ഇന്ത്യന്‍ സൈനിക പ്രതിരോധത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ചൈന തുളച്ചുകയറിയ 1962ലെ പതനത്തിന്റെ ആവര്‍ത്തനം 2017ല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍
ഇന്ത്യയുടെ ചൈനയും തമ്മിലുള്ള അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്താതിരിക്കുകയും ഇരു രാജ്യങ്ങളും ആക്രമണോത്സുകമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തതോടെ ഹിമാലയന്‍ പര്‍വതശിഖര രേഖയുടെ കിഴക്ക്-പടിഞ്ഞാറ് അക്ഷത്തിലുടനീളം സൈനിക വിന്യാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സിക്കിമിനും ഭൂട്ടാനും ഇടയിലുള്ള ഒരു ഇടുങ്ങിയ തുണ്ട് ഭൂമിയായ ചുംബി താഴ്വരയുടെ തെക്കേ അറ്റത്ത് ഇന്ത്യയും ചൈനയും ഭൂട്ടാനും ചേരുന്ന ഒരു മുക്കൂട്ട് കവലയായ ദോക്ലാം പീഠഭൂമിയാണ് ഏറ്റവും ഒടുവിലത്തെ തര്‍ക്കങ്ങള്‍ക്ക് കേന്ദ്രമായിരിക്കുന്നത്.
തന്ത്രങ്ങളിലെ മാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ഇതാദ്യമായി ചുംബി താഴ്വരയില്‍ മഞ്ഞുകാലത്തും ചൈന അതിന്റെ സേനകളെ നിലയുറപ്പിച്ചിരിക്കുന്നു. ചൈന തര്‍ക്കപ്രദേശങ്ങളെ വിഭജിച്ച് കീഴടക്കുക (സലാമി സ്ലൈസിംഗ്) എന്ന തന്ത്രം സ്വീകരിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. ദോക്ലാം ഇതില്‍ ഒരു ഭാഗമാണ്. ദോക്ലാമിന് 25 കിലോമീറ്റര്‍ വടക്കായി ചൈനയ്ക്ക് യാതുങ് സൈനീക താവളമുണ്ടെങ്കിലും അവര്‍ തങ്ങളുടെ 3000 ത്തോളം വരുന്ന സേനകളെ ദോക്ലാമിന് രണ്ട്, മൂന്ന് കിലോമീറ്റര്‍ വടക്കായി വിന്യസിച്ചിരിക്കുന്നു. ഇതിന്റെ ഇരട്ടി സൈനികര്‍ യാതുങ് താവളത്തിലുണ്ട്. തോര്‍സ അരുവിക്ക് കിഴക്ക് പ്രവേശിക്കുന്നതിനായി ചൈന പുതിയ ശ്രമങ്ങള്‍ നടത്തുമെന്ന് ന്യൂഡല്‍ഹി ഭയപ്പെടുന്നു. ഭൂട്ടാന്‍, അരുവിയുടെ കിഴക്കന്‍ കരയുടെ അവകാശവാദം ഉന്നയിക്കുന്നു. മാത്രമല്ല, ഇന്ത്യന്‍ വന്‍കരയെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴി വ്യക്തമായി കാണാന്‍ സാധിക്കുന്ന ജംഫേരി പര്‍വതശിഖരത്തിലേക്ക് അരുവിയുടെ കിഴക്കന്‍ കരയിലൂടെ എളുപ്പത്തില്‍ ചൈനയ്ക്ക് പ്രവേശിക്കാനും സാധിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള അനൗദ്യോഗിക അതിര്‍ത്തി എന്ന് വിശേഷിപ്പിക്കാവുന്ന 3,488 കിലോമീറ്റര്‍ വരുന്ന യഥാര്‍ത്ഥ നിയന്ത്രണരേഖ (LAC)യില്‍ മൊത്തത്തില്‍ 12 പ്രധാന തര്‍ക്കപ്രദേശങ്ങളാണ് ഉള്ളത്. നിയന്ത്രണ രേഖ ഹിമാലയന്‍ പര്‍വതശിഖരങ്ങള്‍ മുതല്‍ ഏകദേശം ടിബറ്റന്‍ പീഠഭൂമി വരെ നീണ്ടുകിടക്കുന്ന ഒന്നാണ്. ഈ നിയന്ത്രണ രേഖയുടെ പരിപ്രേക്ഷ്യം അഥവാ സ്ഥലങ്ങളുടെ കിടപ്പ് പ്രദേശത്ത് എത്തുമ്പോള്‍ വ്യത്യസ്തമായിരിക്കും. 1962ലെ ഇന്ത്യ-ചൈന യുദ്ധവും ഇരുരാജ്യങ്ങളും തമ്മില്‍ 1967ല്‍ നാഥുലയില്‍ നടന്ന സായുധ കലഹവും അരുണാചല്‍ പ്രദേശിന്റെ വടക്ക്-പടിഞ്ഞാറുള്ള സുംദ്രോംഗില്‍ എട്ടുമാസം ഇരു സൈന്യങ്ങളും മുഖാമുഖം നിന്നതും ഈ വ്യതിയാനങ്ങളും പേരിലാണ്.
