UPDATES

വിദേശം

റഷ്യ-ബ്രിട്ടന്‍-ചൈന കളികളാണ്‌ ഇന്ത്യയുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇത്ര വഷളാക്കിയത്

1890നും 1914നും ഇടയില്‍ ബ്രിട്ടന്‍-ടിബറ്റ്-ചൈന-ഭൂട്ടാന്‍ കളികളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് ഇന്ത്യ-ഭൂട്ടാന്‍-ചൈന മുക്കവലയായ ദോക്ലാമില്‍ ഇപ്പോള്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്നത്- ഭാഗം 3

സിഖുകാരുമായി ബ്രിട്ടീഷുകാര്‍ അമൃത്സര്‍ കരാര്‍ ഒപ്പുവെക്കുകയും ലഡാക് ഉള്‍പ്പെടെയുള്ള ജമ്മു-കാശ്മീര്‍ ഏറ്റെടുക്കുകയും ചെയ്ത 1846 മുതല്‍ ചൈനയുമായുള്ള അതിര്‍ത്തി രേഖപ്പെടുത്താന്‍ ആവര്‍ത്തിച്ച് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. റഷ്യന്‍ സമ്മര്‍ദ്ദത്തോട് പ്രതികരിച്ചുകൊണ്ട് ബ്രിട്ടീഷ് വിദേശകാര്യനയത്തില്‍ സംഭവിച്ചിട്ടുള്ള ചാഞ്ചല്യങ്ങളുടെ പരിണിതഫലമാണ് രേഖപ്പെടുത്തിയ അതിര്‍ത്തിക്ക് വേണ്ടി ഇപ്പോള്‍ തുടരുന്ന തര്‍ക്കങ്ങള്‍.

1815-ല്‍ തുടങ്ങി ഏകദേശം നൂറ് വര്‍ഷത്തോളം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടണും സാറിസ്റ്റ് റഷ്യയും തങ്ങളുടെ സാമ്രാജ്യങ്ങള്‍ വിപുലീകരിച്ചുകൊണ്ടിരുന്നു. ‘വിശാലമായ കളി’ (ഗ്രേറ്റ് ഗെയിം) എന്നാണ് ചരിത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. നിഷ്പക്ഷ മേഖലകള്‍ സൃഷ്ടിക്കുന്നതിനായി ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പിട്ടുകൊണ്ടിരുന്നു. തീരുമാനിക്കപ്പെടാത്ത അതിര്‍ത്തികള്‍ അടിക്കടി മാറ്റിയത് ആശയക്കുഴപ്പത്തിന് കാരണമായി. ഇന്ത്യയും ചൈനയും അവകാശവാദങ്ങളും മറുവാദങ്ങളും ഉന്നയിക്കുകയും യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ (LAC) പരിപ്രേക്ഷ്യം തന്നെ മാറിപ്പോകുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പാകിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ (LAC) നിശ്ചയിക്കപ്പെടുകയും അത് ഭൂപടത്തില്‍ ഇരുവിഭാഗവും ഒപ്പുവെച്ച് രേഖയാക്കിയതില്‍ നിന്നും വ്യത്യസ്തമായി LAC-ക്ക് അങ്ങനെ യാതൊരു രേഖയുമില്ല. ഇരുഭാഗത്തിന്റെയും ബോധ്യങ്ങള്‍ക്ക് അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ സ്വന്തം എന്ന് കരുതുന്ന സ്ഥലങ്ങളില്‍ ഇരു ഭാഗത്തിന്റെയും സേനകള്‍ റോന്ത് ചുറ്റുന്നു.

