കഴിഞ്ഞ വർഷം ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ വനിത ജഡ്ജി തന്റെ കേസ് കേൾക്കണം എന്ന അപേക്ഷ കോടതി തള്ളിയിരുന്നു
മണിക്കൂറില്‍ 39 സ്ത്രീകള്‍ രാജ്യത്ത് ബലാത്സംഗത്തിനോ പീഡനത്തിനോ ഇരയാകുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ക്രൂരതകളും ആശങ്കാകുലവും ഞെട്ടിപ്പിക്കുന്നതുമായ രീതിയിലേക്ക് ഉയര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2016 ലെ കണക്കാണിത് (2017 അവസാനം പുറത്തുവിട്ടത്). സ്ത്രീപീഡനത്തിന്റെ തോത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് വനിതാ ജഡ്ജിമാരുടെ എണ്ണം കൂട്ടേണ്ടതുണ്ടോ എന്ന തരം ചര്‍ച്ചകളിലേക്ക് ഈ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നുണ്ട്.
ഏപ്രില്‍ 27 ന് ഇന്ദു മല്‍ഹോത്ര ഇന്ത്യയുടെ പരമോന്നത കോടതിയില്‍ ചുമതലയേല്‍ക്കുമ്പോള്‍ 68 വര്‍ഷത്തെ ഇന്ത്യയുടെ ചരിത്രത്തില്‍ സുപ്രീംകോടതിയിലേക്ക് നിയമിതയായത് ഏഴാമത്തെ വനിതാ ജഡ്ജിയാണ്. ഇതുവരെ 24 ജഡ്ജിമാര്‍ ചുമതലയേറ്റിട്ടുളള സുപ്രീംകോടതിയില്‍ പക്ഷേ വനിതാ ജഡ്ജിമാരുടെ എണ്ണം വെറും രണ്ടു മാത്രമാണ്. കീഴ്‌കോടതികളുടെ കാര്യവും ഒട്ടും മെച്ചമല്ല. വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുടനീളമുള്ള ജഡ്ജിമാരുടെ കാര്യത്തില്‍ വനിതാപ്രാതിനിധ്യം വെറും 28 ശതമാനം മാത്രമാണ്.
കുറ്റകൃത്യത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നത് കല്ലുംമുള്ളും നിറഞ്ഞ പാതയിലൂടെയാണെന്ന് അടുത്തിടെ കേരളാ ഹൈക്കോടതി തന്നെ നിരീക്ഷിക്കുകയുണ്ടായി. ഏറെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിലൂടെയാണ് ഇത്തരം പല കേസുകളിലും ഇരകള്‍ കടന്നുപോയിട്ടുണ്ടാകുക.
തങ്ങള്‍ നേരിട്ട പ്രതിസന്ധികളും അതിക്രമങ്ങളും ക്രൂരതകളും പുരുഷന്മാരായ ജഡ്ജിമാര്‍ക്ക് മുന്നിലാണ് പലപ്പോഴും അവതരിപ്പിക്കേണ്ടി വരുന്നത് എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. കേരളത്തിലെ ഒരു നടന്‍ പ്രതിയായ സ്ത്രീപീഡന കേസില്‍ കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്ന ഇരയുടെ വാദം ഏപ്രില്‍ 20നു തള്ളിയിരുന്നു. അടച്ചിട്ട കോടതിമുറിക്കുള്ളില്‍ വാദം കേള്‍ക്കാം എന്ന ആനുകൂല്യം നല്‍കിക്കൊണ്ടായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടത്.
ജില്ലയില്‍ ഉള്ളത് വെറും രണ്ടു വനിതാ ജഡ്ജിമാര്‍ മാത്രമാണ് എന്ന സാഹചര്യത്തിലാണ് ഈ ഹര്‍ജി പരിഗണിക്കപ്പെട്ടത് തന്നെ.
കഴിഞ്ഞ വര്‍ഷം പീഡനത്തിനിരയായ നടിക്ക് എല്ലാവിധ പിന്തുണയും നല്‍കി സഹായത്തിനുണ്ടായിരുന്നത്മ മലയാളം സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവായിരുന്നു. കേസ് വനിതാ ജഡ്ജി കേള്‍ക്കണമെന്ന അപേക്ഷ പരിഗണിക്കണിക്കുമോ എന്നത് ഇവര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് വരുമെന്നായിരുന്നു വുമണ്‍ ഇന്‍ കളക്ടീവിന്റെ പ്രതീക്ഷയും. എല്ലാ പുരുഷ ജഡ്ജിമാരും ലിംഗപരമായ അവസ്ഥകള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രതികരിക്കുന്നവരാണ് എന്ന് പറയുന്നില്ലെങ്കിലും സ്ത്രീപീഡനക്കേസ് പോലെയുള്ളവ വനിതാ ജഡ്ജിമാര്‍ കൈകാര്യം ചെയ്യുമ്പോള്‍ സംവേദന ക്ഷമത കൂടുമെന്നു സജിതാ മഠത്തിലും പറയുന്നു.
