരുന്ന ചിത്പവന്‍ ബ്രാഹ്മണ നേതാവായ വസുദേവ് ബല്‍വന്ത് ഫാഡ്കെയുടെ ഗുരുവായിരുന്നു 1870-കളില്‍ തൊട്ടുകൂടായ്മ കല്‍പ്പിച്ചിരുന്ന മാംഗ് ദളിതനായ ലാഹുജി രാഘോജി സാല്‍വേ അല്ലെങ്കില്‍ ക്രാന്തിവീര്‍ ലാഹുജി വസ്താദ്. 1857-59 ല്‍ മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ കര്‍ഷക കലാപങ്ങളുടെ ബാക്കിയായിരുന്നു ഡെക്കാന്‍ കലാപം. മാംഗുകളെ വടക്കേ ഇന്ത്യയിലും ഉത്തര്‍ പ്രദേശിലുമുള്ള ചമറുകളോടും മറാത്തകളെ പാസികളോടും താരതമ്യം ചെയ്യാം.
ഇന്നത്തെ അവസ്ഥയില്‍ ഒരു ദളിതന്‍ ഒരു ചിത്പവന്‍ ബ്രാഹ്മണനു ഉപദേശം നല്‍കുന്നത് ചിന്തിക്കാനാവുമോ?

കൊറെഗാവ് പോരാട്ടം

1817 ജനുവരി 1-ലെ കൊറെഗാവ് പോരാട്ടം ഒരു ബ്രിട്ടീഷ് വിജയമായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ബോംബേ നാറ്റീവ് ഇന്‍ഫന്‍ട്രിയിലെ രണ്ടാം ബറ്റാലിയനില്‍പ്പെട്ട 850 സൈനികരെയും പിന്തുണക്കുള്ള കുതിരപ്പടയാളികള്‍, പീരങ്കിഭടന്‍മാര്‍ എന്നിവരെയും നേരിടാന്‍ പേഷ്വാ ബാജിറാവു രണ്ടാമന്‍ 600 പേരെ മൂന്നു സംഘങ്ങളായി അയച്ചു. 20000 കുതിരപ്പട്ടാളക്കാരും 8000 സൈനികരും പേഷ്വായുടെ പ്രധാന സൈന്യം പോരാട്ടത്തില്‍ പങ്കെടുത്തില്ല!

അപ്പോള്‍, 800 ഓളം വരുന്ന ബോംബെ നാറ്റീവ് ഇന്‍ഫന്‍ട്രി പേഷ്വായുടെ 20000-30000 സൈനികരെയല്ല ‘അതീവ ദുഷ്കരമായി’ നേരിട്ടത്. പേഷ്വായുടെ സേന 1500-1800 പേര്‍ മാത്രമായിരുന്നു. പട്ടാളക്കാരുടെ എന്നതിലുള്ള ചെറിയ അനുകൂലാവസ്ഥയെ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള സേനയുടെ 6 പൌണ്ടര്‍ വെടിക്കോപ്പുകള്‍ നിര്‍വ്വീര്യമാക്കിക്കളഞ്ഞു. 24 യൂറോപ്യന്മാരും 4 ‘നാട്ടുകാരും’ ആണ് ഈ മദ്രാസ് സേനയുടെ പീരങ്കികള്‍ കൈകാര്യം ചെയ്തത്. മറിച്ച്, പേഷ്വാക്ക് ഒരൊറ്റ ആധുനിക പീരങ്കി പോലും ഉണ്ടായിരുന്നില്ല.