1846, 1865, 1873, 1899, 1914 വര്‍ഷങ്ങളില്‍ ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിക്കുകയും ചൈന ഒന്നുപോലും അംഗീകരിക്കാതിരിക്കുകയും ചെയ്ത അഞ്ച് വ്യത്യസ്ത അതിര്‍ത്തി രേഖകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ഒരു പ്രസക്തിയുമില്ല. ബ്രിട്ടീഷ് കാലത്തെ അതിര്‍ത്തികളില്‍ ഒന്നിനോട് LAC ചേര്‍ന്ന് കിടക്കുന്നു, അത്രതന്നെ. 1947ന് ഇന്ത്യയുടെയും ചൈനയുടെയും ഭാഗത്ത് നിന്നും ഓരോ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ‘ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച്’ ഒരു അതിര്‍ത്തി രേഖപ്പെടുത്താമെന്ന 1960 ലെ ചൈനയുടെ നിര്‍ദ്ദേശം ഇന്ത്യയും നിരാകരിച്ചു. ‘അത് സ്വീകരിച്ചിരുന്നുവെങ്കില്‍ ഭൂമിശാസ്ത്രപരമായ സംയോജനത്തില്‍ ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരുമായിരുന്നു’ എന്ന് പ്രതിരോധ വകുപ്പിന്റെ ചരിത്ര വിഭാഗം, നിയന്ത്രിത പ്രചാരത്തിനായി 1993 മാര്‍ച്ചില്‍ പുറത്തിറക്കിയ ‘ഹിസ്റ്ററി ഓഫ് കോണ്‍ഫ്ളിക്റ്റ് വിത്ത് ചൈന 1962’ എന്ന പുസ്തകത്തില്‍ പറയുന്നു. LACയിലെ ഈ വ്യത്യാസങ്ങളുടെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 1962ല്‍ യുദ്ധം നടക്കുകയും 1967ല്‍ നാഥുലയില്‍ സായുധ സംഘര്‍ഷം ഉടലെടുക്കുകയും 1986ല്‍ അരുണാചല്‍ പ്രദേശിന്റെ വടക്കുപടിഞ്ഞാറുള്ള സുംദ്രോങ് ചൂവില്‍ ഇരു സേനകളും എട്ടുമാസം മുഖാമുഖം നില്‍ക്കുകയും ചെയ്തു. ചൈനയുമായി കിഴക്കന്‍ ലഡാക്ക് 832 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചുമാറിലും ദേപ്സാംഗിലും നിലനില്‍ക്കുന്ന താരതമ്യേന ചെറിയ വികാരവിസ്ഫോടനമാണ് ഏറ്റവും ഒടുവിലത്തെ ദോക്ലാം പ്രശ്നം.

110 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടന്‍ എടുത്ത ഒരു തീരുമാനം എങ്ങിനെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് കാരണമായി?

ഇത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഫലമാണ് ദോക്ലാം

1890നും 1914നും ഇടയില്‍ ബ്രിട്ടന്‍-ടിബറ്റ്-ചൈന-ഭൂട്ടാന്‍ കളികളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് ഇന്ത്യ-ഭൂട്ടാന്‍-ചൈന മുക്കവലയായ ദോക്ലാമില്‍ ഇപ്പോള്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്നത്. ഭൂട്ടാന്‍ 1910ല്‍ ബ്രിട്ടന്റെ സംരക്ഷിത ഭരണത്തിന്‍ കീഴിലായി. 1914ല്‍ ഹെന്‍ട്രി മക്മോഹന്‍ വരച്ച ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഭൂട്ടാന്റെ വടക്കും പടിഞ്ഞാറും അതിര്‍ത്തികള്‍ ഉള്‍പ്പെട്ടിരുന്നു. 89 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ദോക്ലാം പീഠഭൂമിയെ സംബന്ധിച്ചിടത്തോളം, സിക്കിമിനും ഭൂട്ടാനും ഇടയ്ക്കുള്ള ചെറിയ ഭൂവിഭാഗമായ ചുംബി താഴ്‌വാര ടിബറ്റിന് കൈമാറാനുള്ള 1890 ലെയോ 1906 ലെയോ കരാറുകളെ കുറിച്ച് ചൈനയും ബ്രിട്ടനും തങ്ങളോട് ആലോചിച്ചിരുന്നില്ലെന്നാണ് ഭൂട്ടാന്‍ ആരോപിക്കുന്നത്.