ബലാത്സംഗത്തിന്റെയും സ്ത്രീപീഡനത്തിന്റെയും നിരക്ക് ക്രമാതീതമായി ഉയരുന്ന ഒരു രാജ്യത്ത് നീതിന്യായ സംവിധാനത്തിലെ സ്ത്രീകളുടെ പ്രാതിനിധ്യം കുറയുന്ന രീതിയിലുള്ള ഏതു സംവിധാനവും കാര്യങ്ങള്‍ മാറ്റി മറിക്കുന്നതിലേക്കും ഇരയ്ക്ക് നീതി ലഭിക്കുന്ന തരത്തില്‍ മനശ്ശാസ്ത്രതലം രൂപപ്പെടാതെ പോകുന്നതിലേക്കും കാര്യങ്ങളെ എത്തിച്ചേക്കാമെന്നാണ് വനിതാ പ്രവര്‍ത്തകരുടെ നിരീക്ഷണം. വിചാരണവേളയില്‍ കോടതി നടപടികള്‍ക്കിടയില്‍ താന്‍ നേരിട്ട ക്രൂരതകള്‍ ഓര്‍ത്തെടുക്കുന്നത് ബലാത്സംഗ കേസുകളില്‍ ഇരയെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വൈകാരിക വിക്ഷുബ്ദതയിലൂടെയും കടന്നുപോകുന്ന അനുഭവമായിരിക്കുമെന്നാണ് തിരുവനന്തപുരത്തെ സഖി വുമണ്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തക ഏലിയാമ്മ വിജയന്‍ പറയുന്നത്.
എന്താണ് നമ്മുടെ പ്രശ്‌നം? നിയമം ഇല്ലാത്തതോ, അത് ഫലപ്രദമായി നടപ്പാക്കാത്തതോ?
സ്ത്രീപീഡന കേസുകളില്‍ ഇരയ്ക്ക് ആദ്യം വേണ്ടത് മനസ്സു തുറന്നു സംസാരിക്കാന്‍ ആവശ്യമായ സുരക്ഷിതമായ ഇടമാണ്. ഒരു പുരുഷ ജഡ്ജിക്കു മുന്നില്‍ അത് കിട്ടുക അസാധ്യമാണെന്നതാണ് വനിതാ സംഘടനകളുടെ വിലയിരുത്തലുകള്‍.
ഇന്ത്യയില്‍ വനിതാ ജഡ്ജിമാരുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ള ബീഹാറിലും ജാര്‍ഖണ്ഡിലും യഥാക്രമം 11, 14 എന്ന ശതമാനമാണ് സ്ത്രീകളെ ജഡ്ജിമാരായി നിയോഗിച്ചിട്ടുള്ളൂ. കേരളത്തില്‍ ജഡ്ജിമാരുടെ 67 ശതമാനവും പുരുഷന്മാരാണ്. നീതിന്യായ ഉദ്യോഗസ്ഥരില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഒരു സംവിധാനവും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നിലവിലില്ല.
വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ എണ്ണം ആരോഗ്യകരമായി നിലനിര്‍ത്താന്‍ കഴിയും വിധം വനിതകള്‍ക്ക് ഏതെങ്കിലും സംവരണം അനുവദിക്കുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും ഭരണഘടനാനുസൃതമായി നിയമസംവിധാനത്തില്‍ ഇല്ലെന്നാണ് കഴിഞ്ഞ വര്‍ഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ പരമോന്നത കോടതികളില്‍ കൂടുതല്‍ സ്ത്രീ ജഡ്ജിമാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഭരണഘടനയുടെ 124, 271 വകുപ്പുകള്‍ പ്രകാരം ജഡ്ജിമാരെ നിയമിക്കുന്നതിന് ജാതിയോ ഗോത്രമോ വ്യക്തി പരമായ തരംതിരിക്കലുകളോ മാനദണ്ഡമാക്കരുതെന്നാണ് ചട്ടമെന്നും അതുകൊണ്ട് തന്നെ ജഡ്ജിമാരുടെ കാര്യത്തില്‍ ജാതിപരമായോ ഗോത്രമോ ആയ ഡേറ്റകള്‍ സൂക്ഷിക്കപ്പെടാറില്ലെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ അനുയോജ്യകളാണെങ്കില്‍ ഗവണ്‍മെന്റുകള്‍ക്ക് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റീസുമാരായി സ്ത്രീകളെ പരിഗണിക്കാവുന്നതാണെന്നും പറഞ്ഞു.