മുംബൈയെ വീണ്ടും കലാപഭൂമി ആക്കാന്‍ തീ പകര്‍ന്നത് ആര്‍എസ്എസ് ബന്ധമുള്ള ഇവര്‍ രണ്ട് പേര്‍

ബ്രിട്ടീഷുകാര്‍ക്കൊപ്പം മഹാറുകള്‍, രാജപുത്രന്മാര്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍, മറാത്തകള്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു. പേഷ്വ സൈന്യത്തില്‍ അറബ് മുസ്ലീങ്ങള്‍, വടക്കേ ഇന്ത്യയിലെ ഗോസായികള്‍, മറാത്തകള്‍, മാംഗകള്‍, മഹാറുകള്‍ എന്നിവരും!
ബ്രിട്ടീഷ് കമ്പനി സേനയിലെ 800-ലേറെ പേരില്‍ 275 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു-അസിസ്റ്റന്‍റ് സര്‍ജന്‍ വിന്‍ഗേറ്റ്, ലെഫ്റ്റനന്‍റ് ചിഷോല്‍മം. ചിഷോല്‍മിനെ വധിച്ചത് പേഷ്വായുടെ സൈന്യത്തിലെ മുസ്ലീം അറബ് സൈനികരാണ്. മറ്റൊരു ലെഫ്റ്റനന്‍റ് പാറ്റിസണ്‍ യുദ്ധത്തിലേറ്റ മുറിവ് മൂലം പിന്നീട് ഷിരൂരില്‍ വെച്ച് മരിച്ചു.
ബ്രിട്ടീഷ് കാലാള്‍പ്പടയില്‍ 50 പേര്‍ കൊല്ലപ്പെട്ടു, 105 പേര്‍ക്ക് പരിക്കേറ്റ്. പീരങ്കിപ്പടയില്‍ 12 പേര്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്കേറ്റു. ബ്രിട്ടീഷ് കമ്പനി സൈനികരില്‍ കൊല്ലപ്പെട്ടവരിലെ ഇന്ത്യക്കാരില്‍ 22 മഹാറുകള്‍, 16 മറാഠകള്‍, 8 രജപുത്രന്മാര്‍, 2 മുസ്ലീങ്ങള്‍, 1-2 ജൂതര്‍ എന്നിവരുണ്ടായിരുന്നു.

ബ്രിട്ടീഷ് സേനയുടെ നാലിലൊന്ന് തുടച്ചുനീക്കപ്പെട്ടു. ബ്രിട്ടീഷ് കണക്കുകള്‍ അനുസരിച്ച് പേഷ്വായുടെ ഭാഗത്തെ 1800 പേരില്‍ 300- 400 പേര്‍ കൊല്ലപ്പെട്ടു. ബോംബെ പ്രസിഡന്‍സിയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മോണ്‍സ്റ്റുവര്‍ട് എല്‍ഫിന്‍സ്റ്റോണ്‍ കൊറെഗാവിനെ വിശേഷിപ്പിച്ചത്, പേഷ്വായുടെ വിജയം എന്നാണ്!

ബ്രിട്ടീഷ് തന്ത്രം

കൊറെഗാവിനെ ഒരു വമ്പന്‍ പോരാട്ടമായി പൊലിപ്പിച്ചെടുത്തത് ബ്രിട്ടീഷുകാരുടെ ഒരു തന്ത്രമായിരുന്നു. ടിപ്പു സുല്‍ത്താനും മുഗളന്‍മാര്‍ക്കും ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ നിന്ന വെല്ലുവിളിയായിരുന്ന മറാത്തകളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. പക്ഷേ ബ്രിട്ടീഷുകാര്‍ അതില്‍ വിജയിച്ചില്ല. 1857-ല്‍ മറാത്തകളും മഹാറുകളും ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നിച്ചുനിന്നു പോരാടി. കോലാപ്പൂരിലെ 27-ആം ബോംബെ നാറ്റീവ് ഇന്‍ഫന്‍ട്രിയുടെ കലാപവും, ബെല്‍ഗാമിലെയും ധാര്‍വാറിലെയും 27, 29 ബോംബെ നാറ്റീവ് ഇന്‍ഫാന്‍ട്രിയുടെ കലാപങ്ങളും നയിച്ചത് മഹാര്‍, മാംഗ്, അവധിലെ ഹിന്ദുസ്ഥാനി സൈനികര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.