‘വിശാല കളി’ ചെസ് ബോര്‍ഡില്‍ നിന്നും വെളിയിലേക്ക് വരണം

19-ാം നൂറ്റാണ്ടിലെ ബ്രിട്ടന്റെ ‘പുരോഗമന നയ’ത്തിന്റെ വഴക്കമുള്ള ഭൂപട നിര്‍മ്മാണ പ്രകാശനമാണ് തങ്ങളുടെ അതിര്‍ത്തികളെന്ന ഇന്ത്യയുടെയും ചൈനയുടെയും വിദഗ്ധോപദേശകരും തന്ത്ര രൂപകര്‍ത്താക്കളും തിരിച്ചറിയേണ്ടതുണ്ട്. 150-200 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബ്രിട്ടീഷ് നയങ്ങള്‍ അനുശാസിക്കുന്ന തര്‍ക്കങ്ങളില്‍ നിന്നും വിട്ടുുനില്‍ക്കാന്‍ ആണവായുധ ശേഖരം ഉള്ളതും ഇപ്പോള്‍ സാമ്പത്തികരംഗത്തെ നയിക്കുന്നവരുമായ ഏഷ്യയിലെ ഈ രണ്ട് വന്‍ രാജ്യങ്ങളും തയ്യാറാവണം. അഫ്ഗാനിസ്ഥാന്‍, കാശ്മീര്‍, സിന്‍ജിയാംഗ് എന്നിവയോടൊപ്പം ‘വിശാല കളി’യിലെ നിഷ്പക്ഷമേഖലകളായിരുന്നു ഇന്ത്യ-ചൈന അതിര്‍ത്തിയും ടിബറ്റും. ഈ നാല് പ്രദേശങ്ങളും ഇപ്പോഴും പ്രശ്നാധിഷ്ടിത മേഖലകളായി തുടരുന്നു എത് വിരോധാഭാസമാവാം. ‘വിശാല കളി’യുടെ ചതുരംഗപ്പലകയില്‍ നിന്നും പുറത്തുവരേണ്ട സമയം ആഗതമായിരിക്കുന്നു. അത് ലണ്ടനും മോസ്‌കോയും തമ്മിലുള്ള വഴക്കായിരുന്നു, അല്ലാതെ ന്യൂഡല്‍ഹിയും ബീജിംഗും തമ്മിലുള്ളതായിരുന്നില്ല.

ബ്രിട്ടീഷ് അനന്തര കാലത്ത് രാഷ്ട്രീയക്കാര്‍ നേരിടാന്‍ സാധ്യതയുള്ള വിഷമവൃത്തങ്ങളെ കുറിച്ച് നന്നായി വായിക്കപ്പെട്ട ‘ഇന്ത്യയുടെ ചൈന യുദ്ധം’ എന്ന പുസ്തകത്തില്‍ നെവില്‍ മാക്സ്വെല്‍ ഇങ്ങനെ പറയുന്നു:

‘സ്വാതന്ത്ര്യത്തോടെ (1947) ഇന്ത്യയുടെ അതിര്‍ത്തികള്‍ ബ്രിട്ടന്റെ വിശാല കളിയുടെ കാലാളുകള്‍ മാത്രമായി ചുരുങ്ങി… ഭൂപ്രദേശങ്ങള്‍ക്ക് അപ്പുറം തന്ത്രപരമായ മേല്‍ക്കോയ്മ പ്രധാന ഉത്കണ്ഠയായുള്ള മനുഷ്യര്‍ക്ക് അതിര്‍ത്തികള്‍ വിഭാവന ചെയ്യാനോ മാറ്റാനോ ഇനി സാധ്യമല്ല; അതുകൊണ്ട് ഭാവിയില്‍… രാഷ്ട്രീയക്കാര്‍ക്ക് തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തുക മാത്രമേ ഇനി ഉണ്ടാകാന്‍ ഇടയുള്ളൂ’; 1973ല്‍ എഴുതിയ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവചനസ്വഭാവം കൈവരിച്ചിരിക്കുന്നു. യഥാര്‍ത്ഥ പ്രദേശങ്ങളില്‍ അതിന്റെ കൃത്യമായ സ്ഥാനത്തെ കുറിച്ചുള്ള പരിപ്രേക്ഷ്യം മാറിക്കൊണ്ടിരിക്കുതിനാല്‍ LAC-യില്‍ 12 കോടി തര്‍ക്കങ്ങളാണ് ഇതിന്റെ ഫലമായി നിലനില്‍ക്കുന്നത്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുക എന്ന തിരഞ്ഞെടുപ്പ്, രാഷ്ട്രീയപരമായി ദോഷം ചെയ്യും. അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടുത്തുക എന്നതാണ് ഏറ്റവും നല്ല വഴി.

