2014നു ശേഷം ഇതുവരെ 45 പേരാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കുറ്റവാളികൾക്കെതിരെ നടപടിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി. താനും തന്റെ പാർട്ടിയും ആൾക്കൂട്ട കൊലയ്ക്കും ബലാൽസംഗത്തിനും എതിരാണെന്നും പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണെന്നും അഭിമുഖത്തിൽ നരേന്ദ്രമോദി പറഞ്ഞിരുന്നു.
ശനിയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട അഭിമുഖത്തിൽ എല്ലാ പാർട്ടികളും രാഷ്ട്രീയത്തിനതീതമായി നിലകൊണ്ട് ആൾക്കൂട്ട കൊലപാതകത്തെ എതിർക്കണമെന്നും മോദി പറഞ്ഞിരുന്നു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളും ബലാൽസംഗങ്ങളും ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അതെസമയം, ഇത്തരം സംഭവങ്ങളിൽ കുറ്റവാളികളെ പൊലീസ് വെറുതെ വിടുകയോ കേസ് രജിസ്റ്റ ചെയ്യാതിരിക്കുകയോ അന്വേഷണം ശരിയായി നടത്താതിരിക്കുകയോ ചെയ്യുന്നത് സാധാരണമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കശ്മീരിലെ മുൻ പിഡിപി-ബിജെപി സർക്കാരിൽ മുഖ്യമന്ത്രിയായ മുഫ്തി രംഗത്തെത്തിയിരിക്കുന്നത്.
വെറുതെ കണക്കുകൾ ഉദ്ധരിക്കാതെ പ്രതിപക്ഷം ആൾക്കൂട്ട കൊലപാതകത്തെ അപലപിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. 2014നു ശേഷം ഇതുവരെ 45 പേരാണ് ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരിൽ ഭൂരിപക്ഷവും മുസ്ലിങ്ങളും ദളിതരുമാണ്.