ആസാദ് മൈദാന്‍

ബോംബെയില്‍ 10, 11 ബോംബെ നാറ്റീവ് ഇന്‍ഫന്‍ട്രിയിലെ സൈനികര്‍ അസ്വസ്ഥരായിരുന്നു. 1857 ഒക്ടോബര്‍ 15-നു ഒരു ‘താണ ജാതി’ മറാത്തിയായ മംഗള്‍ ഗാഡിയ, ഹിന്ദുസ്ഥാനി മുസ്ലീമായ സയ്യിദ് ഹുസൈന്‍ എന്നിവരെ ആസാദ് മൈതാനത്ത് പീരങ്കിവായില്‍ക്കെട്ടി വെടിവെച്ചുകൊന്നു. മഹാറുകളടക്കമുള്ള എല്ലാ മറാത്ത ജാതികളും, ബ്രിട്ടീഷുകാര്‍ക്കെതിരെ ഒന്നിച്ചാണ് പോരാടിയത്. 1857-നു ശേഷം ബ്രിട്ടീഷുകാര്‍ മഹാര്‍ റെജിമെന്‍റ് ഇല്ലാതാക്കാനുള്ള പ്രധാന കാരണവും അതായിരുന്നു!

ഇപ്പോള്‍ സംഭവിക്കുന്നത്

1927 ജനുവരി 1-നു അംബേദ്കര്‍ ഈ സ്ഥലം സന്ദര്‍ശിച്ചതോടെയാണ് കൊറെഗാവ് ശ്രദ്ധാകേന്ദ്രമാകുന്നത്. അന്നുമുതല്‍ ചിലര്‍ പ്രാദേശികമായി ഈ ‘സംഭവം’ ആഘോഷിക്കുന്നു. 2008-ല്‍ ഞാന്‍ ഈ കൊറെഗാവ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ ഞാന്‍ സത്യം പറഞ്ഞു. പേഷ്വാ സൈനികരെ ഞാന്‍ പുകഴ്ത്തിയപ്പോള്‍ ദളിത് സംഘാടകര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് കാരണം ഹിന്ദുത്വവാദി സംഘങ്ങളാണ്. അവര്‍ ദളിതര്‍ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തു. ഈ ഹിന്ദുത്വ വാദികള്‍ ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരുടെ പിന്തുടര്‍ച്ചക്കാരാണ്. അവര്‍ കൊറെഗാവ് അനുസ്മരണത്തെ എതിര്‍ക്കുന്നത് ദേശസ്നേഹത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല. വലിയ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമായി ചരിത്രത്തെ വളച്ചൊടിക്കുകയും 2019-ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള ജാതി,സാമുദായിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നതിന് ദളിത് വിരുദ്ധ അക്രമം അഴിച്ചുവിടുക എന്നതാണു അവരുടെ ഉദ്ദേശം.

ശരിയായി ചിന്തിക്കുന്ന സവര്‍ണ ജാതിക്കാര്‍ മനസിലാക്കേണ്ടത് ഹിന്ദുത്വവാദികള്‍ക്ക് പേഷ്വായോട് പ്രത്യേക പ്രേമമൊന്നും ഇല്ലായെന്നാണ്. ബാജി റാവു രണ്ടാമന്റെ ദത്തുപുത്രനായ നാനാ സാഹിബാണ് കാണ്‍പൂരില്‍ 1857-ലെ പോരാട്ടം നയിച്ചത്. അയാളുടെ സൈന്യത്തില്‍ ഏറിയ പങ്കും മുസ്ലീം പോരാളികളായിരുന്നു.

ഭീമ കോറിഗാവില്‍ നിന്നും കൊളുത്തിയ സമരാഗ്നിയുമായി വീണ്ടും പ്രകാശ് അംബേദ്‌കര്‍

അമരേഷ് മിസ്ര

അമരേഷ് മിസ്ര

ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ക്രാന്തി ദളിന്റെ പ്രസിഡന്റ്. അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍. ചലച്ചിത്ര തിരക്കഥാകൃത്ത്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