ഇന്ത്യ-ചൈന: ‘നിങ്ങള്‍ക്ക് സുഹൃത്തിനെ മാറ്റാം, അയല്‍ക്കാരെ മാറ്റാനാകില്ല’
ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു: 2004 മുതല്‍, ഇന്ത്യ 60,000 സൈനികരെയാണ് അധികമായി എല്‍എസിയില്‍ വിന്യസിച്ചത്. കരസേനയുടെ മൂന്ന് പുതിയ ഡിവിഷനുകളും മൂന്ന് ബ്രിഗേഡുകളും ഇതില്‍ ഉള്‍പ്പെടും. പുതുതായി രൂപീകരിക്കപ്പെട്ട മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍പ്പ്‌സ് ഇതില്‍ ഒരു ഭാഗമാണ്. ഇന്ത്യയുമായി മുഖാമുഖം നില്‍ക്കുന്ന ചൈനയുടെ 15-16 ഡിവിഷനുകള്‍ക്ക് എതിരായി നിലവില്‍ ഇന്ത്യയ്ക്ക് ഇവിടെ 14 ഡിവിഷനുകള്‍ (ഓരോന്നിലും 13,000 മുതല്‍ 14,000 സൈനികര്‍ വരെ) ആണുള്ളത്. ചൈന അതിന്റെ സൈനിക കമാന്റുകളില്‍ പുനര്‍ഘടന നടത്തിയതിന് ശേഷം കൂടുതല്‍ ശ്രദ്ധയാണ് പതിപ്പിച്ചിട്ടുള്ളത്. സിക്കിമില്‍ മാത്രം ഇന്ത്യ 45,000 പട്ടാളക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍, വടക്കന്‍ സിക്കിമിലെയും കിഴക്കന്‍ ലഡാക്കിലെയും നിശ്ചിത സ്ഥാനങ്ങളിലെ യന്ത്രവല്‍കൃത സേനയിലേക്ക് ഏതാനും ടാങ്ക് റെജിമെന്റുകളെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ചെളികൊണ്ട് നിര്‍മ്മിച്ച ആറ് റണ്‍വേകള്‍ വ്യോമസേനയ്ക്ക് പറന്നിറങ്ങാന്‍ പാകത്തില്‍ പൂര്‍ണമായി സജ്ജീകരിക്കുകയും ചെയ്തു.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇന്ത്യ-ചൈന നിയന്ത്രണരേഖ ‘സൈന്യത്താല്‍ തീരുമാനിക്കപ്പെട്ടതാണ്’. ഇവിടേക്കുള്ള ഒരോ പ്രവേശന മാര്‍ഗ്ഗങ്ങളിലും സൈന്യം തുടര്‍ച്ചയായി വാര്‍ ഗെയ്മിംഗ് നടത്തുന്നു. എതിരാളികളുടെ സൈനിക വിന്യാസത്തിന്റെ ഭാവി ഫലങ്ങളുടെ പ്രവചനം, വ്യോമസേനയുമായി ചേര്‍ന്നുള്ള സ്ഥിരമായ സൈനിക അഭ്യാസങ്ങള്‍, സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ലഭ്യമായ മറ്റ് വിവരങ്ങളുടെയും പഠനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഒരു സൈനിക കലയാണ് വാര്‍ ഗെയ്മിംഗ്.
