യുദ്ധവിമാനങ്ങളുടെ വലിയ തോതിലുള്ള കുറവ് കണക്കിലെടുത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
റാഫേല്‍ വിവാദങ്ങള്‍ക്കിടെ റഷ്യയില്‍ നിന്ന് 21 മിഗ് 29 വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേന തീരുമാനം. യുദ്ധവിമാനങ്ങളുടെ വലിയ തോതിലുള്ള കുറവ് കണക്കിലെടുത്താണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം 1980കളില്‍ നിര്‍മ്മിച്ച അസംബിള്‍ ചെയ്യാത്ത നിലയിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നും യുകെയില്‍ നിന്നും ഒമാനില്‍ നിന്നും പഴയ ബ്രിട്ടീഷ് നിര്‍മ്മിത ജഗ്വാര്‍ വിമാനങ്ങളുടെ എയര്‍ഫ്രെയ്മുകളും സ്‌പെയറും വ്യോമസേനയ്ക്ക് ലഭിച്ചിരുന്നു. നിലവിലെ 115 ജഗ്വാര്‍ വിമാനങ്ങളുടെ അപ്ഗ്രഡേഷന് ഇത് ഉപയോഗിക്കും. റഷ്യയുമായുള്ള 2008 മാര്‍ച്ചിലെ
3842 കോടി രൂപയുടെ കരാര്‍ പ്രകാരം പകുതിയോളം മിഗ് 29 വിമാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്തിരുന്നു.
ഇരട്ട എഞ്ചിന്‍ മിഗ് 29 വിമാനത്തെ നിലവിലെ എയര്‍ ഡിഫന്‍സ് ഫൈറ്റര്‍ എന്ന നിലയില്‍ നിന്ന് കൂടുതല്‍ പ്രഹരശേഷിയുള്ള മള്‍ട്ടി റോള്‍ ഫൈറ്ററാക്കിയാണ് അപ്‌ഗ്രേഡ് ചെയ്യുക. മിസൈലുകളും സ്മാര്‍ട്ട് ബോംബുകളുമായി ഗ്രൗണ്ട് സ്‌ട്രൈക്കുകള്‍ നടത്താന്‍ ഇതിലൂടെ കഴിയും. വിമാനങ്ങളുടെ പ്രവര്‍ത്തനകാലയളവ് 25 വര്‍ഷത്തില്‍ നിന്ന് 40 വര്‍ഷമാക്കി ഉയര്‍ത്താന്‍ കഴിയുമെന്നാണ് അവകാശവാദം.
അഴിമതി ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന റാഫേല്‍ കരാര്‍ പ്രകാരം ഇന്ത്യക്ക് ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങള്‍ 2022നകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം റാഫേല്‍ വിമാനങ്ങള്‍ വന്നതുകൊണ്ടും വ്യോമസേനയ്ക്ക് ആവശ്യമായത് ലഭിക്കില്ല. കുറഞ്ഞത് 42 യുദ്ധവിമാനങ്ങളെങ്കിലും വേണമെന്നാണ് കണക്ക്. ഇത് മൂലം തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനങ്ങളെ ആശ്രയിക്കുന്നതായി വ്യോമസേന ഉപമേധാവി അനില്‍ ഖോസ്ല പറയുന്നു.