ജഡ്ജിമാരുടെ കാര്യത്തില്‍ നിലവില്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും വെറും 12 ശതമാനം മാത്രമാണ് വനിതകളുടെ പ്രതിനിധ്യമെന്ന് യു എന്നിന്റെ ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലെ സ്ത്രീകാര്യ ഓഫീസ് ഉപ പ്രതിനിധി നിഷ്ഠാ സത്യം പറയുന്നു.ഇത് ലിംഗവൈവിധ്യത്തിന്റെ കാര്യത്തില്‍ കോടതികളില്‍ നില നില്‍ക്കുന്ന വലിയ വ്യത്യാസമാണ് എന്നതിനു പുറമേ സ്ത്രീകളുടെ വൈദഗ്ദ്ധ്യം പ്രയോജനകരമാക്കി മാറ്റാനുള്ള അവസരം സൃഷ്ടിക്കാതിരിക്കല്‍ കൂടിയാണെന്നും ഇവര്‍ പറയുന്നു.
കൂടുതല്‍ വനിതാ ജഡ്ജിമാര്‍ എന്നത് സ്ത്രീപീഡന കേസുകളെ ഉദ്ദേശിച്ച് മാത്രമല്ല, നീതിന്യായ സംവിധാനത്തിന്റെ രൂപഘടനയിലെ സ്വാഭാവിക മാറ്റവും അത്തരം കാര്യങ്ങളുടെ പ്രാതിനിധ്യം തന്നെ ഉറപ്പുവരുത്താനും കഴിയും. അതേസമയം തന്നെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സ്ത്രീകള്‍ തന്നെ കേട്ടാല്‍ മതിയെന്ന നിലപാട് സങ്കുചിതമായിരിക്കുമെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. ഓള്‍ ഇന്ത്യാ പ്രോഗ്രസീവ് വുമണ്‍ അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണനും ഇതേ അഭിപ്രായമാണ് പറഞ്ഞത്. വനിതാ ജഡ്ജിമാരുടെ എണ്ണം കൂട്ടുക എന്നത് കോടതികളിലെ ലിംഗപരമായ വ്യത്യാസം കുറയ്ക്കാനുള്ള ഉപാധി മാത്രമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിനും അതിന്റെ പ്രാതിനിധ്യത്തിലെ വൈവിധ്യത്തിനും വേണ്ടി കൂടിയാണെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സ്ത്രീപീഡനക്കേസുകള്‍ പുരുഷ ജഡ്ജിമാരേക്കാള്‍ കൂടുതല്‍ വനിതാ ജഡ്ജിമാര്‍ കേള്‍ക്കണമെന്ന് തനിക്കഭിപ്രായമില്ലെന്നും പറയുന്നുണ്ട്.
വനിതാജഡ്ജിമാര്‍ക്ക് ഒരു പരിഗണനയും കൂടാതെ ഗുണകരമായ മാറ്റം കൊണ്ടുവരാനാകുമെന്നാണ് ഗ്‌ളോബല്‍ വോയിസ് ജര്‍ണലിസ്റ്റ് ഇനിജി പെന്നു പറയുന്നത്. അമേരിക്കന്‍ ജഡ്ജ് റോസ്മരിയ അക്വിലിനയുടെ കോടതിയില്‍ ലൈംഗിക കുറ്റകൃത്യങ്ങളില്‍ പെട്ട ഇരകള്‍ എങ്ങിനെ സംസാരിക്കുന്നവെന്ന് നമ്മള്‍ കണ്ടതാണ്. സ്ത്രീകള്‍ക്ക് കോടതിമുറിയില്‍ മാറ്റം കൊണ്ടുവരാനാകും. ഇന്ത്യന്‍ കോടതികളിലെ ഇന്ദിരാ ജെയ്‌സിംഗുമാര്‍ ഇക്കാര്യത്തില്‍ ദൃഷ്ടാന്തങ്ങളാണെന്നും അവര്‍ പറയുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ വിടവുകള്‍ കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഏലിയാമ്മ വിജയന്‍ പറയുന്നത്. നിര്‍ഭയാ കേസിന്റെ സമയത്ത് കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയോഗിക്കുന്ന കാര്യം ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ പിന്നീട് എല്ലാം തണുത്തെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് കര്‍ണ്ണന്‍ പരിഹസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയെയാണ്
എന്താണ് ബലാല്‍സംഗം? ഇന്ത്യയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ഇതൊക്കെയാണ്