ദോക്ലാം ഇന്ത്യക്ക് കെണിയോ അതോ അവസരമോ? ഇന്ത്യ-ചൈന തര്‍ക്കത്തിന്റെ വസ്തുതകള്‍
ചില അപവാദങ്ങള്‍ക്ക് അപ്പുറം, ഇന്ത്യന്‍ സൈനിക പ്രതിരോധത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ചൈന തുളച്ചുകയറിയ 1962ലെ പതനത്തിന്റെ ആവര്‍ത്തനം 2017ല്‍ സാധ്യമല്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിര്‍ത്തിയില്ല എന്ന് മാത്രമല്ല ഇന്ത്യ പഞ്ചവിരല്‍ നയത്തെ (ഫൈവ് ഫിംഗര്‍ പോളിസി) ഭയക്കുകയും ചെയ്യുന്നു: പൊതുവിശ്വാസത്തില്‍ നിന്നും വ്യത്യസ്തമായി, സിക്കിമില്‍ പോലും ഇന്ത്യയും ചൈനയും തമ്മില്‍ രേഖപ്പെടുത്തിയ അതിര്‍ത്തികളില്ല. സിക്കിം മേഖലയിലെ ഇന്ത്യ-ചൈന അതിര്‍ത്തി ‘പരിഹരിക്കപ്പെട്ടു’ എന്ന് വിശ്വസിക്കപ്പെടുകയും ഭൂപടങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും സംഘര്‍ഷങ്ങളുടെ സങ്കീര്‍ണത തീവ്രമായതിനാല്‍ യഥാര്‍ത്ഥ പ്രദേശങ്ങളില്‍ ഇത് രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
1904ല്‍ ടിബറ്റ് പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷ് സൈനിക നീക്കത്തിന് നേതൃത്വം നല്‍കിയ സര്‍ ഫ്രാന്‍സിസ് യംഗ് ഹസ്ബന്റ് ‘ഇന്ത്യ ആന്റ് ടിബറ്റ്-1910’ എന്ന വിഖ്യാത പുസ്തകത്തില്‍ 1895ല്‍ ദോക്ലാം അതിര്‍ത്തി വരയ്ക്കാനുള്ള ശ്രമങ്ങളെ കുറിച്ച് ഇങ്ങനെയെഴുതി: ‘യാതുംഗിലേക്ക് ഒന്നിച്ച് വരിക, പ്രവര്‍ത്തനം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലത്തെ കുറിച്ച് തീരുമാനം എടുക്കുക… അതിര്‍ത്തി രേഖപ്പെടുത്തല്‍ ഒന്നിച്ച് നിര്‍വഹിക്കുന്ന പ്രവര്‍ത്തനം തുടങ്ങാനുള്ള ഒരു തീയതിയെ കുറിച്ച് യോജിപ്പിലെത്തുക.’ എന്നാല്‍ ആ അതിര്‍ത്തി രേഖപ്പെടുത്തല്‍ ഒരിക്കലും പൂര്‍ത്തിയായില്ല.
ടിബറ്റ്, സിക്കിം പ്രദേശങ്ങള്‍ കേന്ദ്രീകരിക്കുന്ന ബിന്ദു ഗിപ്‌മോച്ചി കൊടുമുടിയായിരിക്കും (14,300 അടി ഉയരമുള്ള ഭീമന്‍) അതിര്‍ത്തി എന്ന് 1890ലെ സിക്കിം-ടിബറ്റ് അതിര്‍ത്തി കരാറിന്റെ ആറാം അനുച്ഛേദം പറയുന്നു. ചുംബി താഴ്വര ബ്രിട്ടീഷുകാരില്‍ നിന്നും ടിബറ്റിന് ലഭിച്ച 1906ലെ കരാറിന് ശേഷം ഗിപ്‌മോച്ചി കൊടുമുടിയാണ് മുക്കൂട്ട് കവല എന്നാണ് ചൈന വാദിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും 6.5 കിലോമീറ്റര്‍ വടക്കുള്ള ബതാംഗ് ലായാണ് മുക്കൂട്ടു കവല എന്ന് ഇന്ത്യ പരിഗണിക്കുന്നത്.
1984ന് ശേഷം 24 വട്ടം കൂടിയാലോചനകള്‍ നടത്തിയിട്ടും ഈ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ ചൈനയും പരാജയപ്പെട്ടു. ഭൂട്ടാന്‍-ചൈന തര്‍ക്കത്തിലെ ഒരു ഭാഗമാണ് ദോക്ലാം. ഈ പ്രശ്‌നവും പരിഹരിക്കപ്പെട്ടിട്ടില്ല.
ചൈനയുടെ അപ്രഖ്യാപിത നയം 1950കളുടെ തുടക്കത്തില്‍ മാത്രമാണ് വെളിപ്പെടുത്തപ്പെട്ടത്. ‘ചൈനയുടെ ഹസ്ത’മാണ് ടിബറ്റെന്നും ലഡാക്, നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍, വടക്ക് കിഴക്കന്‍ അതിര്‍ത്തി അസോസിയേഷന്‍ (എന്‍ഇഎഫ്എ, ആധുനിക ഇന്ത്യന്‍ പ്രവിശ്യയായ അരുണാചല്‍ പ്രദേശ്) എന്നിവ അതിലെ വിരലുകളാണെന്നും ഇവയെല്ലാം ‘വിമോചിപ്പിക്കേണ്ട’ ഉത്തരവാദിത്വം ചൈനയ്ക്കാണെന്നും സ്വതന്ത്ര പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയുടെ ആദ്യ ചെയര്‍മാനും പ്രസിഡന്റുമായ മാവോ സെതുംഗ് പ്രഖ്യാപിച്ചിരുന്നു.