ദോക്ലാം മാത്രമല്ല; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ ചരിത്രത്തിലൂടെ-ഭാഗം 1

ബ്രിട്ടീഷുകാരുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ചൈന വിസമ്മതിച്ചു എന്നതിനര്‍ത്ഥം ഇന്ത്യയുമായുള്ള തര്‍ക്കങ്ങള്‍ അവര്‍ തീര്‍ക്കില്ല എന്നല്ല. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട തത്വമായ നീര്‍ത്തടങ്ങളെ ആസ്പദമാക്കി യഥാര്‍ത്ഥ അതിര്‍ത്തി നിയന്ത്രണരേഖ രേഖപ്പെടുത്തിക്കൊണ്ട് അതിര്‍ത്തി നിശ്ചയിക്കാവുന്നതാണ്. ഉദാഹരണത്തിനായി കിഴക്കന്‍ ലഡാക്കില്‍, കാരക്കോറത്തില്‍ നിന്നും പടിഞ്ഞാറേക്ക് ഒഴുകിവരുന്ന നദികള്‍ ഗംഗയിലേക്ക് പോകുമ്പോള്‍, കിഴക്കോട്ട് ഒഴുകുന്ന നദികള്‍ ചൈനയിലേക്ക് പോകുന്നു. അങ്ങനെ സ്വാഭാവിക നീര്‍മറി പ്രദേശങ്ങളാണ് അവ സൃഷ്ടിക്കുന്നത്. അക്സായി ചിന്‍ പ്രദേശം മുഴുവന്‍ ഇന്ത്യയ്ക്ക് തങ്ങളുടെ ഭൂപടത്തില്‍ രേഖപ്പെടുത്താവുന്നതും 1962 നവംബര്‍ 14ന് പാര്‍ലമെന്റ് പാസാക്കിയ പ്രമേയത്തിന് അനുസൃതമായി അതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇന്ത്യയ്ക്ക് വാദിക്കാവുന്നതാണ്. ആ പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ‘ഇന്ത്യയുടെ വിശുദ്ധ മണ്ണില്‍ നിന്നും കൈയേറ്റക്കാരനെ (ചൈന) എത്ര നാളുകള്‍ എടുത്താലും, പോരാട്ടം എത്ര കഠിനമായാലും ആട്ടിയോടിക്കുമെന്ന് ഈ സഭ പ്രതിജ്ഞ ചെയ്യുന്നു’.

ലണ്ടന്‍ ചൈനയെ ആശ്രയിച്ചു, പക്ഷെ അതിര്‍ത്തി രേഖപ്പെടുത്തി കിട്ടിയില്ല. ‘വിശാല കളി’യില്‍ റഷ്യയെ ടിബറ്റില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി ബ്രിട്ടീഷുകാര്‍ രഹസ്യമായി ചൈനയെ ആശ്രയിച്ചു എന്ന് മാത്രമല്ല ടിബറ്റിന്റെ പദവിയെ സംബന്ധിച്ച് ഇരുകക്ഷികളുമായും പ്രത്യേകം പ്രത്യേകം ഉടമ്പടികള്‍ ഉണ്ടാക്കുകയും ചെയ്തു. ടിബറ്റില്‍ നിന്നും റഷ്യ മാറിനില്‍ക്കും എന്ന് വാഗ്ദാനം ചെയ്യുന്ന കരാര്‍ 1907-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ വച്ചാണ് ഒപ്പിട്ടത്. 1906 ഏപ്രിലില്‍ ബ്രിട്ടനും ചൈനയും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം, 1904ല്‍ ടിബറ്റ് ഏറ്റെടുത്ത നടപടി മരവിപ്പിച്ചുകൊണ്ട് ടിബറ്റില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകും എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഹിമാലയത്തിന് വടക്കന്‍ ഭാഗത്തുള്ള തങ്ങളുടെ വ്യാപാരങ്ങള്‍ ബ്രിട്ടീഷുകാര്‍ നിലനിറുത്തി. എന്നാല്‍, ചില ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഹിമാലയന്‍ പര്‍വതശിഖരങ്ങളുടെ കിഴക്ക് പടിഞ്ഞാറ് അക്ഷാംശത്തില്‍ മുഴുവന്‍ അതിര്‍ത്തി രേഖപ്പെടുത്തുന്നതിന് ചൈനീസ് ഭരണാധികാരികളുടെ സമ്മതം ലണ്ടന് ഒരിക്കലും ലഭിച്ചില്ല.

എന്തുകൊണ്ട് മറ്റൊരു ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകില്ല?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