UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“എനിക്ക് ആശങ്ക സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മാത്രം”: പി ചിദംബരം

സിബിഐ കസ്റ്റഡിയിൽ വിടുന്നതിന്റെ കാലാവധി നീട്ടിയ കോടതിയുത്തരവ് വന്നപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ‘5 ശതമാനം’ എന്നു മാത്രമായിരുന്നു.

താൻ ആശങ്കപ്പെടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മാത്രമാണെന്ന് ഐഎൻഎക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായി തിഹാർ ജയിലിലേക്ക് പോകവെ മുൻ കേന്ദ്രമന്ത്രി പി ചിദംബരം. സെപ്തംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡി.

കഴിഞ്ഞദിവസം ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ വിടുന്നതിന്റെ കാലാവധി നീട്ടിയ കോടതിയുത്തരവ് വന്നപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത് ‘5 ശതമാനം’ എന്നു മാത്രമായിരുന്നു. രാജ്യത്തിന്റെ ജിഡിപി നിരക്ക് 5 ശതമാനമായി ഇടിഞ്ഞ വസ്തുത സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്നെ ലക്ഷ്യം വെക്കുന്നത് ഇത്തരം വിഷയങ്ങൾ ജനങ്ങളുടെ ചർച്ചയിൽ വരാതിരിക്കാനാണെന്ന സൂചന കൂടി നൽകുകയായിരുന്നു ചിദംബരം.

അതെസമയം ജുഡീഷ്യൽ കസ്റ്റഡിയിൽ തനിക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം അപേക്ഷ നൽകിയതായി അറിയുന്നു. തനിക്ക് സുരക്ഷിതത്വുമുള്ള പ്രത്യേക സെല്ല് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സെഡ് കാറ്റഗറി സുരക്ഷയിലുള്ള നേതാവാകയാൽ പ്രത്യേക സെല്ലിൽ പാർപ്പിക്കണമെന്നു മാത്രമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത ചിദംബരത്തിനു വേണ്ടി ഹാജരാകുന്ന കപിൽ സിബലിന് ഉറപ്പു നൽകി.

ഐഎന്‍എക്‌സ് മീഡിയ പണം തട്ടിപ്പ് കേസില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തോട്ടെ എന്നും എന്തിനാണ് തിഹാര്‍ ജയിലിലടയ്ക്കുന്നത് എന്നും പി ചിദംബരം ചോദിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യമായതിനാല്‍ പ്രത്യേകം പരിഗണിക്കണം എന്ന ആവശ്യം കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് ചിദംബരത്തിന് തിഹാറിലേക്കുള്ള വഴിയൊരുങ്ങിയത്.

ഐ എന്‍ എക്സ് മീഡിയ കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉയര്‍ത്തിയിരിക്കുന്നത്. പ്രസ്തുത കേസ് സി ബി ഐ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. 2007 ധനമന്ത്രിപദം ദുരുപയോഗം ചെയ്തു മകന്‍ കാര്‍ത്തി ചിദംബരത്തിന് വേണ്ടി ഭീമമായ വിദേശ ഫണ്ട് ഐ എന്‍ എക്സ് മീഡിയയില്‍ നിക്ഷേപിക്കാന്‍ സഹായിച്ചു എന്നാണ് സി ബി ഐ ചിദംബരത്തിനെതിരായി ഉയര്‍ത്തിയിരിക്കുന്ന ആരോപണം.

കഴിഞ്ഞ ചൊവ്വാഴ്ച ചിദംബരത്തിന്റെ സി ബി ഐ കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടിയിരുന്നു. 74 കാരനായ നേതാവിനെ തീഹാര്‍ ജയിലിലേക്ക് അയക്കരുത് എന്ന അഭിഭാഷകന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ കസ്റ്റഡി സമയ പരിധി ഇന്ന് അവസാനിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